ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ പഞ്ചായത്തടക്കമുള്ള ദുരിതബാധിത മേഖലകളിൽ ദൈനംദിന ജീവിതം യാഥാർഥ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് റേഷൻ ലഭ്യത ഉറപ്പുവരുത്തും. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടവർക്ക് അവ എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഗ്യാസ് സിലിണ്ടർ, പാത്രങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടവർക്ക് വാങ്ങി നൽകും.
സന്നദ്ധ സേവനത്തിനായി പ്ലംബർമാർ, മേസ്തിരിമാർ, ഇലക്ട്രീഷന്മാർ എന്നിങ്ങനെയുള്ള 50 വിദഗ്ധ തൊഴിലാളികളുടെ സംഘത്തെ കൂട്ടിക്കലിൽ വിനസിച്ചിട്ടുണ്ട്.
വീടുകൾ ശുചീകരിക്കുന്നതിന് സന്നദ്ധപ്രവർത്തകരുടെ സേവനവും ശുചീകരണസാമഗ്രികളും ലഭ്യമാക്കും. വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർ, വീടു മാത്രം നഷ്ടപ്പെട്ടവർ, ജീവനോപാധികൾ നഷ്ടപ്പെട്ടവർ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ, ഭാഗികമായുള്ള നഷ്ടമുണ്ടായവർ എന്നിങ്ങനെ തരംതിരിച്ചുള്ള കണക്കെടുപ്പുകളാണ് നടത്തുക.
ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ കണക്കെടുപ്പുകൾക്കായി നിയോഗിക്കും. ക്യാന്പുകളുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കാനും തീരുമാനമായി.