അറുപതുകളിലും എഴുപതുകളിലുമുണ്ടായ കുടുംബസിനിമകളിൽ കവിയൂർ പൊന്നമ്മയുടെ അമ്മവേഷം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. തുടർന്ന് സിനിമകളുടെ ട്രെൻഡ് മാറിയപ്പോഴും പൊന്നമ്മയുടെ അമ്മമനസ് മാറിയില്ല. തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളസിനിമയുടെ വലിയൊരു ട്രെൻഡ് മാറ്റത്തിനു തുടക്കംകുറിച്ച റാംജിറാവ് സ്പീക്കിംഗിലും പ്രിയപ്പെട്ട അമ്മച്ചിയായി പൊന്നമ്മ മാറി. ആക്്ഷൻ, കോമഡി, ഫാമിലി സിനിമകളിലെല്ലാം നല്ല അമ്മയുടെ മുഖത്തിന് ഒരേയൊരു ഭാവമേയുണ്ടായിരുന്നുള്ളൂ- അത് കവിയൂർ പൊന്നമ്മയുടേതായിരുന്നു.
മോഹൻലാൽ- പൊന്നമ്മ കൂട്ടുകെട്ട് മോഹൻലാലിന്റെ സിനിമകളിലെ അമ്മവേഷങ്ങളാണ് തൊണ്ണൂറുകളിൽ കവിയൂർപൊന്നമ്മയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും അമ്മയും മകനുമായി അഭിനയിച്ച ചിത്രങ്ങൾ അത്രമേൽ സ്വാധീനം ചെലുത്തി. കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻകൊന്പത്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഈ കൂട്ട്കെട്ട് ഹിറ്റായി. മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച പൊന്നമ്മ ചിത്രങ്ങളും ഏറെയാണ്. മമ്മൂട്ടി അവതരിപ്പിച്ച മകൻ കഥാപാത്രത്തിന് വിഷം പുരട്ടി ചോറു നല്കുന്ന തനിയാവർത്തനത്തിലെ അമ്മയെ ചലച്ചിത്ര പ്രേമികൾക്ക് മറക്കാനാവില്ല.
പ്രതിസന്ധികളിലൂടെ ജീവിതംഅച്ഛന്റെ മരണത്തോടെ കുടുംബഭാരം ഏറ്റെടുത്ത പൊന്നമ്മയ്ക്ക് അഭിനയം തൊഴിലും ജീവിതമാർഗവുമായിരുന്നു. കുടുംബത്തിനുവേണ്ടിയായിരുന്നു പൊന്നമ്മയുടെ ജീവിതം. സിനിമാനിർമാതാവ് മണിസ്വാമിയെ പ്രണയിച്ച് വിവാഹം കഴിച്ച അവർക്ക് പക്ഷേ ഏറെനാൾ സന്തോഷകരമായ ദാന്പത്യജീവിതം നയിക്കാൻ കഴിഞ്ഞില്ല. മകൾ ബിന്ദുവിന്റെ ജനനത്തിനുശേഷം അധികം താമസിയാതെ മണിസ്വാമിയും പൊന്നമ്മയും വേർപിരിഞ്ഞു. പിന്നെ ഏക മകൾക്കും സഹോദരങ്ങൾക്കുമായാണ് പൊന്നമ്മ ജീവിച്ചത്. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള ഓട്ടത്തിൽ മകളെ വേണ്ടവിധം പരിചരിക്കാനോ വളർത്താനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് പിൽക്കാലത്ത് അവർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മകളെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം മാറ്റി ഡോക്്ടറാക്കി.
ഭർത്താവ് മണിസ്വാമിയുമായി പിരിഞ്ഞെങ്കിലും വർഷങ്ങൾക്കുശേഷം മണിസ്വാമി രോഗാതുരനായി മാറിയപ്പോൾ അദ്ദേഹത്തെ പൊന്നമ്മ തന്റെ വസതിയിലേക്ക് കൊണ്ടുവരികയും ശുശ്രൂഷിക്കുകയും ചെയ്തു. പൊന്നമ്മയുടെ വീട്ടിൽവച്ചു തന്നെയാണ് മണിസ്വാമി മരിച്ചതും.
ചെന്നെയിൽനിന്ന് ആലുവയിലേക്ക് മലയാളസിനിമ കേരളത്തിലേക്കു പറിച്ചുനട്ടപ്പോൾ ദീർഘകാലം ചെന്നൈവാസിയായിരുന്ന പൊന്നമ്മ കേരളത്തിലേക്ക് എത്തി. ആലുവാപ്പുഴയുടെ തീരത്ത് ഒരു വീട് അവരുടെ എക്കാലത്തേയും സ്വപ്നമായിരുന്നു. അങ്ങനെ ആലുവയിൽ വീട് പണിത് സഹോദരനും കുടുംബത്തോടുമൊപ്പം താമസിച്ചു. ആലുവയിൽ വന്നതിനുശേഷമുള്ള തന്റെ ജീവിതം സുഖകരം, സ്വച്ഛന്ദം എന്നാണ് അവർ വിശേഷിപ്പിച്ചിരുന്നത്. 2021വരെ അവർ സിനിമകളിൽ അഭിനയിച്ചു. പിന്നീട് വിശ്രമജീവിതത്തിലായിരുന്ന പൊന്നമ്മ അടുത്തിടെ കാൻസർ രോഗബാധിതയാകുന്നതുവരെ സിനിമാ ചടങ്ങുകളിൽ സജീവമായിരുന്നു.
“ഞാൻ ഒറ്റപ്പെട്ടിട്ടില്ല, സന്തോഷത്തോടെ ജീവിക്കുന്നു” ഞാൻ ഒറ്റപ്പെട്ടിട്ടില്ല, ഇവിടെ ത്തന്നെയുണ്ട്. ഇളയ സഹോദരനും കുടുംബത്തിനുമൊപ്പം സന്തോഷ ജീവിതം നയിക്കുന്നു- കവിയൂർ പൊന്നമ്മയുടേതായി അവസാനം വന്ന അഭിമുഖങ്ങളിൽ അവർ പറഞ്ഞതാണിത്. കവിയൂർപൊന്നമ്മ ജീവിത സായാഹ്നത്തിൽ തനിച്ചാണെന്നും ഏകാന്ത ജീവിതമാണ് നയിക്കുന്നതെന്നുമൊക്കെയുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് അവർ മറുപടി നല്കി.
എന്റെ മകൾ വിദേശത്ത് ഡോക്്ടറാണ്. അവൾ ഇടയ്ക്ക് വരും. ഇളയസഹോദരനും കുടുംബവും എന്നെ പൊന്നുപോലെ നോക്കുന്നു. സോഷ്യൽ മീഡിയയിൽ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.