പല ആധുനിക മുസ്ലിം ഭരണകൂടങ്ങളും ‘ഇസ്ലാമിക ഭരണ’മല്ല നടത്തുന്നത് എന്ന സലഫി ജിഹാദിസ്റ്റുകളുടെ തീവ്ര നിലപാടിന് ദൈവശാസ്ത്രപരമായ അടിത്തറയൊരുക്കിയത് അദ്ദേഹമാണ്. അനിസ്ലാമിക ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്യേണ്ടത് സത്യവിശ്വസികളുടെ ‘കടമ’(ഫർദ്)യാണെന്നു ഖുത്തൂബ് സമർഥിച്ചു! അനിസ്ലാമിക ഭരണകൂടങ്ങളെ പുറത്താക്കി ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാനുള്ള വ്യക്തമായ നിർദേശവും മാർഗദർശനവുമാണ് 1964ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ‘വഴിയടയാളങ്ങൾ’ ‘മൈൽസ്റ്റോൺസ് എലോങ് ദ വേ’ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
സയ്യിദ് ഖുത്തൂബ് മുന്നോട്ടുവച്ച ‘ഗ്ലോബൽ ജിഹാദിസം’ എന്ന ആശയം ഇന്ന് ഒരു പ്രത്യയശാസ്ത്രം മാത്രമല്ല, ആഗോളതലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പാൻ ഇസ്ലാമിക് അജൻഡയാണ്, പരിപാടിയാണ്! യുദ്ധങ്ങളിലൂടെയും പലായനങ്ങളിലൂടെയും നോൺ സ്റ്റേറ്റ് മിലീഷ്യകളുടെ വിന്യാസത്തിലൂടെയും ഫണ്ടിംഗിലൂടെയുമാണ് ഇത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ത്. അതു കേവലം വർഗീയതയോ വർഗീയ രാഷ്ട്രീയമോ അല്ല. ശുദ്ധമായ മതരാഷ്ട്രീയമാണ്! സകല മനുഷ്യനിർമിത നിയമസംവിധാനത്തെയും ഭരണക്രമത്തെയും നിരാകരിക്കുന്ന മതരാഷ്ട്ര പ്രത്യയശാസ്ത്രമാണ്!
രാഷ്ട്രീയ ഇസ്ലാം അഥവാ ഇസ്ലാമിക മതരാഷ്ട്രവാദം ഒറ്റനോട്ടത്തിൽഅല്ലാഹുവിന്റെ ‘തൗഹീദിൽ’ അതായത്, ‘ഏകത്വത്തിൽ’ ഉള്ള വിശ്വാസം, നിയമനിർമാണത്തിനുള്ള പരമാധികാരം അല്ലാഹുവിനു മാത്രമാണെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ ‘ഹക്കിമിയ്യത്ത്’അഥവാ പരമധികാരമാണു പാലിക്കപ്പെടേണ്ടത് എന്നുമുള്ള നിലപാടിലേക്ക് പ്രമുഖരായ പല ഇസ്ലാമിക പുനരുജ്ജീവന ചിന്തകരെയും എത്തിച്ചിട്ടുണ്ട്. ഈ നിലപാടനുസരിച്ചു മതത്തിനും രാഷ്ട്രത്തിനും വ്യത്യസ്ത അധികാര-നിയമനിർമാണ കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ല.
സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളും ഒരേ നിയമനിർമാണ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം എന്നതാണ് അവരുടെ നിലപാട്. ഈ നിലപാടിനെയാണ് ഇസ്ലാമിക മത-രാഷ്ട്ര വാദം അഥവാ രാഷ്ട്രീയ ഇസ്ലാം എന്നു വിളിക്കുന്നത്.
ഇസ്ലാമിക സമൂഹങ്ങളുടെ അഗോളതലത്തിലുള്ള ഏകീകരണവും (പാൻ ഇസ്ലാമിക് യൂണിറ്റി), ജാഹിലിയ്യ/അവിശ്വാസി സമൂഹങ്ങൾക്കും വ്യവസ്ഥിതികൾക്കുമെതിരേ ആഗോളതലത്തിൽ സംഘടിപ്പിക്കേണ്ട ‘ജിഹാദും’ (ഗ്ലോബൽ ജിഹാദ്) ആണ് രാഷ്ട്രീയ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന രണ്ടു പ്രധാന പദ്ധതികൾ.
