ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
Sunday, May 28, 2023 3:16 PM IST
സീമ മോഹൻലാൽ
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്‍റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമായ ആര്‍ത്തവം അനിവാര്യമാണ്. വ്യക്തികള്‍ക്കനുസരിച്ച് മാറാമെങ്കിലും പൊതുവെ ആര്‍ത്തവചക്രത്തിന്‍റെ ദൈർഘ്യം 28 ദിവസമാണ്.

അഞ്ചു ദിവസമാണ് പൊതുവായി ആര്‍ത്തവദിനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ മാസമായ മേയ് 28 ന് ആര്‍ത്തവശുചിത്വദിനമായി ആചരിക്കുന്നത്. ആര്‍ത്തവ ശുചിത്വത്തിന്‍റെ അനിവാര്യതയെക്കുറിച്ചുള്ള അവബോധമാണ് ഈ ദിനം മുന്നോട്ടുവെയ്ക്കുന്നത്.

ആര്‍ത്തവത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും കെട്ടുകഥകളും തള്ളിക്കളഞ്ഞ് ശുചിത്വ ആര്‍ത്തവം എന്ന ആശയത്തിലൂന്നിയ വിവിധ പരിപാടികള്‍ ഈ ദിനത്തോടനുന്ധിച്ച് ലോക വ്യാപകമായി നടക്കുന്നു.

മിഥ്യാധാരണകളും വിലക്കുകളും

മനുഷ്യന്‍റെ പ്രത്യുത്പാദന സംവിധാനത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും - അത് ഗ്രാമങ്ങളോ പട്ടണങ്ങളോ ആകട്ടെ- സാക്ഷരരോ നിരക്ഷരരോ ആകട്ടെ- ആർത്തവം ഇപ്പോഴും വിലക്കുകള്‍ നിറഞ്ഞതാണ്.

ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾ പെൺകുട്ടികളെ സ്കൂളില്‍ പോകല്‍, കായിക ഇനങ്ങളില്‍ പങ്കെടുക്കല്‍, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കല്‍, ചടങ്ങുകളില്‍ പങ്കെടുക്കല്‍ എന്നിവയില്‍ നിന്നെല്ലാം തടയുന്ന സ്ഥിതി പലയിടത്തും ഇന്നും നിലനില്‍ക്കുന്നുണ്ട് .

ആർത്തവം തുടങ്ങുമ്പോൾ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്ന് ചിന്തിക്കുന്നവരുണ്ട്. പെൺകുട്ടിക്ക് ഗർഭം ധരിക്കാൻ കഴിയുമെന്നതിനാൽ അവൾ വിവാഹത്തിന് തയാറായി എന്ന ധാരണയും ചിലയിടത്ത് നിലനില്‍ക്കുന്നു.

വിവിധ പഠനങ്ങളനുസരിച്ച് ആർത്തവം ആരംഭിക്കുന്നതിന് മുൻപ് അൻപത് ശതമാനം പെൺകുട്ടികൾക്ക് മാത്രമേ ഇതേക്കുറിച്ച് അറിവ് ലഭിക്കുന്നുള്ളു. ഈ വിവരങ്ങള്‍ പ്രധാനമായും ലഭിക്കുന്നത് അമ്മയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ്. ഇവ പരിമിതമായതോ തെറ്റായതോ ഭാഗികമായതോ ആകാം എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ആർത്തവത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭ്യമാക്കുക എന്നതു മാത്രമാണ് മിഥ്യാധാരണകളും വിലക്കുകളും നേരിടാനുള്ള ഏക മാർഗം. 2023-ലെ ഇന്ത്യ സാക്ഷരതയിലും (ഏതാണ്ട് 70 ശതമാനം വർധന) മറ്റ് മാനവ വികസന സൂചകങ്ങളിലും ഗണ്യമായ പുരോഗതി കൈവരിച്ചു. അതിനാൽ തന്നെ ആര്‍ത്തവം സംബന്ധിച്ച അനാവശ്യ നിയന്ത്രണങ്ങളോടും വിലക്കുകളോടും നോ പറയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ശരിയായ അറിവുകളുടെ അഭാവംമൂലം സമൂഹത്തിൽ നിലനിൽക്കുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് ആര്‍ത്തവം അസുഖമാണ് എന്നത്. ആർത്തവം സംബന്ധിച്ച നിയന്ത്രണങ്ങളുടെ ബാഹുല്യം ഇത് ഒരു രോഗമായി കണക്കാക്കാനുള്ള പ്രേരണകൂടിയായി മാറുന്നു.

