സമൂഹത്തിന്റെയും നാടിന്റെയുമെല്ലാം അടിസ്ഥാനം കുടുംബമാണ്. ഒരു രാജ്യത്തിന്റെയും നാടിന്റെയും കരുത്ത് നിർണയിക്കുന്നത് ആ രാജ്യത്തെ കുടുംബങ്ങളുടെ ആർജവമാണെന്നു പഠിപ്പിച്ചത് കണ്ഫ്യൂഷ്യസ് ആണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ ആദ്യത്തെ സമൂഹം കുടുംബമാണ്. അവിടെയാണ് മനുഷ്യബന്ധങ്ങൾ ആരംഭിക്കുന്നതും വളരുന്നതും ശക്തി പ്രാപിക്കുന്നതും.
ഈ കുടുംബബന്ധത്തിന്റെ അടിസ്ഥാനമാണ് വിവാഹം. വിവാഹമാണ് കുട്ടികളുടെ ഏറ്റവും വലിയ സാമൂഹ്യാധ്യാപകൻ. പൗരധർമങ്ങളും ജീവിതമൂല്യങ്ങളായ സത്യസന്ധതയും വിശ്വസ്തതയും ആത്മത്യാഗവും വ്യക്തിപരമായ ഉത്തരവാദിത്വവും പരസ്പരബഹുമാനവും എല്ലാം പ്രാഥമികമായി പഠിക്കുന്നതും അഭ്യസിക്കുന്നതും വിവാഹത്തിലാണ്. വിവാഹത്തിൽ ഭാര്യയും ഭർത്താവും പരസ്പരബന്ധത്തിലൂടെയും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലൂടെയും അഭ്യസിക്കുന്ന ഇതേ പുണ്യങ്ങളാണ് സമൂഹത്തിലേക്കും പ്രസരിക്കുന്നത്.
എല്ലാ സംസ്കാരങ്ങളും മതങ്ങളും അതുകൊണ്ടുതന്നെയാണ് വിവാഹത്തെയും കുടുംബത്തെയും വളരെയധികം പ്രാധാന്യത്തോടെയും പവിത്രമായും കാണുന്നത്. വിവാഹത്തെക്കുറിച്ചുള്ള സഭയുടെ എല്ലാ പഠനങ്ങളിലും പൊതുവായി കാണുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്രമാത്രം ശ്രേഷ്ഠവും വിശുദ്ധവുമാണ് ഈ സംവിധാനം എന്നു മനസിലാകും. ഏറ്റവും പ്രധാന കാര്യം ഇതൊരു ദൈവികസംവിധാനമാണെന്നതാണ്. ദൈവത്തിന്റെ സ്നേഹം മനുഷ്യർക്കു നൽകാൻ, മനുഷ്യർ പരസ്പരം സ്നേഹിച്ച് ദൈവസ്നേഹത്തിൽ വളരാൻ, ആ സ്നേഹത്തിന്റെ ഫലമായ മക്കളെ സ്വീകരിക്കാനും വളർത്താനുമെല്ലാം സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ സംവിധാനമാണ് വിവാഹവും കുടുംബവും. മരണത്തിനല്ലാതെ മറ്റൊന്നിനും വേർപെടുത്താനാവാത്ത വിവാഹബന്ധവും അതിന്റെയടിസ്ഥാനത്തിലുള്ള കുടുംബജീവിതവും മനുഷ്യരാശിയുടെ സുസ്ഥിതിക്കും പുരോഗതിക്കും ഒഴിവാക്കാനാവാത്തതെന്നു തന്നെയാണ് സഭയുടെയും എല്ലാ മതങ്ങളുടെയും ശക്തമായ പ്രബോധനം.
മാറ്റങ്ങളുടെ നടുവിൽ മാറാൻ പാടില്ലാത്തത്എല്ലാക്കാലത്തും പുതിയ പ്രവണതകളും അതിന്റെ ഫലമായുള്ള മാറ്റങ്ങളും സ്വാഭാവികമാണ്. എന്നാൽ, മാറ്റത്തിന്റെ നടുവിൽ എന്തൊക്കെയാണ് മാറാതെ നിലനിൽക്കേണ്ടത് എന്നത് അവധാനതയോടെ പഠിക്കാനും അതിനെ സംരക്ഷിക്കാനും ഉത്തരവാദിത്വപ്പെട്ടവർക്ക് ചുമതലയുണ്ട്. അല്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കും എന്നതിന് ധാരാളം ഉദാഹരണങ്ങളുമുണ്ട്.
