ചില വ്യക്തികളെ കണ്ടിട്ടില്ലേ? അവർക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയില്ല.
ഒരു നിയന്ത്രണവുമില്ലാതെ ചിലപ്പോൾ ചിലരങ്ങനെ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട രീതിയിൽ പൊട്ടിക്കരയുകയായിരിക്കും ചെയ്യുക. വേറേ സന്ദർഭങ്ങളിൽ ദേഷ്യപ്പെട്ട് കത്തിക്കയറുകയായിരിക്കും ചെയ്യുന്നത്.
ഒറ്റപ്പെട്ടു പോകുന്നവർ!
ഇംഗ്ലീഷിൽ പി.ബി.എ എന്ന മൂന്നക്ഷരത്തിൽ ചുരുക്കത്തിൽ അറിയപ്പെടുന്ന ഒരവസ്ഥയാണിത്. ’സ്യൂഡോ ബുൾബാർ അഫെക്ട്’ എന്നാണ് അതിന്റെ പൂർണരൂപം. ദേഷ്യം, സന്തോഷം, ദുഃഖം എന്നിവ അനുഭവപ്പെടുന്പോൾ അതിന്റെ അവസ്ഥകൾ പ്രകടിപ്പിക്കുന്നതാണു പ്രശ്നം. ഇതു മറ്റു ചില രോഗങ്ങളോടനുബന്ധിച്ചും കാണപ്പെടാറുണ്ട്. നാഡീസംബന്ധമായും ചില മനോരോഗങ്ങളോടനുബന്ധിച്ചും പലരിലും ഇതു കാണാവുന്നതാണ്. പക്ഷാഘാതം, തലച്ചോറിനുണ്ടാകുന്ന ക്ഷതം, ഓർമക്കുറവ്, പാർക്കിൻസണ്സ് രോഗം, അൾഷിമേഴ്സ് രോഗം, തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ എന്നിവ അതിന് ഉദാഹരണങ്ങളാണ്.
വികാരപ്രകടനങ്ങളിൽ ഒരു നിയന്ത്രണവും പാലിക്കാൻ കഴിയാതെ വരുന്നതുകൊണ്ട് ഈ വ്യക്തികൾ പലപ്പോഴും വീട്ടിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോകാറുണ്ട്. ഇങ്ങനെയുള്ളവരിൽ കൂടുതൽ പേരിലും ഉയർന്ന നിലയിലുള്ള ഉത്കണ്ഠ കാണാനുള്ള സാധ്യതയും കൂടുതലായിരിക്കും.
പ്രശ്നങ്ങൾക്ക് അതീതമായ പ്രകടനം
ഈ പ്രശ്നത്തിന്റെ ഭാഗമായി ആദ്യം പ്രകടമാകുന്ന ലക്ഷണം അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അതീതമായി അതു പ്രകടിപ്പിക്കുന്നു എന്നതായിരിക്കും. ഒന്നുകിൽ നിയന്ത്രണമില്ലാതെ പൊട്ടിച്ചിരിക്കും. അല്ലെങ്കിൽ കരച്ചിലായിരിക്കും. ഇതു രണ്ടുമല്ലെങ്കിൽ ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുകയായിരിക്കും. ചിരിച്ചുകൊണ്ടിരിക്കുന്പോൾതന്നെ ചിലരിൽ അതു പെട്ടെന്നു കരച്ചിലായി മാറുന്നതായിരിക്കും. ഇത്തരം പ്രകടനങ്ങൾക്കുശേഷം അവർ സാധാരണ നിലയിലേക്കുതന്നെ തിരിച്ചുവരുകയുംചെയ്യും. പക്ഷേ, എപ്പോഴാണ് കാര്യങ്ങൾ താളം തെറ്റുക എന്ന് ആർക്കും പറയാൻ കഴിയില്ല. കരയുകയായിരിക്കും കൂടുതൽ പേരിലും കൂടുതലായി കാണാൻ കഴിയുക.
ഇത് ഒരു ആരോഗ്യപ്രശ്നമാണ്. അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഈ വികാരപ്രകടനങ്ങൾ അത് അനുഭവിക്കുന്നവർക്കു മാത്രമല്ല, കുടുംബാംഗങ്ങൾക്കുകൂടി അസ്വസ്ഥകൾ ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെയുള്ള ചിലരിലെങ്കിലും ക്രമേണ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാവുന്നതാണ്. മാത്രമല്ല, ഈ പ്രശ്നം പലപ്പോഴും തെറ്റായി രോഗനിർണയം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ശാസ്ത്രീയ ചികിത്സ വേണം
ഇതു ശാസ്ത്രീയമായി ചികിത്സിക്കേണ്ട ഒരു പ്രശ്നമാണ്. ചികിത്സയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ആവശ്യമായ പരിശോധനകളും മനഃശാസ്ത്ര സമീപനവുംകൂടി ആവശ്യമാണ്.വീട്ടിലും പുറത്തും ഒറ്റപ്പെടുന്നു എന്ന തോന്നൽ, ഉത്കണ്ഠ, വിഷാദം എന്നിവ ഇങ്ങനെയുള്ളവരിൽ പൊതുവെ പിന്നീടു കാണാനുള്ള സാധ്യത കൂടുതലായിരിക്കും. ഇവർ കാണിക്കാറുള്ള ഓരോ വികാരപ്രകടനങ്ങളും നിയന്ത്രണത്തിനപ്പുറമായിരിക്കും എന്നതു മാത്രമല്ല പ്രശ്നം. ഓരോ സംഭവങ്ങൾക്കുശേഷവും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുമെന്നത് ഗൗരവമേറിയ പ്രശ്നമാണ്.
ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങൾ കാണുന്പോൾ പലരും അത് അവരുടെ പിടിവാശിമൂലമോ അഹങ്കാരംമൂലമോ ആണെന്നു കുറ്റപ്പെടുത്താറുണ്ട്. അതു ശരിയായ ഒരു സമീപനമല്ല. ഏത്രയുംവേഗം അടുത്തുള്ള ഒറു ഡോക്ടറെ കാണുകയാണു വേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393