സ്വവർഗാനുരാഗികൾ അപ്രകാരമായിത്തീരുന്നതോ, ചിലരുടെ ലൈംഗിക താത്പര്യങ്ങൾക്ക് പിൽക്കാലത്ത് വിചിത്രമായ വ്യതിചലനങ്ങൾ സംഭവിക്കുന്നതോ ജന്മനാലുള്ള കാരണങ്ങൾകൊണ്ടായിരിക്കണമെന്നു നിർബന്ധമില്ല. സമാനസ്വഭാവക്കാരുമായുള്ള സഹവാസം, ചെറുപ്പകാലത്ത് ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിട്ടുള്ള അനുഭവങ്ങൾ, അശ്ലീല ചിത്രീകരണങ്ങൾ കാണുന്നത്, കുത്തഴിഞ്ഞ ജീവിതശൈലി, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ വിവിധ കാരണങ്ങൾക്കൊണ്ട് ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യങ്ങൾക്കു മാറ്റം സംഭവിക്കാം. ഇത്തരം ഘടകങ്ങളെയെല്ലാം തമസ്കരിച്ചുകൊണ്ടുള്ള അവകാശവാദങ്ങളും ആശയപ്രചാരണങ്ങളുമാണ് പൊതുസമൂഹത്തിൽ പലപ്പോഴും കണ്ടുവരുന്നത്. ഈ വിഷയത്തിന്റെ പശ്ചാത്തലമെന്തെന്നോ, വാസ്തവങ്ങൾ എന്തൊക്കെയെന്നോ സമൂഹത്തിനു വ്യക്തത നൽകാതെ, പുരോഗമന ചിന്താഗതിയെന്ന മുഖംമൂടി നൽകി പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള കോലാഹലങ്ങളാണ് ഇവിടെ പലപ്പോഴും നടക്കുന്നത്. മറുചോദ്യങ്ങൾ ഉന്നയിക്കുന്നവരെ സംഘം ചേർന്ന് സൈബർ ഇടങ്ങളിൽ ആക്രമിക്കാനും അവഹേളിക്കാനും മടികാണിക്കാത്ത ഒരു വിഭാഗവും സമൂഹമാധ്യമങ്ങളിൽ സദാ സജ്ജമാണ്.
സഭയുടെ നിലപാടുകളിലെ തുറവിയും ഉറപ്പും കത്തോലിക്കാസഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ സുവ്യക്തവും എന്നാൽ തുറവിയോടുകൂടിയതുമായ നിലപാടുകളുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ചില വാക്കുകളെയും, സഭയുടെ പ്രബോധനങ്ങളിലെ ചില ഭാഗങ്ങളെയും വളച്ചൊടിച്ചു പ്രചരിപ്പിച്ച ചില തത്പരകക്ഷികൾ പലപ്പോഴായി ഇക്കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ ആശയങ്ങൾ ഉൾച്ചേർത്തുകൊണ്ട് മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് പരിഷ്കരിക്കപ്പെട്ട ‘കത്തോലിക്കാസഭയുടെ മതബോധന സംഹിത’ മുതൽ, ഏറ്റവുമൊടുവിൽ, കത്തോലിക്കാസഭയുടെ വിശ്വാസപ്രബോധന സംബന്ധ കാര്യാലയം ഈ വർഷം പ്രസിദ്ധീകരിച്ച ‘അനന്ത മാഹാത്മ്യം’ എന്ന പ്രഖ്യാപനരേഖയിൽ വരെ സഭയുടെ ഇക്കാര്യങ്ങൾ സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ജെൻഡർ തിയറി സംബന്ധിച്ച വാദഗതികളിലുള്ള സഭയുടെ നിലപാട് ‘അനന്ത മാഹാത്മ്യത്തിൽ’ വ്യക്തമാക്കുന്നു. വ്യക്തിപരമായ സ്വയംസ്വത്വനിർണയം എന്ന സമീപനത്തെ പ്രസ്തുത പ്രബോധനരേഖ നിരാകരിക്കുന്നു. ജെൻഡർ തിയറി കേന്ദ്രീകരിച്ചുള്ള പ്രത്യയശാസ്ത്രപരമായ കോളനിവത്കരണവും അതു മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും അപകടകരമാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ രേഖ ഉദ്ധരിച്ചിരിക്കുന്നു. കത്തോലിക്കാസഭയുടെ നിലപാടുകൾ തങ്ങൾ ആഗ്രഹിക്കുന്നതിനനുസൃതമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്കുള്ള മറുപടികൂടിയാണ് ഈ പ്രബോധനരേഖ.