വെയിലത്തു വാടാത്ത പാട്ട്!
Monday, March 7, 2016 3:54 AM IST
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുകിൽ പാടിത്തെളിയാം, അല്ലെങ്കിൽ നാണിച്ചു വേണ്ടെന്നുവയ്ക്കാം. സഹപാഠികളും അധ്യാപകരും ഉൾപ്പെടെയുള്ളവരിൽനിന്ന് ഉണ്ടായേക്കാവുന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഓർത്താൽ അന്നത്തെ കാലത്ത് ഏതു പെൺകുട്ടിയും അങ്ങനെയൊരവസരം രണ്ടാമതൊന്നാലോചിക്കാതെ വേണ്ടെന്നുവയ്ക്കാനാണു സാധ്യത. സോണി സായി എന്ന ഏഴാംക്ലാസുകാരിക്കു പക്ഷേ അങ്ങനെ പേടിച്ചു പിൻവാങ്ങാൻ കഴിയില്ലായിരുന്നു. അങ്ങനെ അവൾ സുഖവാസം എന്ന ചിത്രത്തിൽ പാടി– മോഹൻ സിതാരയ്ക്കൊപ്പം ബങ്കാര ബങ്കാര എന്നുതുടങ്ങുന്ന പാട്ട്. അന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ടൈറ്റിലുകളിൽ പേരു വരികയോ ചെയ്തില്ല.

വർഷങ്ങൾ കടന്നുപോയി. അടുത്തകാലത്ത് ഓണവെയിൽ ഓളങ്ങളിൽ.. എന്നൊരു സുന്ദരഗാനം ഹിറ്റാവുകയും ഒട്ടേറെപ്പേർ ഏറ്റുപാടുകയും ചെയ്തു. ബോംബെ മാർച്ച് 12 എന്ന സിനിമയിലെ ഈ പാട്ടിന്റെ വരികൾ റഫീഖ് അഹമ്മദാണ് എഴുതിയത്. സംഗീതം അഫ്സൽ യൂസഫ്. പാട്ടിലെ എം.ജി. ശ്രീകുമാറിന്റെ ശബ്ദം കേൾവിക്കാർ തിരിച്ചറിയും. ഒപ്പംപാടിയ പെൺസ്വരം ആരുടേതെന്ന് ഒരുപക്ഷേ അധികമാർക്കും അറിയാൻ വഴിയില്ല. അത് സോണിയുടേതാണ്. പതിമൂന്നാം വയസിൽ സിനിമയിൽ പാടിത്തുടങ്ങി പിന്നീട് അഥീന, കനൽക്കണ്ണാടി, ഭരതൻ, ധീര, നിദ്ര തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ ശബ്ദസാന്നിധ്യമറിയിച്ചു വളർന്ന അതേ സോണി സായിയുടേത്.

ഓണവെയിൽപ്പാട്ടിലെ ശബ്ദം സോണിയുടേതാണെന്ന് അധികംപേരും തിരിച്ചറിയാതിരുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരോണക്കാലത്തിനു തൊട്ടുമുമ്പ് പുറത്തിറങ്ങിയ ഈ പാട്ട് ഒരു പ്രമുഖ മലയാളം ചാനലിന്റെ അക്കൊല്ലത്തെ ദുബായ് ഓണം ഷോയുടെ ഭാഗമായ ഗാനമേളയിലെ ആദ്യഗാനമായിരുന്നു. പാട്ടിലെ പുരുഷ ശബ്ദമായ എം.ജി. ശ്രീകുമാറിനെക്കൊണ്ടുതന്നെ ഷോയിൽ പാടിച്ചെങ്കിലും സോണിക്ക് ആ അവസരം ചാനൽ നൽകിയില്ല. പകരം ചാനലിന്റെ റിയാലിറ്റി ഷോയിലെ താരമായ പെൺകുട്ടിയാണ് ഷോയിൽ പാടിയത്. ചാനലിൽ നിരവധിതവണ സംപ്രേഷണം ചെയ്യപ്പെട്ടതോടെ പാട്ട് സിനിമയിൽ പാടിയതും ആ പെൺകുട്ടിയാണെന്ന ധാരണ പലർക്കുമുണ്ടായി. സോണി തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്തു. ആ ഷോ ടിവിയിൽ കണ്ട് കണ്ണുനിറഞ്ഞത് സോണിക്ക് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ്.