പ്രത്യുല്‍പ്പാദനശേഷി നേടുന്ന പുരുഷന്‍മാരും ആൺകുട്ടികളും നിയന്ത്രണങ്ങൾ നേരിടുന്നില്ലെങ്കിൽ സ്ത്രീകൾ മാത്രം എന്തിന് നേരിടണം എന്ന ലിംഗസമത്വത്തിലൂന്നിയ ചോദ്യത്തിന് സമൂഹം ഉത്തരം നല്‍കേണ്ടതുണ്ട്.

ആര്‍ത്തവ ശുചിത്വവും ആരോഗ്യവും

ആര്‍ത്തവ ശുചിത്വം ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന സന്ദേശവും ആര്‍ത്തവ ശുചിത്വ ദിനം മുന്നോട്ടുവെയ്ക്കുന്നു. ഏറ്റവും പുതിയ NFHS 5 ഡാറ്റ അനുസരിച്ച്, 15 - 24 പ്രായപരിധിലുള്ള 57.6 ശതമാന സ്ത്രീകൾ മാത്രമാണ് ആർത്തവ സമയത്ത് ശുചിത്വമുള്ള സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ 48.2 ശതമാനം ഗ്രാമപ്രദേശത്തുള്ളവരും 77.5 ശതമാനം നഗരങ്ങളിൽ ഉള്ളവരുമാണ്.

വൃത്തിയില്ലാത്ത ആർത്തവ ഉൽപന്നങ്ങളുടെ ദീർഘകാല ഉപയോഗം, ശരിയായ ശരീര ശുചിത്വം പാലിക്കാതിരിക്കൽ എന്നിവ അണുബാധകൾക്ക് കാരണമാകും. ആർത്തവത്തെ ചുറ്റിപ്പറ്റി ആഴത്തിൽ വേരൂന്നിയ സാമൂഹിക ധാരണകളും സാംസ്കാരിക വിലക്കുകളും ഇത് നിശബ്ധമായി സഹിക്കേണ്ടതാണെന്ന ചിന്ത ഉണ്ടാക്കിയിട്ടുണ്ട്.

ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സതേടുന്നതിൽ നിന്ന് ഈ ചിന്ത പെൺകുട്ടികളെയും സ്ത്രീകളെയും പിന്തിരിപ്പിക്കുന്നു. ഇത് അവരുടെ ആരോഗ്യപ്രശ്നങ്ങൾ വഷളാക്കുന്നു. ചിലയിടത്ത് ആര്‍ത്തവകാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭക്ഷണത്തിൽ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വിളർച്ചയുടെയും പോഷണക്കുറവിന്റെയും സാധ്യത വർധിപ്പിക്കുന്നു.


സ്കൂളുകളിൽ ആർത്തവ ശുചിത്വ സംവിധാനങ്ങള്‍ ഇല്ലാത്തത് പെൺകുട്ടികൾ സ്കൂളില്‍ പോകാത്തതിന് കാരണമാകാം. ഇത്തരം സൗകര്യങ്ങളില്ലാത്ത സ്ക്കൂളുകളില്‍ പെൺകുട്ടികൾക്ക് ആര്‍ത്തവം സ്വകാര്യതയോടും സുരക്ഷിതത്വത്തോടും കൂടി കൈകാര്യം ചെയ്യാൻ കഴിയില്ല. ഇത് ക്ളാസുകള്‍ മുടങ്ങാനും പഠനത്തെ ബാധിക്കാനും കാരണമാകാം.

ബോധവല്‍ക്കരണം പുരുഷന്‍മാര്‍ക്കും

ആർത്തവ ശുചിത്വ ദിനത്തിന്‍റെ പ്രസക്തി ബോധവൽക്കരണ പരിപാടികൾ, വ്യക്തിഗത ശുചിത്വം, സാനിറ്ററി നാപ്കിനുകളുടെ വിതരണം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല. ആർത്തവത്തെക്കുറിച്ചും അത് സ്ത്രീകളെ ശാരീരികമായും വൈകാരികമായും എങ്ങനെ ബാധിക്കുന്നുവെന്നും പുരുഷന്മാർ അറിഞ്ഞിരിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിലും നയരൂപീകരണത്തിലും ഫണ്ട് അനുവദിക്കുന്നതിലും പുരുഷന്മാർ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമൊക്കയായുള്ള വിവിധ സാമൂഹിക തലങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വ നിര്‍വഹണത്തെക്കുറിച്ചും പുരുഷന്‍മാര്‍ക്കായി ബോധവൽക്കരണം നടത്തേണ്ടതുണ്ട്.