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ (സിസിസി 2357-2359) അവതരിപ്പിക്കപ്പെട്ടിട്ടുള്ള കൃത്യമായ നിലപാടുകൾതന്നെയാണ് പലപ്പോഴായി ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിലൂടെയും പ്രബോധനരേഖകളിലൂടെയും ആവർത്തിച്ചിട്ടുള്ളത്. സ്വവർഗ ലൈംഗികബന്ധങ്ങൾ ധാർമികാധഃപതനമെന്നും സ്വാഭാവിക നിയമങ്ങൾക്ക് എതിരെന്നും യാതൊരു സാഹചര്യത്തിലും അംഗീകരിക്കാൻ സാധ്യമല്ലാത്തതെന്നുമാണ് സിസിസി വ്യക്തമാക്കുന്നത്. എന്നാൽ, ആദരവോടും സഹാനുഭൂതിയോടും കൂടി ഭിന്നലൈംഗിക ആഭിമുഖ്യങ്ങളുള്ളവരെ പരിഗണിക്കണമെന്നും സിസിസി ഉദ്ബോധിപ്പിക്കുന്നു.
വിവേചനം പുലർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തുന്നതിനു പകരം ഒരു തിരിച്ചുവരവിനുള്ള ശക്തി അവർക്കു നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്നാണു കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പറഞ്ഞുവയ്ക്കുന്നത്. Amoris Laetitia (2016) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിലും On the pastoral meaning of blessings (2023) എന്ന വിശ്വാസപ്രബോധന സംബന്ധ കാര്യാലയത്തിന്റെ പ്രഖ്യാപനരേഖയിലും ഉൾപ്പെടെ ഇതേ നിലപാടുകൾതന്നെയാണ് ആവർത്തിക്കുന്നത്.
സഭയുടെ നിലപാടുകൾ മാറിയെന്നു കരുതുന്നവരും, മാറേണ്ടതാണെന്നു വാദിക്കുന്നവരും തങ്ങളായിരിക്കുന്ന ആൾക്കൂട്ടത്തിന്റെയും അതിന്റെ സ്വാധീനത്തിന്റെയും വലയത്തിൽനിന്ന് പുറത്തുവരികയാണ് ആവശ്യം. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അവകാശമായി ഉന്നയിക്കുന്നവർ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ആശയപ്രചാരണങ്ങൾക്കപ്പുറം ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുള്ളവരും യാഥാർഥ്യബോധത്തോടെ ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കുന്നവരുമാകണം.
പാർശ്വവത്കരിക്കപ്പെട്ടവർക്കും ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളും കുറവുകളുമുള്ളവർക്കുമുള്ള പരിഗണന ആ പരിമിതികളെ അതിജീവിക്കാനുള്ള കൈത്താങ്ങിന്റെ രൂപത്തിലാണ് അവർക്കു ലഭിക്കേണ്ടത്. അതാണ് എക്കാലത്തും കത്തോലിക്കാസഭയുടെ നിലപാട്. എന്നാൽ, മുതലെടുപ്പുകൾ നടത്താനുള്ള വേദിയൊരുക്കുകയും അധാർമിക ആശയപ്രചാരണങ്ങൾ നടത്തുകയുമാണ് മറ്റൊരുകൂട്ടർ ചെയ്തുവരുന്നത്.