കണ്ണുനീരിനു പക്ഷേ ജീവിതത്തിൽ ഒരിക്കലും സോണിയെ തോൽപ്പിക്കാനായിട്ടില്ല. പ്രതിസന്ധികളോടു പൊരുതിജയിച്ച ഈണമാണ് സോണിയുടെ പാട്ടിന്. സ്കൂൾ പഠനകാലം മുതൽക്കുതന്നെ ഒരു വീടിനെ ഒറ്റയ്ക്കു ചുമലിലേറ്റിയത് സോണിയുടെ ശബ്ദമാണ്. തന്റെയും അനുജത്തിയുടെയും വിദ്യാഭ്യാസം, ചേച്ചിയുടെ ചികിത്സ, വീട്ടിലെ മറ്റു ചെലവുകൾ... ഇതിനെല്ലാം സോണി വഴികണ്ടെത്തിയത് ഗാനമേള വേദികളിലൂടെയാണ്. ഉഷ ഉതുപ്പിന്റെയും അലിഷ ചിനോയിയുടെയും ശുഭ മുദ്ഗലിന്റെയും പാട്ടുകൾ സോണിയുടെ ശബ്ദത്തിൽ സംഗീതപ്രേമികളെ ഹരംകൊള്ളിച്ചു. പരീക്ഷകളുടെ തലേരാത്രികളിൽപ്പോലും മൂന്നും നാലും വേദികളിൽ പാടി. കിട്ടുന്ന പ്രതിഫലത്തിൽനിന്ന് സഹപാഠികളുടെ ദുരിതങ്ങൾ പരിഹരിക്കാനും കുഞ്ഞു തുകകൾ കണ്ടെത്തി.., വേദനകളെ സന്തോഷമാക്കി മാറ്റി.

തിരുവനന്തപുരം മണക്കാട് ഹരിറാം പ്രസാദിന്റെയും ഹരിപ്പാട് സ്വദേശി അംബികാ ബായിയുടേയും മകളാണ് സോണി. അമ്മയിൽനിന്നാണ് പാട്ടിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. സ്കൂൾ പഠനത്തിനും സംഗീതത്തിനും അച്ഛന്റെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണയില്ലായിരുന്നു. എല്ലാത്തരം സങ്കടങ്ങൾക്കിടയിലും സംഗീതത്തെ ഒരു പാഷനായി സോണി നെഞ്ചോടുചേർത്തു. കരമന എൻഎസ്എസ് കോളജിൽനിന്ന് സംഗീതത്തിൽ ബിരുദം നേടി. ആര്യനാട് എച്ച് രാജുവിൽത്തുടങ്ങി ഒട്ടേറെ ഗുരുക്കന്മാരുടെ കീഴിൽ കർണാടക സംഗീതം പഠിച്ചു. ബംഗാളിൽനിന്നുള്ള ഗുരുവിനെ കണ്ടെത്തി ഹിന്ദുസ്‌ഥാനി അഭ്യസിച്ചു. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ പാടി.., പാട്ടെഴുതി.., സംഗീതമൊരുക്കി...


പ്രശസ്ത ഗായകൻ സോനു നിഗം മലയാളത്തിൽ ആദ്യമായി പാടിയ യുഗ്മഗാനത്തിൽ ഒപ്പമുള്ളത് സോണിയുടെ സ്വരമാണ്. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെതന്നെ ചക്കരമാവിൻകൊമ്പത്ത് എന്ന ഗാനമാണത്. ഇന്ത്യൻ ഐഡൽ എന്ന ആദ്യകാല റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലംമുതൽ സോനു നിഗമിന് സോണിയുടെ പാട്ടിന്റെ നന്മയറിയാം. വിധികർത്താക്കളിലൊരാളായിരുന്നു സോനു. അദ്ദേഹം അന്നു നൽകിയ പിന്തുണയും നിർദേശങ്ങളും സോണി നന്ദിയോടെ ഓർക്കുന്നു. മുംബൈയിൽ താമസിച്ച് ഷോയിൽ പങ്കെടുക്കാൻ അന്നത്തെ സാമ്പത്തിക സ്‌ഥിതി അനുവദിക്കാഞ്ഞതിനാൽ അതിൽനിന്ന് സ്വയം പിൻവാങ്ങുകയായിരുന്നു. പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് ഒരു സംഗീത വേദിയിൽ മുഖ്യാതിഥിയായി എത്തിയ സോനു നിരവധി കലാകാരന്മാർക്കൊപ്പംനിന്ന തന്നെക്കണ്ട് തിരിച്ചറിഞ്ഞതും സംസാരിച്ചതും വലിയ ഭാഗ്യമായി കരുതുകയാണ് സോണി. മലയാളത്തിലെ പാട്ടിൽ ഒപ്പം പാടിയത് താനാണെന്ന് സോനു തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സോണിക്കു നിശ്ചയംപോരാ.

