ഒക്ടോബർ ഒന്നിനു തുടങ്ങേണ്ട തുലാമഴ 26 ദിവസം വൈകിയാണെത്തുന്നത്. തുലാവർഷത്തിൽ ഇത്തവണ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ജൂണ്‍ ആദ്യം തന്നെ സംസ്ഥാനത്തു പെയ്തു തുടങ്ങിയ കാലവർഷം ഒക്ടോബർ അവസാനം വരെ നീണ്ടുനിന്നതോടെ റിക്കാർഡ് മഴയാണ് ഇക്കാലയളവിൽ കേരളത്തിൽ പെയ്തത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കാലവർഷത്തിൽ ഇന്നലെ വരെ 2242.7 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്.
കാലവർഷത്തിൽ ശരാശരി 2049.2 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്. കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വാർഷിക ശരാശരിയിലും കൂടുതൽ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് തുലാവർഷം എത്തുന്നത്.
തുലാവർഷ കാലത്ത് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യത കൂടുതലാണ്. ഇവ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു കാരണമാകും. അതിവൃഷ്ടിയിലേക്കു നീങ്ങുന്ന കേരളത്തിൽ കാലവർഷം വിതച്ച ദുരിതങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. അതിനാൽ അടുത്ത രണ്ടു മാസം കൂടി സംസ്ഥാനം ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.