പ്രതിഷേധവും പിന്തുണയുംഅദ്ദേഹം (രാഹുൽ ഗാന്ധി) വിദേശത്ത് പോയി രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു, ഇത് രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമാണ്. ഒരു ദേശസ്നേഹിയും ഇതു ചെയ്യില്ല, പക്ഷേ കോൺഗ്രസ് തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷം രാഹുൽ നിരാശനായി, രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി അമേരിക്കയിൽ തന്റെ നിരാശ പ്രകടിപ്പിക്കുന്നു എന്നാണ് കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്.
ബിജെപിയും ഞങ്ങളും തമ്മിലുള്ള ആശയപരമായ പോരാട്ടത്തിന്റെ ഭാഗമാണിത്. സ്ത്രീകളെ ഒരു പ്രത്യേക റോളിൽ ഒതുക്കണമെന്നാണ് ബിജെപിയും ആർഎസ്എസും വിശ്വസിക്കുന്നത്. അവർ വീട്ടിൽതന്നെ ഇരിക്കണം, ഭക്ഷണം പാകം ചെയ്യണം, അധികം സംസാരിക്കരുത്; എന്നാൽ അവർക്കെന്താണോ വേണ്ടത് അതു നിറവേറ്റുന്നവരായിരിക്കണം സ്ത്രീകൾ എന്ന് നാം വിശ്വസിക്കണം - രാഹുൽ ഗാന്ധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ച് തന്റെ ആശയങ്ങൾ പറഞ്ഞു.
ചൈനയ്ക്കെതിരേ ഒരക്ഷരം പോലും ഉരിയാടാൻ രാഹുലിനു കഴിഞ്ഞില്ല, അദ്ദേഹം ഇന്ത്യയെ ദുർബലപ്പെടുത്തുന്നു... കോൺഗ്രസ് ഒപ്പിട്ട ചൈനയുമായുള്ള പാർട്ടി-ടു-പാർട്ടി ബന്ധമൂലം ചൈനയ്ക്കൊപ്പം നിൽക്കുന്നു... . – ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു.
അദ്ദേഹം (രാഹുൽ) ഒരിക്കലും ഇന്ത്യയെ അപമാനിച്ചിട്ടില്ല, അങ്ങനെ ചെയ്യുകയുമില്ല. ഇത് ഞങ്ങളുടെ വാഗ്ദാനമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ ബിജെപിക്ക് ഒരു ഒഴിവുകഴിവ് ആവശ്യമാണ് - ഇങ്ങനെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.
ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെന്നാണ് ആർഎസ്എസ് അടിസ്ഥാനപരമായി പറയുന്നത്. ചില ഭാഷകൾ മറ്റു ഭാഷകളേക്കാൾ താഴ്ന്നതാണ്. ചില മതങ്ങൾ മറ്റു മതങ്ങളേക്കാൾ താഴ്ന്നതാണ്. ചില സമുദായങ്ങൾ മറ്റ് സമുദായങ്ങളെക്കാൾ താഴ്ന്നവരാണ്. ഇതാണ് പോരാട്ടം -രാഹുൽ ഗാന്ധി.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജനങ്ങൾക്ക് ഇനി ഭയമില്ല. മോദി 56 ഇഞ്ച് നെഞ്ചുള്ള ആളാണെന്ന ആശയത്തെ തെരഞ്ഞെടുപ്പ് ഫലം തകർത്തു -രാഹുൽ ഗാന്ധി
നമ്മുടെ ചരിത്രത്തിൽ ഒരു സമൂഹമെന്ന നിലയിൽ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും അസ്തിത്വ ഭീഷണിയും അനുഭവപ്പെട്ടിരുന്നെങ്കിൽ, അത് രാഹുൽ ഗാന്ധി കുടുംബാംഗം അധികാരത്തിലുണ്ടായിരുന്ന സമയമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചു. 1984ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ സിക്ക് സമുദായത്തിനെതിരേ കൂട്ടക്കൊല നടന്നു.
