കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം എവിടെ?
Saturday, December 14, 2019 5:13 PM IST
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യുടെ നട്ടെല്ലാണ് കാര്‍ഷിക മേഖല. മൊത്തം തൊഴിലിന്റെ 54 ശത മാനവും ആശ്രയിക്കുന്നത് കൃഷിയെ. എന്നാല്‍, ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്നത് കര്‍ഷകരും. ചെലവിനാനുപാതികമായി വരുമാനമില്ല. ജലസേചനം ചെലവേറിയതായി. വൈദ്യുതിക്കും വിത്തിനും രാസവള ത്തിനും മുടക്കുന്ന തുക പലപ്പോഴും കര്‍ഷകര്‍ക്ക് താങ്ങാനാകുന്നില്ല. സര്‍ക്കാരിന്റെ ന്യായവില സംഭരണം നാമമാത്രമാണ്. സബ്‌സിഡികള്‍ ഒന്നിനുപിറകെ ഒന്നായി ഒഴിവാ ക്കുന്നു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ഇതു തടയാന്‍ ആശാവഹമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഉത്പാദനച്ചെലവും അതിന്റെ അമ്പതുശതമാനവും ചേരുന്ന തുക കര്‍ഷകനു വരുമാനമുണ്ടാകത്തക്കരീതിയില്‍ സംഭരണം നടക്കണമെന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നു പറഞ്ഞ കേന്ദ്രവും ഇതുവരെ ഒരു പ്രായോഗിക സമീപനവും സ്വീകരിച്ചിട്ടില്ല.
കേരളത്തില്‍ 90ശതമാനം കൃഷി ചെയ്യുന്ന റബറിന്റെ അവസ്ഥ തന്നെയെടുക്കാം. വെട്ടുകൂലി കൊടുക്കാ നുള്ള വരുമാനം പോലും ലഭിക്കാത്ത സ്ഥിതി. വെള്ളിച്ചെണ്ണ വില താഴ്ന്നു. ഇതിനിടെ കൊപ്രയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞത് പച്ചത്തേങ്ങയ്ക്കും തിരിച്ചടിയായി. നാണ്യവിളകളില്‍ ഏലത്തിനു മാത്രമാണ് അല്പം ആശ്വാസ വിലയുള്ളത്. ഒരു വിളയ്ക്കും തറവില നിശ്ചയിക്കാന്‍ കഴിയാത്തതാണു പ്രശ്‌നം.
കൃഷിയും രോഗങ്ങളും
ജാതിയില്‍ കായ് കൊഴിച്ചിലാണ് പ്രധാന പ്രശ്‌നം. കമ്പുകള്‍ ഉണങ്ങു ന്നു. കൊളിറ്റോട്രൈക്കം, ഫൈറ്റോ ഫ്‌തോറ തുടങ്ങിയ കുമിളുകളാണ് കാരണം. കായ്കള്‍ കറുത്ത പാടുകള്‍ വന്നു കൊഴിയുന്നു. ഏലത്തില്‍ അഴുകല്‍രോഗത്തന്റെ തീവ്രത കൂടുന്നു. ഇല കരിഞ്ഞുകീറി. കായ് കള്‍ ചീഞ്ഞു നശിക്കുന്നു. കമുകില്‍ മാഹാളിരോഗം രൂക്ഷമാണ്. മൂത്തതും വളര്‍ച്ചയെത്താത്തതുമായ അടയ്ക്ക ചീഞ്ഞു കൊഴിയുന്നു. വാഴയില്‍ കണ്ടുവരുന്ന പ്രധാന രോഗമാണ് മാണം അഴുകല്‍. രോഗം ബാധിച്ച ഇലകള്‍ മഞ്ഞളിച്ച് ഒടിഞ്ഞു വീഴുന്നു. വാഴപ്പോളയില്‍ വെള്ളം നിറഞ്ഞ് കടഭാഗത്ത് നിറവ്യത്യാസം ദൃശ്യമാകു ന്നു. വേരുകള്‍ കുറഞ്ഞ് കറുത്തനിറ മാകുന്നു. തുടര്‍ന്ന് വാഴ മറിയുന്നു. നെല്ലില്‍ ഇലകരിച്ചിലാണ് വില്ലനാകുന്നത്. നടീല്‍ കഴിഞ്ഞ് മുന്നാഴ്ചയ്ക്കകമാണ് രോഗം രൂക്ഷമാകുന്നത്. ഇലകളെ മഞ്ഞനിറം ബാധിക്കുന്നു പിന്നീട് ഇലകള്‍ ചുരുണ്ട് ചാരനിറമാ കുന്നു. ഫൈറ്റോഫ്‌തോറ കുമിള്‍മൂല മാണ് തെങ്ങിന്റെ കുമ്പുചീയല്‍. കുരുത്തോല മുറിഞ്ഞുവീഴും. കൂമ്പില്‍ ചീയല്‍ ദൃശ്യമാകും. പ്രളയത്തില്‍ മണ്ണിലെ വായുഅറകള്‍ അടഞ്ഞതോ ടെ കുരുമുളകുവേരുക ളുടെ വളര്‍ച്ച കുറഞ്ഞു. വാട്ടവും മഞ്ഞളിപ്പുംമൂലം ഇലകള്‍ കൊഴിയുന്നു. വള്ളികള്‍ ഉണങ്ങിപ്പൊട്ടി കുരുമുളകു പൂര്‍ണമാ യും നശിക്കുന്നു.
