നാടിനെ നടുക്കിയ മഹാദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ട ഇന്നലെ മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും വീണ്ടും അതിശക്തമായ മഴ. വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന്റെ മുകൾവശത്ത് ഉരുൾപൊട്ടി. ഇതിനെത്തുടർന്ന് മേഖലയിലെ കൈത്തോടുകൾ കരകവിഞ്ഞൊഴുകി. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട് വാഹനഗതാഗതം തടസപ്പെട്ടു. പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ കരിനിലം ജംഗ്ഷനു സമീപം തോട് കരകവിഞ്ഞൊഴുകി മുണ്ടക്കയം-എരുമേലി റൂട്ടിൽ ഗതാഗതം നിലച്ചു. ശക്തമായ ഇടിയോടുകൂടി ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ച മഴയ്ക്കു വൈകുന്നേരം 5.30നാണ് നേരിയ ശമനമുണ്ടായത്.