വിലനിയന്ത്രണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. ഇതനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു വിശദീകരണം ചോദിച്ചിരിക്കുകയാണു കോടതി. വിലനിയന്ത്രണമുള്ളവയിൽ ചേരുവകളുടെ എണ്ണം കൂട്ടി നിരക്ക് വർധിപ്പിക്കുന്ന പ്രവണതയും ഇക്കാലത്തുണ്ട്.
രണ്ടോ അതിലധികമോ രാസകങ്ങൾ ചേർത്തുള്ള ഫിക്സഡ് ഡോസ് കോന്പിനേഷൻ മരുന്നുകൾക്ക് കഴിഞ്ഞയാഴ്ച നിരോധനം വന്നു. നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ ഫാർമസ്യൂട്ടിക്കൽ ചേരുവകളിൽ നിർമിക്കുന്നതാണ് കോക്ടെയിൽ അഥവാ കൂട്ടുമരുന്നുകൾ. ഇത്തരം സംയുക്തംകൊണ്ടു പ്രയോജനമില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാം. പനി, ജലദോഷം, വേദന, അലർജി എന്നിവയ്ക്ക് കാലങ്ങളായി ഉപയോഗിച്ചിരുന്ന 156 മരുന്നുകളാണ് ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ആന്റിബയോട്ടിക്, ആന്റി അലർജിക്, വേദനസംഹാരികൾ, മൾട്ടി വിറ്റാമിനുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടതാണ് ഇവ.
ആന്റിബയോട്ടിക്കുകൾക്കെതിരേ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധികളിലൊന്നാണിത്. രോഗാണു പ്രതിരോധം നേടുന്പോൾ രോഗം മൂർച്ഛിക്കുന്നതിനൊപ്പം രോഗിയുടെ ചികിത്സാച്ചെലവും കൂടും. ആന്റിബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം അനേകം പേരുടെ മരണത്തിലേക്കും നയിക്കുമെന്നാണ് ലോകാരോഗ്യ സംഘനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്.
കേരളം രോഗക്കിടക്കയിൽഡയബറ്റോളജി, കാർഡിയോളജി, ഗാസ്ട്രോ, ന്യൂറോ, സൈക്യാട്രി, വിറ്റാമിൻ, വേദനസംഹാരി ഇനങ്ങളിൽ പതിനായിരം കോടിയോളം രൂപയുടെ മരുന്നുകളാണ് കേരളത്തിൽ വിറ്റഴിയുന്നത്. ഓണ്ലൈനിലും കേരളത്തിനു പുറത്തുനിന്നും വാങ്ങിയതിനു കണക്കില്ല. കേരളത്തിലെ ഔഷധവിപണിയിൽ ശരാശരി 10-15 ശതമാനം വാർഷികവളർച്ചയുണ്ട്. 2022ൽ 12,500 കോടിയും 2021ൽ 11,000 കോടിയുമായിരുന്നു ആകെ വില്പന. കേരളത്തിൽ നാലിലൊരാൾക്ക് പ്രമേഹമുണ്ടെന്നാണ് സർവേ ഫലം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തിൽ കേരളത്തിൽ പത്തിനും മുപ്പതിനുമിടെ പ്രായമുള്ള 27 ശതമാനം പേർ ഷുഗർ രോഗികളാണ്. പ്രമേഹനിയന്ത്രണത്തിനു മാത്രം വർഷത്തിൽ ചെലവഴിക്കുന്നത് രണ്ടായിരം കോടി രൂപയെന്നാണ് കണക്ക്. വില്പനയിൽ ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹ സങ്കീർണതയാണെന്നത് മറ്റൊരു വസ്തുത.
കേന്ദ്ര ആരോഗ്യ കുടുംബമന്ത്രാലയത്തിന്റെ കണക്കിൽ ഓരോ കേരളീയനും ഓരോ വർഷവും ആരോഗ്യ പരിപാലനത്തിന് 9,871 രൂപ ചെലവിടുന്നു. 88.43 ശതമാനം ഡോക്ടറുടെ കുറിപ്പടിയിലും 11.57 ശതമാനം നേരിട്ടും മരുന്നുവാങ്ങുന്നവരാണ്. രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിൽ ചെലവ് 6,946 രൂപ. കർണാടകത്തിൽ 4878, തമിഴ് നാട്ടിൽ 4311, തെലുങ്കാനയിൽ 4130, ആന്ധ്ര പ്രദേശിൽ 4967. ചികിത്സച്ചെലവിൽ ദേശീയ ശരാശരിയാവട്ടെ 2100 രൂപയാണ്.
(തുടരും)