ഖാലിഫേറ്റ് പുനഃസ്ഥാപിക്കുക എന്നത് ഓരോ മുസ്ലിമിന്റെയും കടമയാണെന്നും ഇസ്ലാമിസ്റ്റ് ചിന്തകർ സമർഥിക്കുന്നു. ഇസ്ലാമിന്റെ പ്രമാണഗ്രന്ഥവും പ്രവാചകചര്യയും നിയമങ്ങളും പാരമ്പര്യവും വ്യാഖ്യാനിച്ചുകൊണ്ടാണ് ‘ജിഹാദി’ന്റെ മാർഗത്തിലൂടെ ചരിക്കാൻ ഇസ്ലാമിക പുനരുജ്ജീവന ചിന്തകർ ഇസ്ലാമിക സമൂഹങ്ങളെ ആഹ്വാനം ചെയ്യുന്നത്.
ഭീതിയോടെയും സംശയദൃഷ്ടിയോടെയുമാണ് ‘പൊതുസമൂഹം’ ഇത്തരം ജിഹാദി ഭീകരരെ കാണുന്നത്. എന്നാൽ, ഇസ്ലാമിനെ ഒരു സമഗ്ര ജീവിത പദ്ധതി അഥവാ, പ്രത്യയശാസ്ത്രം എന്ന നിലയിൽ കാണുകയും ഇസ്ലാമിക മത-രാഷ്ട്ര സ്ഥാപനം, ജീവിതലക്ഷ്യമായി സ്വീകരിക്കുകയും അതിനായി ജീവിതം സമർപ്പിക്കുകയും ചെയ്തിട്ടുള്ളവർക്കു ‘ജിഹാദ്’ അവരുടെ ജീവിതക്രമവും പരലോക സൗഭാഗ്യങ്ങൾ ഉറപ്പാക്കുന്ന പ്രവാചകചര്യയുടെ പിൻപറ്റലുമാണ്.
‘ശരിഅ’ എന്നാൽ, പ്രവാചകനും സ്വഹാബികളും ജീവിച്ച ജീവിതക്രമം പിൻപറ്റുക എന്നതാണ്. അനിസ്ലാമിക സമൂഹങ്ങളിൽ ഇസ്ലാമിക ജീവിതക്രമവും ‘ശരിഅ’ അടിസ്ഥാനമായുള്ള ധാർമിക വീക്ഷണവും ഭരണവ്യവസ്ഥയും സ്ഥാപിക്കുന്നതിനുള്ള നിരന്തര പരിശ്രമം നടത്തുകയെന്ന കടമയും ബാധ്യതയുമാണ് ‘ഇസ്ലാമിക് സ്റ്റേറ്റി’ന്റെ അടിസ്ഥാനശിലകളായ ജിഹാദി പോരാളികൾക്കുള്ളത്.
തിരിച്ചറിഞ്ഞു തിരുത്തണം‘സലാഫിയ ജിഹാദിസം’ ഇസ്ലാമിന്റെ ആദിമരൂപങ്ങളിലേക്കു തിരികെ പോകാനുള്ള നിരന്തര പ്രേരണയും ആഹ്വാനവുമാണ് വിശ്വാസികൾക്കു നൽകിക്കൊണ്ടിരിക്കുന്നത്. ഇതു മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടയിടുകയും ഓരോ കാലഘട്ടത്തെയും പ്രകാശമാനമാക്കാനുള്ള ദൈവിക വെളിപാടിന്റെ നിയോഗത്തിനു വിഘാതമുണ്ടാക്കുകയും ചെയ്യും.
സലാഫിയാ ജിഹാദിസത്തിന്റെ സൗദി അറേബ്യൻ രൂപമായ ‘വഹാബിസ’വും, റഷ്യൻ കമ്യൂണിസവും ചൈനീസ് കമ്യൂണിസവും പോലെ, ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്യപ്രവേശമില്ലാത്തതും നിഷേധാത്മകവുമായ രണ്ടു രൂപങ്ങളാണ്.
കേരളത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സലഫി/വഹാബി ചിന്തയുടെ അപകടങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കേരളത്തിലെ പ്രബുദ്ധമായ മുസ്ലിം സമുദായം തയാറാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
(അവസാനിച്ചു)