മാർത്ത ശുശ്രൂഷയുടെയും മറിയം പ്രാർഥനയുടെയും ലാസർ പുനരുത്ഥാനത്തിന്റെയും ഉത്തമ ദൃഷ്ടാന്തങ്ങൾ. താൻ സ്നേഹിച്ച ലാസറിന്റെ മരണവാർത്തയറിഞ്ഞ് യേശു കരയുന്നത് ജനങ്ങൾ കാണുന്നത് ലാസറിന്റെ കുഴിമാടത്തിന്റെ മുന്നിൽവച്ചാണ്. അവർ അത്രയധികം സ്നേഹിച്ച ബഥാനിയായിലെ ഭവനം. ആ മൂന്നു വ്യക്തികളാണ് ബഥനി സന്ന്യാസിനികളുടെയും ഉത്തമ മാതൃകകൾ.
പ്രാർഥനയും പ്രവർത്തനവും പുനരുത്ഥാന സാക്ഷ്യവും സംയുക്തമായി സമ്മേളിപ്പിച്ച് സന്ന്യാസപുണ്യങ്ങളായ വ്രതത്രയങ്ങളിലൂടെയാണ് ഓരോ സന്ന്യാസിനിയും ബഥനിയിൽ ജീവിക്കുന്നത്.
സ്ത്രീവിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസ ശുശ്രൂഷകളിലൂടെ അനേകം പെൺകുട്ടികൾക്ക് അക്ഷരജ്ഞാനവും ആത്മീയതയും ജീവിതമൂല്യങ്ങളും പകർന്നു നൽകി കുടുംബത്തിന്റെ കെടാവിളക്കുകളായി സമൂഹസ്നേഹനിർമിതിയിൽ പങ്കുകാരാകാൻ പ്രാപ്തരാക്കി അവരെ വാർത്തെടുത്തു. രോഗികളിലും അനാഥരിലും അശരണരിലും ആലംബഹീനരിലും ദൈവത്തിന്റെ മുഖം കണ്ട് സഹോദരനിർവിശേഷ സ്നേഹത്തോടെ പരിചരിക്കാൻ സ്വയം സമർപ്പിച്ചവർ.
കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും അടിച്ചമർത്തപ്പെട്ടും നീതി നിഷേധിക്കപ്പെട്ടും പട്ടിണിക്കോലങ്ങളായി ജീവിച്ചവർക്കു മുന്നിൽ നീതിയുടെയും വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വാഹകരായി ബഥനി സന്ന്യാസിനിമാർ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു.
ആരാലും അറിയപ്പെടാത്ത ഇടങ്ങളിൽ, ഇന്ത്യക്കു പുറത്ത് എത്യോപ്യ, സൗത്ത് ആഫ്രിക്ക തുടങ്ങി അഞ്ചു രാജ്യങ്ങളിലും ഒറീസ, ആസാം, ത്രിപുര തുടങ്ങി പന്ത്രണ്ടു സംസ്ഥാനങ്ങളിലും സ്ഥലകാലദേശങ്ങൾക്കനുസൃതമായി ബഥനി സിസ്റ്റേഴ്സ് ശുശ്രൂഷ നിർവഹിക്കുന്നു.
‘ദൈവസ്നേഹത്തേക്കാൾ അത്യുത്തമം ദൈവസന്പാദനം’ എന്ന സ്ഥാപകപിതാവിന്റെ ദർശനം സ്വജീവിതത്തിൽ സ്വാംശീകരിച്ച് ഇന്നിന്റെ ആവശ്യങ്ങളോടു ഭാവാത്മകമായി പ്രത്യുത്തരിക്കുന്നവരാണ് ബഥനി സഹോദരിമാർ. പ്രാർഥനയും പ്രവർത്തനവും സമീകൃതമായി സമ്മേളിപ്പിച്ച് ക്രിസ്തുസാക്ഷിയായി ജീവിക്കാൻ ഈ മൂന്നാം സഹസ്രാബ്ദത്തിലേക്കു നീങ്ങുന്ന ബഥനി സന്ന്യാസിനീ സമൂഹത്തിനു സാധിക്കുന്നത് ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ്.
ഇത്രത്തോളം നടത്തി കുന്നോളം നന്മകളേകിയ പൊന്നുതന്പുരാന്റെ തൃപ്പാദങ്ങളിൽ മറിയത്തെപ്പോലെ ധ്യാനനിമഗ്നരായി ഇരിക്കാൻ അവിടത്തെ കൃപാകടാക്ഷത്തിന്റെ മാന്ത്രിക വലയത്തിലേക്ക് ഞങ്ങളെ ആകർഷിക്കണമേ എന്നു പ്രാർഥിക്കുന്നു.
പരമകാരുണികനായ ദൈവത്തിനു മുന്പിൽ അഞ്ജലീബദ്ധരായ ബഥനി സഹോദരിമാർ ഉള്ളം നിറഞ്ഞ പ്രാർഥനയുടെ നെരിപ്പോടിൽ സ്നേഹത്തിന്റെ, ജീവിതവിശുദ്ധിയുടെ, ആത്മാർപ്പണത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളായി ലോകത്തിനു ചൂടും ചൂരുമേകി ഇനിയും ഒരു നൂറു വർഷങ്ങൾ... അല്ല അതിനുമപ്പുറത്തേക്ക്... ബഥനിയെന്ന ദീപസ്തംഭം മുന്നോട്ടു നീങ്ങട്ടെ.