ആര്‍ത്തവ മാലിന്യങ്ങളുടെ സംസ്ക്കരണം

ആർത്തവ മാലിന്യം സുരക്ഷിതമായി സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത ആര്‍ത്തവ ശുചിത്വ ദിനം ഓർമിപ്പിക്കുന്നു. ഉപയോഗിച്ച സാനിറ്ററി പാഡുകളിൽ രക്തവും സ്രവങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഇ- കോളി, സാൽമൊണല്ല, സ്റ്റാഫൈലോകോക്കസ്, എച്ച്ഐവി തുടങ്ങിയ ഹാനികരമായ രോഗാണുക്കളുടെ വളർച്ചയ്ക്ക് വഴിയൊരുക്കും. സാനിറ്ററി പാഡുകളിൽ ജൈവികമായി വിഘടിക്കാത്ത ഭാഗമുണ്ട്.

ജീർണിക്കുന്ന മാലിന്യത്തിൽ നിന്ന് വേർതിരിച്ച് സാനിറ്ററി ലാൻഡ് ഫിൽ സൈറ്റുകളിൽ എത്തിച്ചാണ് ഇവ സംസ്കരിക്കേണ്ടത്. അനുയോജ്യമായ സംസ്കരണ സംവിധാനത്തിന്റെ അഭാവം സ്ത്രീകളും പെൺകുട്ടികളും സാനിറ്ററി പാഡുകൾ ഉപയോഗിക്കാതിരിക്കുന്നതിനോ തെറ്റായി കൈകാര്യം ചെയ്യുന്നതിനോ കാരണമാകും. ഇത് അണുബാധകളുടെ വ്യാപനത്തിലേക്കും അഴുക്കുചാലുകൾ അടയുന്നതിലേക്കും നയിക്കുന്നു.

ഇന്ത്യയിൽ അടുത്ത കാലത്തായി നടത്തിയ ഒരു പഠനത്തിന്‍റെ ഫലമനുസരിച്ച് ഏകദേശം 40 ശതമാനം ഓവുചാലുകളും അടഞ്ഞുപോകുന്നത് സാനിറ്ററി പാഡുകൾ തള്ളുന്നത് മൂലമാണ്. പാഡുകള്‍ തള്ളുന്നത് ക്രമേണ ടോയ്‌ലറ്റുകളെ പ്രവര്‍ത്തന രഹിതമാക്കുമെന്നതും മറക്കരുത്.

പുനരുപയോഗിക്കാവുന്ന ആർത്തവ ഉൽപന്നങ്ങളായ തുണികൊണ്ടുളള പാഡുകൾ, ബയോ ഡീഗ്രേഡബിൾ പാഡുകൾ, മെനിസ്ട്രല്‍ കപ്പുകൾ എന്നിവയെക്കുറിച്ചും അവബോധം വളരേണ്ടതുണ്ട്.

പാലിക്കാം ഈ ആരോഗ്യ ശീലങ്ങള്‍

ആര്‍ത്തവ കാലത്ത് നനഞ്ഞതോ വൃത്തിയില്ലാത്തതോ ആയ തുണിയോ പാഡോ ഉപയോഗിക്കുന്നത് അപകടകരമായ രോഗങ്ങൾക്കോ അണുബാധകൾക്കോ കാരണമാകാം. ഓരോ 4-6 മണിക്കൂറിലും ഇത്തരം തുണി മാറ്റുകയും കഴുകുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ആർത്തവ തുണികളും ഉള്‍വസ്ത്രവും ഉൾഭാഗം പുറത്ത് വരത്തക്ക രീതിയിൽ വെയിലത്ത് ഉണക്കുക. ശരിയായി ഉണക്കിയില്ലെങ്കിൽ അവ ഹാനികരമായ ഫംഗസ്, ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും.

സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ആർത്തവ ശുചിത്വ വസ്തുക്കൾ മാറ്റുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ഓരോ തവണ ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

പുനരുപയോഗിക്കാവുന്ന പാഡുകൾ 4 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ഇവ വൃത്തിയാക്കാനുള്ള ലളിതമായ വഴികൾ :

* ചെറിയ അളവിൽ സോപ്പ് / ഡിറ്റർജന്‍റ് കലർത്തിയ വെള്ളത്തിൽ മുക്കിവയ്ക്കുക
* ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുക
* വെയിലത്ത് ഉണക്കുക
* വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.

സീമ മോഹൻലാൽ
വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് ഇന്ത്യ