വെള്ളം കയറി മുങ്ങിപ്പോയ വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടു പോകുന്നതായിരുന്നു മറ്റൊരു കാഴ്ച. ഒഴുകിപ്പോയി ഇടിച്ചുനിൽക്കുന്ന പുതുപുത്തൻ കാറുകൾ, വെള്ളത്തിലും ചെളിയിലും കുതിർന്നു നശിച്ച ടിവിയും ഫ്രിഡ്ജും ഫർണിച്ചറുകളും. വീണ്ടെടുക്കാൻ ആവാത്തവിധം നശിച്ച ആധാരങ്ങളും രേഖകളും... വെള്ളമിറങ്ങിയപ്പോൾ ഈ വീടുകളിലെത്തിയവർക്കു മുന്നിലെ കാഴ്ചകൾ ഇതെല്ലാമായിരുന്നു.
വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ശനിയാഴ്ച രാവിലെ 10 മിനിറ്റിൽ പുല്ലുകയാറിൽ 15 അടിയിലേറെ മലവെള്ളം ഉയർന്നുപൊങ്ങിയതോടെ കൂട്ടിക്കൽ മുതൽ ചപ്പാത്ത്, വേലനിലം, മൂന്നാംമൈൽ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകൾ ജീവനുമായി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വെള്ളമിറങ്ങിയതോടെ പലരും തിരികെ വീടുകളിലേക്കു തിരികെ എത്തിത്തുടങ്ങി. അപകട സാധ്യത മുന്നിൽക്കണ്ട് ആയിരത്തിലധികം പേരെ വിവിധ ക്യാന്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.