പഴയ ശത്രുതകൾ ആളിക്കത്തിക്കരുത്പാപ്പുവ ന്യൂഗിനിയയിൽനിന്നു സ്വാതന്ത്ര്യം മോഹിക്കുന്ന ബൂഗെയ്ൻവിൽ ദ്വീപിനെയും മാർപാപ്പ പരാമർശിച്ചു. പഴയ ശത്രുതകൾ ആളിക്കത്തിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ബൂഗെയ്ൻവില്ലിലെ ചെന്പ് ഖനികളെ സംബന്ധിച്ച തർക്കമാണല്ലോ പന്ത്രണ്ടുവർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചത്.
ദുർഗമമായ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ജനങ്ങളോടു മാർപാപ്പ യേശുവിന്റെ യഥാർഥ അനുഗാമികളാകാൻ ആഹ്വാനം ചെയ്തു. വിശ്വാസത്തിന്റെ സൗന്ദര്യവും ദൈവത്തിന്റെ സ്നേഹവും ജീവിതത്തിലൂടെ പ്രസരിപ്പിക്കണം. യേശുവിനെ അനുഗമിക്കുന്നതുവഴി അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും തള്ളിക്കളയാൻ സാധിക്കും. അക്രമം, അവിശ്വസ്തത, ചൂഷണം, മദ്യാസക്തി, മയക്കുമരുന്ന് തുടങ്ങിയവയിൽനിന്നു മോചനം നേടാനും യേശുവിലുള്ള വിശ്വാസം സഹായിക്കും.
മന്ത്രവാദിനികളെ വേട്ടയാടുന്നതുൾപ്പെടെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ നടക്കുന്ന രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. രാഷ്ട്രനേതാക്കന്മാരെ അഭിസംബോധന ചെയ്യവേ സ്ത്രീകൾ അർഹിക്കുന്ന ആദരവിനെപ്പറ്റി മാർപാപ്പ ഓർമിപ്പിച്ചു.
1975 മുതൽ 2002 വരെ നീണ്ടുനിന്ന ഈസ്റ്റ് ടിമോറിന്റെ ഇന്തോനേഷ്യൻ അടിമത്തം രക്തരൂഷിതമായ കാലഘട്ടമായിരുന്നു. അക്കാലത്ത് അവിടെ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അതീവ ഗുരുതരമായിരുന്നു. മാർപാപ്പ ഈസ്റ്റ് ടിമോർ ജനതയെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാവരോടും അനുരഞ്ജനപ്പെടാനും സമാധാനത്തിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയപ്രവർത്തകർ ദാരിദ്ര്യത്തിനും വികസനമുരടിപ്പിനും തൊഴിലില്ലായ്മയ്ക്കുമെതിരേ പോരാടണം. ലാളിത്യത്തിന്റെ വക്താക്കളാകണം എന്ന് വൈദികരെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. വൈദികർക്ക് ജനസാമാന്യത്തിന്റെ മേലുള്ള സ്വാധീനം അവിതർക്കിതമാണുതാനും. വൈദികർ അധികാരപ്രമത്തതയ്ക്കും ധാർഷ്ട്യത്തിനും വശംവദരാകരുത്. നീതിക്കുവേണ്ടിയും അഴിമതിക്കെതിരേയും അവർ രംഗത്തിറങ്ങണം.
സഹവർത്തിത്വവും സഹിഷ്ണുതയും നിലനിർത്തണം മാർപാപ്പയുടെ യാത്രയുടെ അവസാനഘട്ടം സിംഗപ്പുരിലായിരുന്നു. ആദ്യത്തെ മൂന്നു രാജ്യങ്ങളേക്കാൾ വികസിതവും സാങ്കേതിക മികവുകൊണ്ട് സമൃദ്ധവുമാണ് സിംഗപ്പുർ. രാജ്യത്തിന്റെ സാന്പത്തികസുസ്ഥിതി പരമാർശിച്ച പാപ്പാ എല്ലാവർക്കും അതിന്റെ പ്രയോജനം തുല്യമായി ലഭ്യമാകേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. ദരിദ്രർ, വയോജനങ്ങൾ, കുടിയേറ്റക്കാരായ തൊഴിലാളികൾ എന്നിവരെ ആദരപൂർവം പരിഗണിക്കണമെന്നു മാർപാപ്പ എടുത്തുപറഞ്ഞു.
ഡിജിറ്റൽ യുഗത്തിൽ മനുഷ്യബന്ധങ്ങൾ അവഗണിക്കപ്പെടാനുള്ള സാധ്യതയുണ്ട്. തെറ്റായതും അമൂർത്തവുമായ ഒരു അയഥാർഥ ലോകത്തിലേക്കു വഴുതിവീഴുന്പോൾ മനുഷ്യയാഥാർഥ്യം വിസ്മൃതമായേക്കാം. വിവിധ വംശീയതകളുള്ളവർ ഒരുമിച്ചു താമസിക്കുന്പോൾ പുലരേണ്ട സഹവർത്തിത്വവും സഹിഷ്ണുതയും നിലനിൽക്കുന്നതിന് പരസ്പരബഹുമാനവും സംവാദവും ആവശ്യമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. മതാന്തര സംഭാഷണങ്ങൾ തുടർന്നുകൊണ്ട് രാജ്യത്ത് സമാധാനം ഉറപ്പുവരുത്തുമെന്ന് രാഷ്ട്രീയനേതാക്കൾ വ്യക്തമാക്കുകയുണ്ടായി.
രാഷ്ട്രീയനേതാക്കളെ മാത്രമല്ല, നയതന്ത്രപ്രതിനിധികൾ, വിവിധ മതങ്ങളുടെ പ്രതിനിധികൾ, സഭാനേതാക്കൾ, വൈദികർ, സന്യാസിനികൾ, ഭിന്നശേഷിക്കാർ, യുവാക്കൾ, കുട്ടികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗത്തിലുംപെട്ടവരുമായി സംവദിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും എൺപത്തെട്ടുകാരനായ ഫ്രാൻസിസ് പാപ്പാ സമയം കണ്ടെത്തി. സന്ദർശിച്ച നാലു രാജ്യങ്ങളിലെയും കത്തോലിക്കർക്കു മാത്രമല്ല വിവിധ മതസ്ഥർക്കും പ്രത്യാശയും ആഹ്ലാദവും പകരുന്നതായി മാർപാപ്പയുടെ സന്ദർശനം.