ഏതു മാറ്റങ്ങളുടെ നടുവിലും വിവാഹം, കുടുംബം എന്നീ സങ്കല്പങ്ങൾ മനുഷ്യർക്ക് ആവശ്യമാണെന്നും അതവരുടെ നന്മയ്ക്കും വളർച്ചയ്ക്കും ഉയരത്തിലേക്കു പറക്കാനും ശേഷി പകരുന്ന ശക്തമായ ചിറകുകളാണെന്നും കാലാകാലങ്ങളായി തെളിയിക്കപ്പെട്ട സത്യമാണ്. എത്രയെത്ര പുതിയ പ്രവണതകൾ വരികയും പോകുകയും ചെയ്തിട്ടും കുടുംബം എന്ന സംവിധാനം അടിസ്ഥാനപരമായി മാറാതെ നിൽക്കുന്നത് അത് മനുഷ്യപ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണ്. വിവാഹം എന്ന ഒരു ഉടന്പടിബന്ധത്തിലൂടെ സ്ത്രീയും പുരുഷനുമാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഒരിക്കലും മാറാൻ പാടില്ലാത്ത സത്യമാണ്. കാരണം സ്ത്രീക്കും പുരുഷനും പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും ഒന്നാകാനും ഒരുമിച്ചു വളരാനും ഏറ്റവും അനുയോജ്യവും ആധികാരികവുമായ ഇടമാണ് വിവാഹവും കുടുംബവും. ഈ ബന്ധത്തിൽ രണ്ടുപേർക്കും ഒരേ അവകാശവും തുല്യതയും ഉത്തരവാദിത്വവുമാണുള്ളത്. അതിനു വിരുദ്ധമായതൊന്നും കുടുംബസംവിധാനത്തിന് ചേർന്നതല്ല. അതുപോലെതന്നെ വിവാഹവും കുടുംബവും പ്രത്യുത്പാദനത്തിനും കുഞ്ഞുങ്ങളെ വളർത്താനും അതുവഴി മനുഷ്യരാശിയുടെയും മാനവികതയുടെയും രൂപവത്കരണത്തിനും നിലനിൽപ്പിനുമുള്ള ഏറ്റവും സുരക്ഷിതവും സുന്ദരവുമായ ഇടമാണ്.
പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും ഒന്നാകാനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനും വളർത്താനും സാധിക്കാതെ ഏതെങ്കിലുമൊക്കെ ബന്ധത്തെ, സൗഹൃദത്തെ, ഒരുമിച്ചു താമസിക്കുന്നതിനെ, എങ്ങനെയങ്കിലുമൊക്കെയുള്ള ബന്ധങ്ങളെ വിവാഹം, കുടുംബം എന്നൊക്കെ വിളിക്കാനും അംഗീകാരം നൽകാനും തുടങ്ങിയാൽ അതിന്റെ പരിണതഫലം അനുഭവിക്കാനും പിന്നീട് തിരുത്താനും എത്രയൊക്കെ നഷ്ടങ്ങളും ദുരിതങ്ങളും വരുംതലമുറ അനുഭവിക്കേണ്ടിവരും. മാറ്റങ്ങളും പുതിയ പ്രവണതകളുമൊക്കെ ആവശ്യമാണ്. പക്ഷെ അവയുടെ നടുവിൽ മനുഷ്യന്റെ പ്രകൃതിയും അന്തസുമായി ബന്ധപ്പെട്ടുകിടക്കുന്ന വിവാഹം, കുടുംബം പോലെയുള്ള സത്യങ്ങൾ ജാഗ്രതയോടെയും ഉത്സാഹത്തോടെയും അവധാനതയോടെയും കാത്തുപരിപാലിച്ചില്ലെങ്കിൽ അത്തരം അശ്രദ്ധ മനുഷ്യരാശിയുടെതന്നെ നിലനിൽപ്പും സുരക്ഷിതത്വവും ക്ഷേമവും അപകടത്തിലാക്കുമെന്ന് മറക്കാതിരിക്കാം.
(അവസാനിച്ചു)