കോവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. കോവിഡും ബ്ലഡ് ഷുഗര്‍ നിലയും (രക്തത്തിലെ പഞ്ചസാരയുടെ അളവ്) തമ്മിലുള്ള ബന്ധവും ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് ചിലത്:
? എന്തുകൊണ്ടാണ് വൈറസ്മൂലമുള്ള അണുബാധകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനിടയാക്കുന്നത്
വിവിധ അണുബാധകളും ശരീരോഷ്മാവ് വര്‍ധിപ്പിക്കുന്ന പനി പോലുള്ള അസുഖങ്ങളും ബ്ലഡ് ഷുഗര്‍ കൂട്ടാന്‍ കാരണങ്ങളാണ്. ഇത് അണുബാധയ്ക്കെതിരെ ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ചിലപ്പോള്‍, അണുബാധയ്ക്കെതിരെയുള്ള ചികിത്സക്കായി നല്കുന്ന മരുന്നുകളും ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിച്ചേക്കാം. കോവിഡ് - 19 ന്റെ കാര്യത്തില്‍, തീവ്രമോ (മോഡറേറ്റ്) ഗുരുതരമോ (സിവിയര്‍) ആയ രോഗബാധയുള്ളവര്‍ക്ക്, സ്റ്റിറോയിഡുകള്‍ നല്‍കേണ്ടി വന്നേക്കാം. ഇതും ബ്ലഡ് ഷുഗര്‍ കൂടുന്നതിലേക്ക് നയിക്കാം.
? പ്രമേഹബാധിതരായ കോവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ പ്രയാസമാണോ
ഒട്ടുമിക്ക സാഹചര്യങ്ങളിലും, നിയന്ത്രണവിധേയമായ പ്രമേഹമുള്ള കോവിഡ് രോഗികള്‍ പ്രമേഹമില്ലാത്തവരെപോലെ തന്നെയാണ് മരുന്നുകളോടു പ്രതികരിക്കുന്നത്. കാലപഴക്കമുള്ളതോ നിയന്ത്രണവിധേയമല്ലാത്തതോ ആയ പ്രമേഹം ഉള്ളവരിലും പ്രമേഹ സംബന്ധമായ വൃക്ക രോഗമോ ഹൃദ്രോഗമോ ഉള്ളവരിലും കോവിഡ് ഗുരുതരമായേക്കാം. ഇവര്‍ക്കുള്ള ചികിത്സക്കായി ഓക്സിജന്‍, വെന്റിലേഷന്, ഐസിയു എന്നീ തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായവും ആവശ്യമായി വന്നേക്കാം.
ഇത്തരം രോഗികളില്‍ കോവിഡിനുള്ള ചികിത്സ പ്രമേഹ ചികിത്സയെ ദുഷ്ക്കരമാക്കും. കോവിഡ് ചികിത്സയിലെ സുപ്രധാന ഭാഗമായ സ്റ്റിറോയിഡുകള്‍ ബ്ലഡ് ഷുഗറിനെ ബാധിക്കുന്നു. ഇതു കൂടാതെ, മറ്റു പല ഘടകങ്ങളും ഇവരിലെ പ്രമേഹം വര്‍ധിപ്പിക്കുന്നതിന് കാരണമാകാം. ഭക്ഷണ ക്രമത്തില്‍ വരുന്ന മാറ്റം, രോഗത്തെക്കുറിച്ചുള്ള ആശങ്ക, മാനസിക പിരിമുറുക്കം, ദിനചര്യയിലുള്പ്പെട്ട ഭക്ഷണക്രമവും വ്യായാവും തെറ്റുന്നത് എന്നിവ പ്രമേഹം കൂടുന്നതിലേക്കു നയിക്കും.
? കോവിഡ് - 19 പ്രമേഹത്തിന് കാരണമാകുമോ
പ്രമേഹം പലരിലും ലക്ഷണങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ടുതന്നെ, വലിയൊരു വിഭാഗം ആളുകള്‍ കോവിഡ് - 19 വരുന്നതു വരെ പ്രമേഹമുള്ള കാര്യം അറിയാതിരിക്കാം. വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ രാജ്യങ്ങളില്‍ പ്രമേഹം പോലെയുള്ള രോഗങ്ങള്‍ അന്‍പത് ശതമാനം പേരിലും തിരിച്ചറിയാതെ പോകുന്നതായി പഠനങ്ങളുണ്ട്.
പ്രമേഹബാധിതരില്‍ പലര്‍ക്കും സാമ്പത്തിക ചിലവുമൂലം ചികിത്സ തുടരാന്‍ പറ്റാതെ വരികയോ രോഗം നിയന്ത്രണ വിധേയമായി കൊണ്ടുപോകാന്‍ കഴിയാതെ വരികയോ ചെയ്യാറുണ്ട്.
എട്ട് പ്രമേഹ ബാധിതരില്‍ ഒരാള്‍ മാത്രമാണ് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്തുന്നതെന്നാണ് കണക്കുകള്‍. കോവിഡ് - 19 തന്നെ പ്രമേഹത്തിനു കാരണമാകുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സൈദ്ധാന്തികമായി, കോവിഡ് - 19 പ്രമേഹത്തിനു കാരണമാകാം.
പാന്‍ക്രിയാസിലുള്ള ACE2 എന്ന റിസപ്റ്റേഴ്സ് കോവിഡ് വൈറസിന് പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കാന്‍ ഇടയുണ്ട്. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ഇനിയും കിട്ടേണ്ടതുണ്ട്. (തുടരും)
വിവരങ്ങൾ: ഡോ. നിഖിൽ ടണ്ഠൻ
എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം മേധാവി,
എയിംസ്, ന്യൂഡൽഹി.
തയാറാക്കിയത്- സീമ മോഹന്‍ലാൽ