ഹിമാചൽപ്രദേശിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കസൗളി സെൻട്രൽ ലാബിൽ മാത്രമാണ് ഇത്തരം പരിശോധനയുള്ളത്. വിമാനച്ചെലവുമൂലം പല മരുന്നുകളുടെയും പരിശോധന നടക്കാറേയില്ല. സർക്കാർ ലാബുകളിൽ പരിശോധനാ സാധ്യതയുള്ളപ്പോഴും സാന്പിൾ സ്വകാര്യ ലാബുകൾക്ക് നൽകുന്ന സാഹചര്യവുമുണ്ട്. ഓരോ വർഷവും ഒന്നും രണ്ടും കോടി രൂപ സ്വകാര്യ മേഖലയിലെ അക്രഡിറ്റഡ് ലാബുകളിൽ അടയ്ക്കേണ്ട സാഹചര്യം.
സർക്കാർ ആശുപത്രിയിൽ മരുന്നു സൂക്ഷിക്കാൻ ശീതീകരിച്ച മുറികൾ വേണമെന്ന നിർദേശം ഏറെയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളിൽ 40 ശതമാനം മരുന്നു മാത്രമാണ് ഇത്തരത്തിൽ സൂക്ഷിക്കുന്നതെന്ന് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഡൽഹി ഫാർമസ്യൂട്ടിക്കൽസ് ട്രസ്റ്റ് നടത്തിയ പഠനത്തിൽ മരുന്നുകളുടെ പ്രയോഗക്ഷമത കരുതലിന്റെ പരിമിതികൊണ്ടു മാത്രം നാലു ശതമാനം കുറവാണെന്നു കണ്ടെത്തിയിരുന്നു. വീടുകളിലും മാനദണ്ഡങ്ങൾ പാലിച്ചല്ല രോഗികൾ മരുന്നു സൂക്ഷിക്കുന്നത്. ഫാർമകളിൽനിന്നു വിതരണ, വില്പന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും അശാസ്ത്രീയമായാണ്. പഴവും പച്ചക്കറിയുംപോലെ ട്രക്കുകളിലും ഗുഡ്സ് ട്രെയിനുകളിലുമൊക്കെയാണ് മരുന്നുകടത്ത്.
ശാസ്ത്രീയമായി, ഊഷ്മാവിലും പ്രകാശ സംവിധാനത്തിലുമൊക്കെ നേരിയ വ്യത്യാസം വരാതെ അതിസൂക്ഷ്മതയിൽ നടത്തേണ്ടതാണ് മരുന്നുനിർമാണവും വില്പനയും. പല ഔഷധഫാക്ടറികളിലും മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടാറില്ല. വടക്കൻ സംസ്ഥാനങ്ങളിൽ കുടിൽവ്യവസായം പോലെയാണ് മരുന്നുനിർമാണവും പാക്കിംഗും. വൃത്തിഹീന ചുറ്റുപാടിൽ സംയുക്തകങ്ങൾ കൈകൊണ്ടും കുഴച്ച് മരുന്നു നിർമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മരുന്ന് വ്യാജനോ എന്നറിയാൻ വിദേശങ്ങളിൽ നൂതന സംവിധാനങ്ങൾ വന്നുകഴിഞ്ഞു. ഗുണനിലവാരവും രാസചേരുവയും ടെസ്റ്റ് ചെയ്യുന്ന ട്രൂ സ്കാൻ ആർഎം അനലൈസർ ഗൾഫ് രാജ്യങ്ങളിലും ഫാർമസികളിലും വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകളിലുമുണ്ട്.
മൈദയും മരുന്ന്!തെലുങ്കാനയിൽ ഡ്രഗ്സ് കണ്ട്രോളർ പിടിച്ചവയിൽ പേരിനുപോലും മരുന്നു ചേരുവയില്ലാത്തതുമുണ്ടായിരുന്നു. മൈദമാവും കുമ്മായപ്പൊടിയുമായിരുന്നു ഗുളികയിലുണ്ടായിരുന്നത്. ചുമ, പനി, ജലദോഷം മുതൽ ശൈലീരോഗങ്ങൾക്കുള്ള 34 ലക്ഷം രൂപയുടെ ഗുളികകളാണ് പിടിച്ചെടുത്തത്. ഇവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടതോടെയായായിരുന്നു പരിശോധന.