ലൈംഗിക ആഭിമുഖ്യങ്ങളിലെ മാറ്റങ്ങളും ലിംഗപരമായ വ്യതിയാനങ്ങളും ഒരു വ്യക്തിയെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തുന്നതിന് കാരണങ്ങളാകരുതെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്. സ്വവർഗ ലൈംഗിക ചോദനകൾ ഒരു വ്യക്തിയിൽ രൂപപ്പെടുന്നത് പാപകരമാണെന്ന നിലപാടും സഭയ്ക്കില്ല.
അതേസമയം, അത്തരം താത്പര്യങ്ങൾ നിയന്ത്രിക്കപ്പെടാതെ, ലൈംഗികപ്രവൃത്തികളിലേക്കു നീങ്ങുന്നത് നിയമത്തിന്റെ കണ്ണിൽ കുറ്റകരമല്ലെങ്കിൽപ്പോലും അതു പാപകരമാണെന്നാണു സഭയുടെ നിലപാട്. അതിനാൽത്തന്നെ സ്വവർഗ വിവാഹത്തെയോ സ്വവർഗ ലൈംഗികബന്ധത്തെയോ സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനോ അത്തരം ബന്ധങ്ങളെ ആശീർവദിക്കാനോ കഴിയില്ല.
അതേസമയം, ഒരു വൈദികന്റെ ആശീർവാദം സ്വവർഗ ലൈംഗികബന്ധത്തിൽ ഉൾപ്പെട്ട ഒരു വ്യക്തി ആഗ്രഹിക്കുന്ന പക്ഷം അതു നിഷേധിക്കരുതെന്ന് സഭ അനുശാസിക്കുന്നു. എന്നാൽ, ആ ആശീർവാദം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള വിവാഹമെന്ന കൂദാശയിൽ നൽകുന്ന പോലുള്ള ആശീർവാദമായിരിക്കില്ല; അതു കൗദാശികമല്ലാത്ത ആശീർവാദമായിരിക്കും.
സിവിൽ നിയമവും സഭയുടെ അനുശാസനങ്ങളും വ്യത്യസ്തമായിരിക്കുന്ന സാഹചര്യങ്ങൾ ധാർമികവിഷയങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പല രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. സഭയിലെ അംഗം എന്ന നിലയിൽ സഭയുടെ പ്രബോധനങ്ങൾക്കൂടി പരിഗണിച്ച് ശ്രദ്ധാപൂർവം നിലപാടുകൾ സ്വീകരിക്കാനുള്ള ചുമതല വിശ്വാസികൾക്കുണ്ട്.
അതേസമയം, ധാർമികവിഷയങ്ങളിലും മത-ദേശ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബാധിക്കുന്ന വിഷയങ്ങളിലും അവശ്യഘട്ടങ്ങളിൽ കത്തോലിക്കാസഭ തുറവിയോടെയുള്ള ആഴമായ പഠനങ്ങളുടെ വെളിച്ചത്തിലുള്ള നിലപാടുകൾ വ്യക്തമാക്കാറുണ്ട്. ലോകത്തിന്റെ ധാർമികശബ്ദമായി നിലകൊള്ളാനുള്ള സഭയുടെ ദൗത്യത്തിന്റെ ഭാഗമാണത്.
പ്രാദേശിക സഭാ നേതൃത്വങ്ങളും സഭയുടെ അനുബന്ധ സംവിധാനങ്ങളും ഇതേ ദൗത്യം കാലങ്ങളായി നിർവഹിച്ചുവരുന്നുണ്ട്. അതിനാൽത്തന്നെ, സഭയ്ക്ക് നിലപാട് വ്യക്തമാക്കേണ്ട ഘട്ടങ്ങൾ രൂപപ്പെടുമ്പോൾ അതു സഭ വ്യക്തമാക്കുകതന്നെ ചെയ്യും; അത് ജീവനെയും കുടുംബത്തെയും മനുഷ്യമാഹാത്മ്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളിലാണെങ്കിൽ പ്രത്യേകിച്ചും.