ആവർത്തിക്കപ്പെടുന്ന അനാസ്ഥകേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിൽനിന്ന് നിരവധി പ്രാവശ്യം ഗ്രൗണ്ട് ട്രൂത്തിങ്ങിനും ഫീൽഡ് വേരിഫിക്കേഷനും ശേഷമുള്ള ജിയോ കോ-ഓർഡിനേറ്റ് വില്ലേജ് ഷേപ് മാപ്പ് വർഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം ഇതുവരെ കൃത്യതയോടെ ഇത് ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പാർലമെന്റ് ഇലക്ഷനോട് അനുബന്ധിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തട്ടിക്കൂട്ടിയ രണ്ടുതരം മാപ്പുകളാണ് ഇപ്പോഴത്തെ ഇഎസ്എ കരടുവിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നുത്. ഒരു മാപ്പിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുത്തിയും മറ്റൊരു മാപ്പിൽ അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയും ദുരൂഹത സൃഷ്ടിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനത്തിലെ ഇഎസ്എ ഏരിയ പഴയ വിജ്ഞാപനത്തിലേതുപോലെ തന്നെ തുടരുകയും ചെയ്യുന്നു. ആരെ കബളിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള ഇരട്ടത്താപ്പും വഞ്ചനയും കാണിക്കുന്നത്.
ചില ആശങ്കകൾപരിസ്ഥിതി വകുപ്പിലെതന്നെ ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളനുസരിച്ച് കേരള സർക്കാർ ഇതുവരെ കേന്ദ്രത്തിന് അന്തിമമാക്കിയ ഭൂപടം നൽകിയിട്ടില്ല എന്ന് മനസിലാക്കുന്നു. വനം, റവന്യു വകുപ്പുകളിൽനിന്ന് ഇഎസ്എ നിർമാണത്തിന് കൃത്യമായ ബൗണ്ടറി സ്കെച്ച് ലഭിച്ചിട്ടില്ല. ഇപ്പോൾ കേരളം ഗൂഗിൾ എർത്തിന്റെ സഹായത്തോടെ തയാറാക്കിയ ഭൂപടത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു.
വനം, റവന്യു വകുപ്പുകൾ എന്തുകൊണ്ട് കൃത്യമായ ബൗണ്ടറി മാപ്പ് നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം വില്ലേജുകളിലെ വനപ്രദേശങ്ങൾ മാത്രമാണ് ഇഎസ്എ പ്രഖ്യാപനത്തിനുവേണ്ടി മാപ്പ് തയാറാക്കി നൽകിയിട്ടുള്ളതെങ്കിൽ വില്ലേജുകളുടെ അതിർത്തി കാണിച്ച് വില്ലേജിന്റെ പേരിൽ ഇഎസ്എ വില്ലേജായി വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾക്ക് ആരായിരിക്കും ഉത്തരവാദി. പരിസ്ഥിതി വകുപ്പിന്റെ വാദപ്രകാരം ഇഎസ്എ വരുന്നതുകൊണ്ട് സാധാരണ കർഷകർക്ക് യാതൊരു പ്രശ്നവും ഇല്ലെങ്കിൽ എന്തിനാണ് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ പരിസ്ഥിതി സംവേദക മേഖലയിൽ ഉൾപ്പെട്ടതല്ല എന്ന് എഴുതുന്നത്്? ലോണിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ ഇഎസ്എയിൽ ആണെങ്കിൽ ലോൺ ഇല്ലെന്ന് പറയുന്നത്?
ഉടനടി ചെയ്യേണ്ടവ1. ജിയോ കോ-ഓർഡിനേറ്റഴ്സും വില്ലേജ് ഷെയ്പ് മാപ്പും ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് റിസർവ് ഫോറസ്റ്റ്, വേൾഡ് ഹെറിറ്റേജ് സൈറ്റ്, പ്രോട്ടക്റ്റഡ് ഏരിയ ഇവ മാത്രം പെടുത്തി തിരുത്തലുകൾ വരുത്തി കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ഇഎസ്എ മാപ്പ് പ്രസിദ്ധീകരിക്കുക. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാനായി രണ്ടുദിവസത്തെ അദാലത്തുകൾ വില്ലേജുകൾ തോറും ഉടൻ സംഘടിപ്പിച്ച ശേഷം അന്തിമ റിപ്പോർട്ട് ഇനിയെങ്കിലും നൽകുക.
2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അതു മാത്രം അന്തിമ നോട്ടിഫിക്കേഷനിൽ പെടുത്തുക. കോർ, നോൺ -കോർ ഇഎസ്എ എന്ന പുതിയ വ്യാഖ്യാനം പൂർണമായും ഉപേക്ഷിക്കാൻ നടപടി ഉണ്ടാകുക.
3. റവന്യു വില്ലേജുകളുടെ പേരിൽ ഇഎസ്എ വില്ലേജുകൾ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യു വില്ലേജ് എന്നും തരംതിരിച്ച് ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോർട്ടിൽ പെടുത്തുക. അതേ പേരിലുള്ള റവന്യു വില്ലേജുകളിൽ സാധാരണ റവന്യു വില്ലേജുകളിലെ നിയമങ്ങൾ മാത്രമായിരിക്കും ബാധകമായിട്ടുള്ളത് എന്ന് അന്തിമവിജ്ഞാപനത്തിൽ പ്രത്യേകമായി എഴുതിച്ചേർക്കാൻ ശിപാർശ നൽകുക.
4. കരട് വിജ്ഞാപനത്തിലെ മേൽപ്പറഞ്ഞ പാളിച്ചകൾ ചൂണ്ടിക്കാണിച്ചും ഈ വിജ്ഞാപനം മലയാളത്തിൽ തർജമ ചെയ്ത് സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടും മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി കൈവശം വച്ച് അനുഭവിച്ചുവരുന്ന വീടുകളും കൃഷി ഭൂമിയും വിവിധ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളും ഇഎസ്എയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇപ്പോൾ ഇഎസ്എയിൽ പെടുത്തിയിട്ടുള്ള 131 വില്ലേജുകളിൽനിന്ന് പഞ്ചായത്ത് സമിതികളും ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും വിദ്യാർഥികളും കേന്ദ്ര വനം-പരിസ്ഥിതി മന്താലയത്തിന് കരട് വിജ്ഞാപനത്തിന്മേലുള്ള പരാതികൾ അയയ്ക്കുക.
കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് സാധിക്കുന്നത്ര പരാതികൾ ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും കരട് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതുപോലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ ആയോ കത്തുകൾ മുഖേനയോ അയയ്ക്കണം.