ശരീരത്തിലെ ഞരന്പുകൾ തടിച്ച് പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നത്. കാലുകളിലാണ് ഇത് അധികമായും കണ്ടുവരുന്നത്. നിൽക്കുന്പോൾ ശരീരഭാരം താങ്ങുന്നത് കാലുകളായതിനാൽ കാലുകളിലെ ഞരന്പുകളെയാണ് ഈ രോഗം തുടക്കത്തിൽ ബാധിക്കുക. പല ശാരീരിക പ്രശ്നങ്ങൾക്കും ഇടയാക്കുന്ന രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. പ്രായം വർധിക്കുന്നതോടെ ഞരന്പുകളുടെ ഇലാസ്തികത നഷ്ടമാകുകയും ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ രക്തയോട്ടം തടസപ്പെട്ട് കാലുകളിലെ ഞരന്പുകളിൽ കെട്ടിക്കിടന്ന് നീല നിറത്തിൽ തടിച്ചു കാണപ്പെടുന്നു. തടിച്ച ഞരന്പുകൾക്കു ചുറ്റുമുള്ള ചൊറിച്ചിലും അസ്വസ്ഥതകളും, പുകച്ചിൽ, കാലുകളിലെ നിറവ്യത്യാസം എന്നിവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
വെരിക്കോസ് ഞരന്പുകൾ മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ ഇന്ന് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനം ആൾക്കാരെ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ശരീരത്തിലെ പ്രത്യേകിച്ച് കാലുകളിലെ രക്തയോട്ടത്തിലുണ്ടാകുന്ന തടസങ്ങൾ മൂലമുണ്ടാകുന്ന ഈ അസ്വസ്ഥത കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാനായില്ലെങ്കിൽ രക്തധമനികളെ ബാധിക്കുന്ന പെരിഫെറൽ ആർട്ടറി ഡിസീസ്, ശ്വാസകോശത്തിൽ നീരുകെട്ടുന്ന രോഗാവസ്ഥയായ പൾമണറി എംബോളിസം തുടങ്ങിയ അസുഖങ്ങളിലേക്കു പോലും കൊണ്ടെത്തിക്കും. ധമനികളിൽ തടസങ്ങളുണ്ടാക്കുന്നതു മൂലം രക്തയോട്ടത്തെ ബാധിക്കുകയും പലപ്പോഴും രക്തം തിരിച്ചൊഴുകുകയും ചെയ്യുന്നത് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. തുടക്കത്തിലൊന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും കാലം കഴിയുന്തോറും വെരിക്കോസ് ഞരന്പുകൾ പ്രകടമാകുന്നതോടെ അസ്വാസ്ഥ്യങ്ങൾ വർധിക്കും.
മറ്റു രോഗങ്ങൾക്കും വഴിമാറാം
തികച്ചും വേദനാപൂർണമാണ് വെരിക്കോസ് ഞരന്പുകൾ ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങൾ. മാത്രവുമല്ല കൂടുതൽ കാലം ചികിത്സിക്കാതിരുന്നാൽ സാരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ അത് കാരണവുമാകും. ജീവന് ആപത്തുണ്ടാക്കാൻ പോന്ന അസുഖമല്ലെങ്കിലും രക്തധമനികൾക്കുള്ളിലെ സമ്മർദം വർധിക്കുന്നതിന് ഈ അസുഖം കാരണമാകും. രക്തധമനികളിലെ സമ്മർദം രക്ത ചോർച്ചയുണ്ടാകാനും അത് മൂലം നീരുകെട്ടൽ സംഭവിക്കാനും ഇടയാക്കും.
ജീവിതചര്യകളിൽ മാറ്റം വരുത്തി ഒരു പരിധിവരെ വെരിക്കോസ് പ്രശ്നങ്ങൾ ഒഴിവാക്കാമെങ്കിലും, വെരിക്കോസ് ഞരന്പുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചികിൽസിക്കാനായി ശസ്ത്രക്രിയ തന്നെ വേണ്ടി വരും. നൂതന ശസ്ത്രക്രിയാ സന്പ്രദായമായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർഎഫ്എ) ഉപയോഗിച്ച് വെരിക്കോസ് ഞരന്പുകൾ ചികിത്സിക്കാവുന്നതാണ്. ശരീരം കീറിമുറിച്ചുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദന, മറ്റ് അസ്വാസ്ഥ്യങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കാനും വളരെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായകവുമായ ചികിത്സാ സന്പ്രദായമാണ് റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ.
റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ
റേഡിയോ ഫ്രീക്വൻസി ഉൗർജം ഉപയോഗിച്ച് ധമനികളിലെ തടസങ്ങൾ നീക്കി, അതുവഴി കാലുകളിലെ വെരിക്കോസ് ഞരന്പുകൾ ഇല്ലാതാക്കാനും സാധിക്കും. റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ ചികിത്സാ സന്പ്രദായം സ്വീകരിക്കുന്പോൾ കീഴ്് വയറ്റിലെ ശസ്ത്രക്രിയയും ബോധം കെടുത്തലും ഒഴിവാക്കാനാകും. ഒരു മണിക്കൂർ മാത്രം സമയമെടുത്ത് ഇത് ചെയ്യാനാകും. മാത്രമല്ല രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് രോഗിക്ക് ആശുപത്രി വിടാനുമാകും. അതേസമയം ത്വക്കിലെ നിറംമാറ്റം പോലുള്ള ചെറിയ പാർശ്വഫലങ്ങൾ ഈ ചികിത്സാ സന്പ്രദായം മൂലം ഉണ്ടാകാം. എന്നാൽ തുടർ ചികിത്സയിലൂടെ ഇവയൊക്കെ ഭേദമാക്കാനാകും. ഏതാനും ദിവസങ്ങൾ കൊണ്ട് രോഗി പൂർണ ആരോഗ്യവാനാകും എന്ന സവിശേഷതയും റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ സന്പ്രദായത്തിനുണ്ട്.
റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ കൂടാതെ, വെരിക്കോസ് ഞരന്പുകളുടെ ചികിത്സയ്ക്കായി മെഡിക്കൽ ആഡ്ഹെസിവ് ഉപയോഗിച്ചുള്ള ചികിത്സാ രീതിയും സ്വീകരിക്കാവുന്നതാണ്. വളരെ പെട്ടെന്ന് സുഖം പ്രാപിക്കാൻ ഇതും സഹായകമാകും. 40,000 രൂപ മുതൽ 45,000 രൂപ വരെയാണ് ചെലവ് വരുന്നത്.
ശ്രദ്ധിക്കാൻ
വെരിക്കോസ് ഞരന്പുകൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കാനായി നിരന്തരമുള്ള നടത്തം നല്ലതാണ്. കാലുകളിലെ രക്തയോട്ടം വർധിപ്പിക്കാൻ നടത്തം വളരെയേറെ സഹായിക്കും. കുറഞ്ഞ അളവിൽ ഉപ്പു ചേർത്തുള്ള ആഹാര ശീലങ്ങൾ പാലിച്ചാൽ കാലുകളിലെ നീർവീക്കം ഒഴിവാക്കുകയും, ഒപ്പം ശരീരഭാരം ഗണ്യമായി കുറച്ച് കാലുകളിലെ അമിത സമ്മർദം ഒഴിവാക്കാനുമാകും. കാൽ ഞരന്പുകളുടെയും, കണങ്കാലിലെയും മസിലുകൾ വ്യായാമത്തിലൂടെ സുരക്ഷിതമാക്കാനായി ചെറിയ ഹീലുകളുള്ള പാദരക്ഷകൾ ധരിക്കുന്നത് വെരിക്കോസ് ഞരന്പുകൾ ഉണ്ടാവാതിരിക്കാൻ സഹായകമാകും. അരക്കെട്ട്, കീഴ്് വയർ, കാലുകൾ എന്നീ ശരീരഭാഗങ്ങൾക്കുമേൽ ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ മലർന്നു കിടന്ന് കാലുകൾ നെഞ്ചിനു മുകളിൽ ഉയർത്തി ചെയ്യാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതും നന്ന്. ഏറെ നീണ്ട സമയം നിൽക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കി, കുറച്ചു നടക്കുക വഴി കാലുകളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാം. ധാന്യങ്ങൾ, പയറു വർഗങ്ങൾ, ഇലക്കറികൾ എന്നിവയും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.
ഡോ. അനു ആന്റണി വർഗീസ്
കണ്സൽട്ടന്റ് സർജൻ, ജൂബിലി മെമ്മോറിയൽ
ഹോസ്പിറ്റിൽ, തിരുവനന്തപുരം
തയാറാക്കിയത് : റിച്ചാർഡ് ജോസഫ്