മുതിർന്നവർ ഉൾപ്പെടെ ഇരുപതോളം പേരെ ഹിന്ദുസ്‌ഥാനി സംഗീതം അഭ്യസിപ്പിക്കുകയാണ് സോണി ഇപ്പോൾ. ഒപ്പം സ്റ്റേജ് ഷോകളും പാട്ടെഴുത്തും സംഗീതസംവിധാനവുമുണ്ട്. എറണാകുളം മുപ്പത്തടത്ത് എരമത്താണ് സ്വയം പണിയിച്ച വീട്. കൂനമ്മാവിലെ അപ്പാർട്മെന്റിൽ മക്കളായ സായ് ശരൺ, ശിവാ ശരൺ എന്നിവർക്കൊപ്പം താമസം. അമ്മയും സഹോദരിയും ഒപ്പമുണ്ട്. മക്കൾ രണ്ടുപേരും പാടും. തമിഴിൽ കത്താടി എന്ന ചിത്രത്തിനുവേണ്ടി സോണി ചിട്ടപ്പെടുത്തിയ പാട്ടുകളിൽ ഒരെണ്ണം ആറാം ക്ലാസുകാരനായ ശിവയാണ് പാടിയത്. സംഗീതംചെയ്ത പുതിയ ഭക്‌തിഗാന ആൽബം ഈമാസം 11ന് പ്രകാശനം ചെയ്യുകയാണ്. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത പുതുതലമുറയിലെ ഗായകരെക്കൊണ്ടാണ് പാട്ടുകൾ പാടിച്ചിരിക്കുന്നത്. മൂന്നു പാട്ടുകൾ എഴുതുകയും ചെയ്തു.

ചിത്രയേയും സുജാതയേയും ശ്രേയാ ഘോഷാലിനെയും എസ്. ജാനകിയേയും പി. സുശീലയേയും ഒരുപോലെ ഇഷ്‌ടപ്പെടുന്ന സോണിക്ക് സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ തെല്ലും പരിഭവമില്ല. മനസിൽതങ്ങിനിൽക്കുന്ന പാട്ടുകൾ പുതിയ സിനിമകളിൽ ഇല്ലാത്തിടത്തോളം എന്തിനു വിഷമിക്കണം എന്നാണ് സോണിയുടെ ചോദ്യം.

സ്്റ്റേജ് ഷോകളുടെ എണ്ണം അയ്യായിരത്തോളം ആകുമ്പോഴും ഒരിക്കൽപോലും കരോക്കെ ഗാനമേള ചെയ്തിട്ടില്ലെന്ന് സോണി അഭിമാനത്തോടെ പറയുന്നു. സെൽഫ് മാർക്കറ്റിംഗിനും ഇതുവരെ പോയിട്ടില്ല. ‘സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല, ജീവിതത്തിലെ ആനന്ദമായാണ് സംഗീതത്തെ കാണുന്നത്. സംഗീതോപകരണങ്ങൾ വായിക്കുന്നവരുടെ അഭിമാനത്തിനും ജീവിതത്തിനും വിലകൊടുക്കണം’– സോണിക്ക് ഉറച്ച നിലപാടുണ്ട്. അതുകൊണ്ടുതന്നെയാണ് ഓണവെയിൽപ്പാട്ട് നൽകിയ വലിയ സങ്കടത്തിലും അവർ വാടാതെ നിന്നത്. തീയിൽ കുരുത്തതു തന്നെയാവണം ആ സംഗീതം.

<യ> –ഹരിപ്രസാദ്