സിപിഎമ്മിൽ മനംമാറ്റംഇങ്ങനെ പോയാൽ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആർഎസ്എസ് വിരുദ്ധ വിശ്വാസ്യത കൂടുതൽ അപകടത്തിലാവും എന്നു സിപിഎമ്മിലെതന്നെ നേതാക്കൾക്കു വരെ തോന്നിത്തുടങ്ങി എന്നതാണ് സമകാലീന സംഭവവികാസങ്ങൾ നൽകുന്ന കൃത്യമായ സൂചന. പഴയ ഒരു കുഞ്ഞിരാമന്റെ കള്ളക്കഥയുമായി വന്നാൽ ജനം പരിഹസിക്കുമെന്നും തിരിച്ചറിയുന്നു. പൂച്ചയ്ക്ക് മണി കെട്ടണമെന്ന് അവർക്കും ചിന്തയായി. പക്ഷേ ആര്, എങ്ങനെ എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പാർട്ടിയും ഘടകകക്ഷികളും. മുഖ്യമന്ത്രിക്കു പദവി ഉണ്ടാക്കിക്കൊടുത്തത് പാർട്ടിയാണ്, അദ്ദേഹം വീട്ടിൽനിന്നു കൊണ്ടുവന്നതല്ല എന്ന അൻവറിന്റെ ആവേശം എം.വി. ഗോവിന്ദന്റെ വാക്കുകളിൽ ഇല്ലെങ്കിലും ആഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതിന് സർക്കാർ ഉത്തരം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ചെറിയ കാര്യമല്ല.
ഇടതുമുന്നണി യോഗത്തിൽ അജിത്കുമാറിനെതിരേ ഉയർന്ന കലാപസ്വരത്തെ പിണറായി കർക്കശമായിത്തന്നെ നേരിട്ടു. താനറിയാത്ത കാര്യമല്ല അതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി അറിഞ്ഞു നടന്ന ചർച്ചകളാണതെന്നു വ്യക്തമായി. എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിവരം ഇന്റലിജൻസ് വിഭാഗം മോധാവി ടി. വിനോദ് കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വളരെ നേരത്തേ അറിയിച്ചതാണെന്ന് എല്ലാവരും അറിഞ്ഞു. ഇക്കാര്യംകൂടി അജിത്കുമാറിനെതിരേ അന്വേഷണം നടത്തുന്ന ഡിജിപി അന്വേഷിക്കും എന്നും അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഡിജിപി എന്ത് അന്വേഷിച്ച് കണ്ടുപിടിക്കാനാണെന്ന് ആർക്കുമറിയില്ല. എങ്കിലും അദ്ദേഹത്തിനെതിരേ നടപടികൾ വന്നേക്കും എന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്.
മുഖം നോക്കാതെ അഭയംതനിക്കു പ്രയോജനമുള്ള, പാർട്ടിയിലെയും പ്രതിപക്ഷത്തെപ്പോലും ആളുകൾക്ക് അഭയം കൊടുത്ത് അവരുടെ വിധേയത്വം നേടുന്നതിൽ വല്ലാത്ത ‘തന്റേടം’ കാണിക്കുന്ന നേതാവാണ് പിണറായി. ആർഎസ്എസുകാരോട് മാത്രമല്ല, കോണ്ഗ്രസുകാരോടും ലീഗുകാരോടും കേരള കോണ്ഗ്രസുകാരോടുമെല്ലാം കണിക്കുന്ന മനസാണിത്. പക്ഷേ, എതിരാളികളെ അറിഞ്ഞു വീഴ്ത്താനും എല്ലാ മാർഗവും ഉപയോഗിക്കും. സോളാർ കേസ് സിബിഐക്കു വിട്ടതും പി.സി. ജോർജിനെ ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ച് കസ്റ്റഡിയിൽ എടുത്തതുംപോലെയുള്ള ഉദാഹരണങ്ങൾ നിരവധി.
പിണറായി കൊടുക്കുന്ന സംരക്ഷണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പി.കെ. ശശി. അദ്ദേഹത്തെ സ്വഭാവദൂഷ്യത്തിന്റെ പോരിൽ പാർട്ടി എല്ലാ പദവികളിൽനിന്നും നീക്കി. പക്ഷേ, പിണറായിയുടെ മരുമകന്റെ ടൂറിസം വകുപ്പിൽ ഒരു കുലുക്കവുമില്ലാതെ കെടിഡിസി ചെയർമാനായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി അൻവറിന്റെ ആരോപണങ്ങളിൽ പ്രതിസ്ഥാനത്തു നിൽക്കുമ്പോഴും പിണറായിയുടെ മേലങ്കിയിൽ സുരക്ഷിതനായി കഴിയുന്നു. ഗോപി കോട്ടമുറിക്കലും ഇങ്ങനെ പിണറായിയുടെ സഹായത്തോടെ രക്ഷപ്പെട്ട ആളാണ്. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ഗോപി ഇന്ന് കേരള ബാങ്കിന്റെ പ്രസിഡന്റാണ്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ കുഞ്ഞനന്തനെ ജയിലിൽ പോയി കണ്ടു മുഖ്യമന്ത്രി പിണറായി. ബാർ കോഴക്കേസിന്റെ മറവിൽ നിയമസഭ അടിച്ചുപൊളിച്ചവർക്കെല്ലാം പിണറായി മന്ത്രിസ്ഥാനം നല്കി. കേസിൽ കുടുങ്ങുന്ന മറ്റു പാർട്ടികളിലെ നേതാക്കളോടും പിണറായി ഇത്തരം സമീപനം കാണിക്കാറുണ്ട്. ലീഗിലെ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാർലർ കേസിൽ കുടുക്കാൻ വി.എസ്. കിണഞ്ഞു ശ്രമിച്ചപ്പോൾ പിണറായി സഹായിക്കുകയായിരുന്നില്ലേ? അടുത്തകാലത്ത് കുഞ്ഞാലിക്കുട്ടി സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതായി ഇഡിക്കു പരാതി കൊടുത്ത കെ.ടി. ജലീലിനെ നിർത്തിപ്പൊരിച്ചില്ലേ പിണറായി.
പിണറായി കൂടെ നിൽക്കുന്നവരെ വല്ലാതെ സംരക്ഷിക്കുന്ന ആശ്രിതവത്സലനാണ്. ഇത്തരക്കാർക്ക് വലിയ തരിച്ചടികൾ നേരിടേണ്ടിവരും എന്നതാണ് ചരിത്രപാഠം. പിണറായിയെ കത്തിരിക്കുന്നത് എന്താകുമോ?