മെഗ് ലൈഫ് സയൻസസ് കന്പനി ബ്രാൻഡിൽ ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിൽ നിർമിക്കുന്നതായ വിലാസമായിരുന്നു കവറിലുണ്ടായിരുന്നത്. മദ്യപാനം നിർത്താൻ ഇറക്കിയ ആയുർവേദ ഉത്പന്നം പരിശോധിച്ചപ്പോൾ അതിൽ അലോപ്പതി ചേരുവ. ഇതിന്റെ നിർമാണം നടന്നത് ഗുജറാത്തിലും വില്പന കേരളത്തിലും. വിവിധ സംസ്ഥാനങ്ങളിൽ നിർമിക്കുന്ന രാസസംയുക്തങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങേണ്ട ഗതികേടാണ് മലയാളികൾക്കുള്ളത്. അനുകൂല കാലാവസ്ഥ, അടിസ്ഥാന സൗകര്യം, മൂലധനം, ഫാർമസി വൈദഗ്ധ്യം തുടങ്ങിയവയൊക്കെയുണ്ടായിട്ടും ഈ നാട്ടിൽ ഔഷധനിർമാണം പച്ചപിടിക്കുന്നില്ല.
കോവിഡിനുശേഷം ചൈനയിൽനിന്നു രാസകങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെ ഗുജറാത്ത്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഫാർമസ്യൂട്ടിക്കൽസ് വ്യവസായത്തിൽ വൻ നിക്ഷേപം നടത്തി. വൈകാതെ ബ്രാൻഡഡ് മരുന്നുകൾക്ക് 15 ശതമാനം വരെ വില വർധിക്കുകയും ചെയ്തു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഹിമാചൽ, സിക്കിം എന്നിവിടങ്ങളിൽനിന്നുള്ള മരുന്നുകളാണ് കൂടുതലായും കേരളത്തിൽ വിറ്റഴിയുന്നത്. ഇവിടെ മരുന്ന് ഉത്പാദിപ്പിച്ചാൽ വിലക്കുറവും ലഭ്യതയും നിലവാരവും ഉറപ്പാക്കാനാകും. ഒട്ടേറെ തൊഴിലവവസരങ്ങളുമുണ്ടാകും. ജീവൻരക്ഷ, മെഡിക്കൽ സഹായം, രോഗനിർണയം എന്നിവയുടെ ഉപകരണനിർമാണത്തിൽ കേരളം മുൻനിരയിലാണെന്നു മാത്രമല്ല, ദേശീയ ഉത്പാദനത്തിന്റെ 20 ശതമാനവും ഇവിടെയാണ്.
മുൻനിര കന്പനികൾപോലും ഒരേ ഫാക്ടറിയിൽനിന്നു രണ്ടു പേരുകളിൽ, ഒരേ മൂലകങ്ങളടങ്ങിയ മരുന്നുകൾ ഉത്പാദിപ്പിച്ച് വ്യത്യസ്ത വിലയിൽ വിൽക്കുന്നതും സാധാരണമായിരിക്കുന്നു. കൂടുതൽ വിലയുള്ളതിനു കൂടുതൽ കമ്മീഷൻ. അതായത് ഒരേ മരുന്ന്, രണ്ടു വില. ഒരേ ചേരുവയുള്ളതിൽ വലിയ വില വ്യത്യാസം. കൂടുതൽ വില്പനയുള്ളവയുടെ പേരിൽ ചെറിയ മാറ്റം വരുത്തി വിൽക്കുന്നതും സാധാരണം.
മുൻപ് നിർമാതാക്കൾ, വിതരണക്കാർ, ചില്ലറവില്പനക്കാർ, ഉപഭോക്താക്കൾ എന്നിങ്ങനെ മരുന്നുവിപണിക്കു ശൃംഖലയുണ്ടായിരുന്നു. ജിഎസ്ടി വന്നതോടെ ആർക്കും വാങ്ങി വിൽക്കാം. മരുന്നെത്തിക്കാൻ ഏജന്റുമാരും ധാരാളം.
(തുടരും)