കേരളത്തിൽ ശക്തമാകുന്ന കമ്യൂണിസത്തെ നേരിടാൻ മുസ്ലിം സഹായം ഇല്ലാതെ പറ്റില്ലെന്ന് 1957ൽത്തന്നെ കോണ്ഗ്രസ് മനസിലാക്കി. വിമോചനസമര നായകനായ പി.ടി. ചാക്കോയായിരുന്നു അതിനു നിമിത്തമായത്. അന്ന് മലബാറിലെ കോണ്ഗ്രസുകാരുടെ എതിർപ്പു മറികടന്ന് തെക്കൻ കേരളത്തിലെ കോണ്ഗ്രസുകാരാണ്, ശങ്കറും ചാക്കോയുമാണ്, ലീഗ് ചങ്ങാത്തം ആരംഭിച്ചത്. അന്ന് മുസ്ലിം ലീഗിന് ഇന്നത്തെയത്ര വിലപേശൽ ശക്തിയുണ്ടായിരുന്നില്ല.
1960ൽ മുന്നണിഭരണത്തിൽ ലീഗിനു കിട്ടിയ നിയമസഭാ സ്പീക്കർസ്ഥാനം സ്വീകരിക്കുന്നതിന് ലീഗിലെ അംഗത്വം രാജിവയ്ക്കണമെന്ന് കോണ്ഗ്രസ് ഉപാധി വച്ച് അംഗീകരിപ്പിച്ചു. കോണ്ഗ്രസ് മുന്നണിയിലെ മൈനർ പാർട്ണറായിരുന്നു ലീഗ്. 1967ൽ ഇഎംഎസിന്റെ സപ്തകക്ഷി ഭരണമാണു ലീഗിനെ വില പേശാനാകുന്ന ഘടകകക്ഷിയാക്കിയത്.
തൊപ്പി ഊരാതെ അവർ മന്ത്രിമാരായി. ഒന്നല്ല രണ്ടു മന്ത്രിമാർ. ഈ ഭരണകാലത്ത് മലപ്പുറം ജില്ലയും മലപ്പുറം ജില്ലയിലെ കോഴിക്കോട് യൂണിവേഴ്സിറ്റിയും അവർ നേടി. പിന്നീട് ഇന്നുവരെ ലീഗ് അടിവച്ചടിവച്ചു കയറി ഓരോ ഭരണംകൊണ്ടും സമുദായത്തെ വളർത്തി.
കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1982ൽ ഭാരത സർക്കാർ അനഭിമതർ എന്നു പ്രഖ്യാപിച്ച കുവൈറ്റികളെ സംസ്ഥാന അതിഥികളായി സ്വീകരിച്ച സംഭവം വരെ ഉണ്ടായി. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ലീഗ് മന്ത്രിമാരുടെ എണ്ണം അഞ്ചായി. ഓരോ ചുവടിലും കോണ്ഗ്രസ് പിടിച്ചുനിർത്തിയാണു കയറ്റിയത്. 2016ൽ പിണറായി ഭരണം വന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി 18 സീറ്റിലും ജയിച്ചു.
2021ൽ യുഡിഎഫ് തിരിച്ചുവരുമെന്ന ധാരണ പടർന്നു. ലോക്സഭാംഗമായിരുന്ന കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചുവന്നു. മുഖ്യമന്ത്രിക്കസേരയാകും ലക്ഷ്യമെന്ന് പലരും സംശയിച്ചു. ആ സംശയം 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായി പ്രതിഫലിച്ചു. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തി. ഇപ്പോൾ ആ ജനം സംശയിക്കുന്നു വല്ലാത്ത മുസ്ലിം പ്രീണനമല്ലേ നടക്കുന്നതെന്ന്.
പിണറായിക്കളികൾകേരളത്തിൽ മുസ്ലിം വോട്ടില്ലാതെ അധികാരത്തിലെത്തുക ദുഷ്കരമാണെന്ന ബോധ്യത്തിൽനിന്നുമാണ് പിണറായിയുടെ മുസ്ലിം പ്രീണനം ആരംഭിക്കുന്നത്. കേരള സമൂഹത്തിലെ ജനസംഖ്യയിൽ 30 ശതമനത്തോളമായി മുസ്ലിം പ്രാതിനിധ്യം.
ഹിന്ദു വോട്ടുകൾ കോണ്ഗ്രസിനും സിപിഎമ്മിനും ബിജെപിക്കുമായി ഭിന്നിക്കുന്പോൾ മുസ്ലിം വോട്ടർമാർ മിക്കവാറും സാമുദായികമായി തന്നെ നിലപാടെടുക്കുന്നു. ഈ സമൂഹത്തിൽപ്പെട്ടവർ മറ്റു പാർട്ടികളിലും ഉണ്ടെങ്കിലും അവർക്കു ജയിക്കാനാകും എന്നതിനപ്പുറം സമുദായത്തിന്റെ വോട്ട് പാർട്ടിക്കു നേടാൻ ഈ നേതാക്കൾക്കാകില്ല. മുസ്ലിംകളിൽ നല്ല പങ്ക് ലീഗിനൊപ്പം യുഡിഎഫിൽ പോകുന്നതുകൊണ്ട് മലബാറിലെ പല മണ്ഡലങ്ങളും അനായാസം നഷ്ടപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തെ പ്രായോഗികമായി നേരിടാൻ പിണറായി കണ്ടുപിടിച്ച തന്ത്രമാണ് മുസ്ലിം പ്രീണനം.