3,000ത്തോളം നിരപരാധികൾ കൊല്ലപ്പെട്ടു. ആളുകളെ വീടുകളിൽനിന്ന് വലിച്ചിറക്കി, ചുറ്റും ടയറുകൾ ഇട്ട് ജീവനോടെ കത്തിച്ചുവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
2014നു മുമ്പുള്ള 60 വർഷങ്ങളിൽ ഒന്നും സംഭവിച്ചില്ല എന്ന കള്ളം ആവർത്തിക്കാനുള്ള ഒരവസരവും പ്രധാനമന്ത്രി പാഴാക്കാത്ത സാഹചര്യത്തിൽ രാഹുൽജി യുഎസിൽ നടത്തിയ പ്രസ്താവനകളെക്കുറിച്ച് പരാതിപ്പെടുന്നത് ബിജെപിക്ക് ഇരട്ടി കാപട്യമാണ്. നമ്മുടെ രാജ്യത്തെ മഹത്തരമാക്കിയത് ഇന്ത്യക്കാരുടെ ഒന്നിലധികം തലമുറകളാണെന്ന് സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മാറ്റത്തിന്റെ തുടക്കംപല നേതാക്കളും രോഷത്തോടെയാണ് പ്രതികരിച്ചത്. മുതിർന്ന നേതാക്കൾ ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകൾ നടത്തരുത് എന്നതാണ് കാര്യം. വാസ്തവത്തിൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളിൽ മുതിർന്ന നേതാക്കളിൽനിന്ന് പ്രായോഗികമായി അത്തരം പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം അമേരിക്ക സന്ദർശിച്ചപ്പോൾ അവിടെ തടിച്ചുകൂടിയ ഇന്ത്യൻ നിവാസികളെ അഭിസംബോധന ചെയ്ത് രാജ്യത്തെ മുൻ ഭരണത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ ഏറ്റവും ഉയർന്ന തലത്തിൽ ഒരു മാറ്റം സംഭവിച്ചു.
അതിന് പതിറ്റാണ്ടുകൾക്കു ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വന്നത്. എന്നാൽ, യൂറോപ്പിലും അമേരിക്കയിലും ഇത്തരം പ്രസ്താവനകൾക്ക് രാഹുൽ പോകരുതായിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കേന്ദ്ര കാബിനറ്റ് മന്ത്രി റാങ്കിലുള്ള പ്രതിപക്ഷ നേതാവാണ് അദ്ദേഹം. അത്തരം അവസരങ്ങളിൽ സംസാരിക്കാൻ ഉപദേശിച്ചവർ അദ്ദേഹത്തെ സമ്പ്രദായങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും എതിരാക്കി.
വസ്തുതകളെക്കുറിച്ചും സമകാലിക ചരിത്രത്തെക്കുറിച്ചും അദ്ദേഹത്തിന് കൂടുതൽ ഉപദേശം നൽകേണ്ടതായിരുന്നു. സിക്കുകാർക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. സിക്ക് സമൂഹത്തിനും സിക്കുകാർക്കും മൊത്തത്തിൽ അസന്തുഷ്ടമായ സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, വർഷങ്ങൾക്കുമുമ്പ് എല്ലാം ഒത്തുതീർന്നിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ഇപ്പോൾ നടത്തുന്ന ഇത്തരം പ്രസ്താവനകൾ വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്ന് ആർക്കും ഉറപ്പില്ല. എഐസിസി ആസ്ഥാനത്ത് സമകാലിക ചരിത്രത്തിൽ നല്ല നിലയിൽ അറിവുള്ള മികച്ച നേതാക്കൾ ഉണ്ടാകേണ്ടതുണ്ട്. അവർ മുതിർന്ന നേതാക്കളെ ശരിയായി ധരിപ്പിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ, മൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിന് ഇപ്പോൾ നന്നായി അറിയാം എന്നതാണ്. അത് എന്തായാലും, കീഴ്വഴക്കങ്ങളും വിശ്വസനീയമായ പാതയും പിന്തുടരുന്നതാണ് ഏറ്റവും നല്ല ഗതി: വിദേശത്ത് ഇന്ത്യയെ കളങ്കപ്പെടുത്തുന്നത് അവസാനിപ്പിക്കുക.