800 ബി.സി. മുതലുള്ള പല ആയുർവേദ ഗ്രന്ഥങ്ങളിലും ’ശിരസ്തോദാധികാരം’ എന്ന ശീർഷകത്തിൽ തലവേദനയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കാണാം. മൈഗ്രേൻ എന്നു പരക്കെ അറിയപ്പെടുന്ന തലവേദനയെ ’ഹെമിക്രേനിയ’ അഥവാ ’അർഥാവഭേദകം’ എന്നു വിളിക്കുന്നു. മൈഗ്രേയ്ൻ എന്ന സംജ്ഞ ഫ്രഞ്ചുഭാഷയിൽനിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരം തിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.
പ്രൈമറി ഹെഡെയ്ക്ക്, സെക്കൻഡറി ഹെഡെയ്ക്
പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം - പ്രൈമറിയും സെക്കൻഡറിയും. പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും.
എന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു.
പ്രാഥമിക വിഭാഗത്തിൽപ്പെട്ട തലവേദനയിൽ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേൻതന്നെ. സ്ത്രീകളിൽ 16 ശതമാനം പേരിലും പുരുഷന്മാരിൽ ആറു ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവർത്തനമോ വീക്കമോ മൂലമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകൾ സമൂലമായി വികസിക്കുന്നു. ധമനികൾ വികസിക്കുന്പോൾ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കൾ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു.
കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയ്ക്കും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്. വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികൾ, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘർഷം, ആർത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിർജലീകരണം എന്നിവയെല്ലാം പല അവസരങ്ങളിൽ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.
കുട്ടികളിൽ തലവേദന പലകാരണങ്ങൾകൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി. പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു.
കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ് മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലർജിയും ഛർദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി അഞ്ചു തരത്തിലുള്ള മറ്റൊരു തരംതിരിവും മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഒന്ന് - കണ്ഫ്യൂഷണൽ മൈഗ്രേൻ! ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
രണ്ട് - കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
മൂന്ന് - ഹെമിപ്ലേജിക് മൈഗ്രേനിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
നാല് - ബാസിലാർ മൈഗ്രേൻ. ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
അഞ്ച് - തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികൾ മുതിരുന്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു.
പൊതുവായി പറഞ്ഞാൽ ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, വെണ്ണല, കൊച്ചി.