എല്ലാ രാസ തന്മാത്രകളും ഒരേ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ചിലതെങ്കിലും പാർശ്വഫലമുണ്ടാക്കുകയും ചെയ്യാം. ജിഎസ്ടി വന്നതോടെ ചെറുകിടക്കാർക്കു വരെ നിർമാതാവിൽനിന്ന് നേരിട്ടു മരുന്നു വാങ്ങി വിൽക്കാൻ സാഹചര്യം വന്നത് വ്യാജനും ഗുണനിലവാരമില്ലാത്തതുമൊക്കെ വൻതോതിൽ മാർക്കറ്റിൽ എത്തുന്നതിന് കളമൊരുങ്ങി. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ എട്ടു ശതമാനവും വിറ്റഴിക്കുന്നത് കേരളത്തിലായിട്ടും പരിശോധന മരുന്നിനുപോലുമില്ല. ഒരു ഡ്രഗ് ഇൻസ്പെക്ടർ ഒരു മാസം പരിശോധനയ്ക്കെടുക്കുന്നത് പരമാവധി 16 സാംപിളുകൾ മാത്രം. ശേഷിക്കുന്നതിൽ യാതൊരു പരിശോധനയുമില്ല. രോഗി മരിക്കുകയോ പാർശ്വഫലമുണ്ടാക്കുകയോ പ്രയോജനപ്പെടാതെ വരികയോ ചെയ്യുന്പോഴാണ് ഇത് വ്യാജനാണെന്നു സംശയിക്കുക.
പരിശോധനാഫലം വരുന്പോഴേക്കും ആ ബാച്ചിലുള്ള മരുന്ന് ലക്ഷക്കണക്കിനു പേർ കഴിച്ചിട്ടുണ്ടാകും. കഴിഞ്ഞ വർഷം 200 മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തിയതിൽ 60 കേസുകൾ എടുത്തു. കാലാവധി കഴിഞ്ഞവയും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതും കേടായതും ഇതിൽപ്പെടും. ചുമതലപ്പെട്ട ഡ്രഗ്സ് കണ്ട്രോളർക്ക് സമയബന്ധിതമായി എല്ലായിടത്തും ഓടിയെത്താൻ കഴിയുന്നില്ല. മിക്ക ജില്ലകളിലും ഓഫീസുകൾക്ക് സ്വന്തമായി വാഹനമില്ല. മെഡിക്കൽ സ്റ്റോറുകളിലും ലാബുകളിലും പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് വിഭാഗവും അനലറ്റിക്കൽ വിഭാഗവും ഉണ്ടെങ്കിലും പ്രവർത്തനം ഫലപ്രദമല്ല. മിക്ക മരുന്നുകൾക്കും 18 മാസമാണ് വില്പന കാലാവധി. കാലാവധി കഴിഞ്ഞവ പ്രത്യേകമായി അടയാളപ്പെടുത്തി മാറ്റിവയ്ക്കണമെന്നാണ് കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് നിഷ്കർഷിക്കുന്നത്.
ഫലം വരുന്പോഴേക്കും രോഗി തീരുംഔഷധങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് അതിലെ രാസഘടകങ്ങൾ എത്രനാൾ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കാലാവധി കഴിഞ്ഞാൽ രാസമാറ്റം സംഭവിക്കുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്യാം. സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കും കാരണമാകാം. അപകടകരമായ മൂലകങ്ങൾ ഉണ്ടാവുകയും ചെയ്യാം. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ അടുത്തയിടെ വിതരണം ചെയ്തതായാണ് സിഎജി റിപ്പോർട്ട്. കാലാവധി കഴിഞ്ഞതും നിലവാരമില്ലാത്തതുമായവ പിടിച്ചാൽ കേസും ശിക്ഷയുമൊക്കെ പ്രഹസനമാണ്. സംസ്ഥാനത്ത് ഇത്തരത്തിൽ അഞ്ഞൂറോളം കേസുകൾ കോടതി കയറുന്നുണ്ട്. കീഴ്ക്കോടതി ശിക്ഷിച്ചാൽ മേൽക്കോടതിയിലേക്ക് എന്ന മട്ടിൽ എട്ടും പത്തും വർഷമായി ഇഴയുകയാണ് കേസുകൾ.
നിരോധിത ഇനം തിരിച്ചയയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നിരിക്കെ ഇവ വീണ്ടും മാർക്കറ്റിലുണ്ടോ എന്നറിയാൻ സംവിധാനമില്ല. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം 50 ഇന്ത്യൻ നിർമിത ജീവൻരക്ഷാ മരുന്നുകൾക്ക് നിലവാരമില്ല. ഇവയിൽ 22 ഇനങ്ങളുടെയും നിർമാണം ഹിമാചൽപ്രദേശിലാണ്. ഇവയുടെ മുഴുവൻ ബാച്ചുകളും തിരിച്ചെടുക്കാനാണ് നിർദേശം. 2023 ഫെബ്രുവരിയിൽ 58 ഇനങ്ങൾ നിലവാരമില്ലാത്തതും രണ്ട് ഇനം വ്യാജനുമാണെന്നു കണ്ടെത്തിയിരുന്നു. ജൂലൈയിൽ 31 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ അടപ്പിക്കുകയും 50 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മരുന്നിന് നിലവാരമുണ്ടെങ്കിലേ ചികിത്സ ഫലം ചെയ്യൂ. ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ നിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിൽ മൂന്നു വർഷമായി സിബിഐ അന്വേഷണം തുടരുകയാണ്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ് സർക്കാർ ആശുപത്രി ഫാർമസികളിൽ മരുന്നുകൾ എത്തിക്കുന്നത്. ഫാർമ കന്പനികളുടെ ലാബുകൾ തയാറാക്കുന്ന ക്വാളിറ്റി സർട്ടിഫിക്കറ്റുകളെ മാത്രം വിശ്വാസത്തിലെടുത്തുള്ള ഇടപാടാണിത്. രോഗിയിൽ മെഡിസിൻ പ്രതികൂല പ്രതികരണം പ്രകടമാക്കുന്പോൾ മാത്രമാണ് മരുന്നിനെക്കുറിച്ച് സംശയമുയരുക. ഡോക്ടർ ഡ്രഗ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് ചെയ്യും. നിലവാരമില്ലെങ്കിൽ മെഡിക്കൽ ഡയറക്ടറേറ്റ് അവയുടെ ഉപയോഗവും വിതരണവും നിർത്തിവയ്ക്കാൻ ഉത്തരവിടും. അപ്പോഴേക്കും ഒട്ടേറെ രോഗികൾ ഇതേ മരുന്ന് അകത്താക്കിയിട്ടുണ്ടാകും. കേരളത്തിൽ അലോപ്പതി ഔഷധങ്ങൾ പരിശോധിക്കാൻ പേരിനെങ്കിലും ഡ്രഗ്സ് കണ്ട്രോളർമാരുണ്ട്. അതേസമയം 2,000 കോടിയുടെ വില്പനയുള്ള ആയുർവേദ ഉത്പന്നങ്ങൾക്കു ഡ്രഗ്സ് കണ്ട്രോളർ ഒന്നോ രണ്ടോ മാത്രം. ചില പാരന്പര്യ മരുന്നുകളുടെ ഉള്ളടക്കം ആർക്കും അറിയില്ല. വൈദ്യനാവട്ടെ മരുന്നുരഹസ്യം വെളിവാക്കുകയുമില്ല.
(തുടരും)