കളി മനസിലാകുന്ന ജനംചിലർക്ക് അധികാരത്തോടുള്ള ആർത്തി ശരിക്കും പ്രയോജനപ്പെടുത്തി ശക്തമാകുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ കരുത്ത് കാണുന്ന ജനം അതിനെതിരേ പ്രതികരിച്ചുതുടങ്ങി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എന്താകും സംഭവിക്കുകയെന്ന് പലരും ഭയപ്പെടുന്നു.
പ്രാദേശിക വികാരങ്ങൾ മനസിലാക്കി സ്വതന്ത്രരെ നിർത്തി കളിച്ച് മണ്ഡലങ്ങൾ പിടിക്കുന്ന രീതി സിപിഎം എല്ലാക്കാലത്തും പഞ്ചായത്തുകളിൽ പരീക്ഷിച്ചു ജയിച്ചിട്ടുണ്ട്. അതിലൂടെ ചില നേട്ടങ്ങൾ ഉണ്ടാക്കാമെങ്കിലും നിയമസഭയിൽ അതു സാധിക്കില്ല. ഹിന്ദു, ക്രൈസ്തവ സമൂഹങ്ങളിൽ ശക്തമായി വരുന്ന വികാരത്തെ നേരിടണമെന്ന ചിന്ത സിപിഎമ്മിൽ ഉണ്ടായിട്ടുണ്ട് എന്നതിന്റെ സൂചനതന്നെയാണു ജയരാജന്റെ വിവാദ പുസ്തകം.
ഞങ്ങൾ എല്ലാവർക്കുംവേണ്ടി നിൽക്കുന്നവരാണെന്നും ഈഴവ സമൂഹം ഭയപ്പെടുന്ന വിധത്തിൽ മുസ്ലിം പ്രീണനം ഇല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ അപകടമാണെന്ന് സിപിഎം മനസിലാക്കിയെന്നും കൃത്യമായി വിളിച്ചുപറയുകയാണ് ആ പുസ്തകങ്ങൾ.
ഇഎംഎസും വിഎസുംന്യൂനപക്ഷ വർഗീയത വളർത്തി ഭൂരിപക്ഷ വർഗീയതയെ നേരിടാനാകില്ലെന്ന് 1967ലെ അനുഭവത്തിലൂടെ ഇഎംഎസ് മനസിലാക്കി. സിപിമ്മിൽനിന്നു കിട്ടാവുന്നതെല്ലാം തട്ടിയെടുത്ത ലീഗ് 1969ൽ ഇഎംഎസിനെ വലിച്ചിട്ട് കോണ്ഗ്രസ് പിന്തുണയോടെ അധികാരം പിടിച്ചു.
ആ ദുരന്തമാണു പിണറായിയും അനുഭവിക്കുന്നത്. ലീഗിനെ കിട്ടാതെവന്നപ്പോൾ, ഇന്ദുലേഖയില്ലെങ്കിൽ തോഴിയായാലും മതി എന്ന മട്ടിൽ മദനിയെയും കാന്തപുരത്തെയും, വലത് രാഷ്ട്രീയത്തിൽ പച്ചപിടിക്കാതിരുന്ന പി.വി. അൻവറിനെയും കെ.ടി. ജലീലിനെയും കാരാട്ട് റസാക്ക് പോലുള്ളവരെയും കൂട്ടി അധികാരം പിടിച്ചു.
കൂടെനിന്നു പലതും നേടുകയും മനസിലാക്കുകയും ചെയ്തതോടെ അവരുടെ തനിനിറം വ്യക്തമാകുകയായി. ഒന്നാം പിണറായി മന്ത്രിസഭയിൽ ജലീൽ എടുത്ത തീരുമാനങ്ങൾ മറ്റു സമൂഹങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. സിപിഎമ്മിൽപോലും തലവേദനയുണ്ടായി. ന്യൂനപക്ഷ ആനുകൂല്യങ്ങൾ 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നു, സർക്കാർ ചെലവിൽ ഖുറാൻ വിതരണം തുടങ്ങിയ പല കാര്യങ്ങളുമുണ്ടായി.
വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര ഭടനാക്കുന്നതടക്കം പലതും സിപിഎമ്മിനു സമ്മതിക്കേണ്ടിവന്നു. ഭാരതത്തിന്റെ ഭാഗമായുള്ള കാഷ്മീരിനെ ഇന്ത്യൻ അധിനിവേശ കാഷ്മീർ എന്നും പാക്കിസ്ഥാൻ കീഴടക്കിയ കാഷ്മീരിനെ ആസാദ് കാഷ്മീർ എന്നും വരെ ചിത്രീകരിക്കുന്നിടം വരെയെത്തി കെ.ടി. ജലീൽ.
ഇപ്പോൾ സർക്കാരിനെ വെള്ളം കുടിപ്പിക്കുകയാണ് അൻവർ. ഇതെല്ലാം മനസിലാക്കിയാണ് ന്യൂനപക്ഷ വർഗീയത വളർത്തി ഭൂരിപക്ഷ വർഗീയതയെ നേരിടാനാകില്ലെന്ന് 1980കളിൽ സാക്ഷാൽ ഇഎംഎസ് ഉപദേശിച്ചത്.