ഹോര്‍ട്ടികോര്‍പ്പ് കൈയ്യൊഴിയുമ്പോള്‍
കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഹോര്‍ട്ടി കള്‍ച്ചര്‍ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് തുടക്കമിട്ടത് സിപി ഐ നേതാവ് വി.വി. രാഘവന്‍ കൃഷി മന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍ ഇന്ന് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ് സഹകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുയരുന്നു. പച്ചക്കറികളുടെ കാര്യത്തിലെ പരാശ്ര യത്വം അവസാനിപ്പിക്കുക, വിഷം തീണ്ടിയ ഇതരസംസ്ഥാന പച്ചക്കറി കള്‍ക്കു പകരം നല്ല പച്ചക്കറികള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാ യിരുന്നു ഇതാരംഭിച്ചത്. എന്നാല്‍ ഉള്ളി, സവാള, ചെറുനാരങ്ങ, മുരിങ്ങയ്ക്ക, പച്ചമുളക് തുടങ്ങിയവ ഇന്നും കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ വാങ്ങുന്നത്. കിഴങ്ങ്, കാബേജ്, കാരറ്റ്, തക്കാളി, പടവലം തുടങ്ങിയ നാമമാത്രമായ പച്ചക്കറികള്‍ മൂന്നാര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നു സംഭരിക്കുന്നു. നാട്ടിലെ കര്‍ഷകരെ സഹായിക്കാന്‍ അവര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വാങ്ങിയാല്‍ പ്രശ്‌നം തീരും. പക്ഷേ ഇവര്‍ക്ക് ഇപ്പോഴും താത്പര്യം കോയമ്പത്തൂര്‍ മാര്‍ക്കറ്റിലെ വിഷതീറ്റകളാണെ ന്നാണ് കര്‍ഷകര്‍ പറയുന്നത്. കുമ്പളങ്ങ ഉണ്ടാക്കി വില്‍പ്പനയ്ക്കായി ഹോര്‍ട്ടിക്കോര്‍പ്പിലേക്കു വിളിച്ച മുണ്ടക്കയത്തെ കര്‍ഷകനു ലഭിച്ച മറുപടി ആന്ധ്രാപേടയുണ്ടാക്കാന്‍ അവിടെ കൊണ്ട് കൊടുക്കാനാണ്. എങ്ങനെയുണ്ട് പ്രവര്‍ത്തനം അല്ലേ? തമിഴ്‌നാട് പച്ചക്കറികളെടുത്ത് നാടന്‍, ജൈവം എന്നീ പേരുകളില്‍ പൊതുവിപണി യേക്കാള്‍ വിലകൂട്ടിയാണ് ഹോര്‍ട്ടി കോര്‍പ് സ്റ്റാളുകളില്‍ പലപ്പോഴും വില്‍ക്കുന്നതെന്നും പരാതിയുണ്ട്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതൊക്കെക്കൊണ്ട് എന്തുപ്രയോജനം? പച്ചക്കറികളുടെ ഗുണനില വാരം, വിഷാംശ സാധ്യത എന്നിവ പരിശോധിക്കുന്നതിന് യാതൊരു സംവിധാനവുമില്ല. സ്വകാര്യലാബു കളില്‍ നിന്ന് പരിശോധനാ ഫലം ലഭിക്കാന്‍ ഒന്നര ആഴ്ചവരെ സമയ മെടുക്കും. അപ്പോഴേക്കും പച്ചക്കറി ചീത്തയാകും.
ജൈവ വിപണിയിലെ പ്രശ്‌നങ്ങള്‍
ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കാ നുള്ള സൗകര്യമില്ലാത്തതാണ് കര്‍ഷ കരെ വലയ്ക്കുന്നത്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുന്ന ഹോര്‍ട്ടികോര്‍പ് ഇതരസം സ്ഥാന ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് കര്‍ഷക ദ്രോഹമാണെന്ന് വിമര്‍ശനം ഉയരുന്നു.

കര്‍ഷകരെ സഹായിക്കേണ്ടവരാണ് ഹോര്‍ട്ടി കോര്‍പ്. ഇവരാണ് വിപണിയിലെ വില പിടിച്ചുനിര്‍ത്തേണ്ടവരും കര്‍ഷകര്‍ക്ക് വില നല്‍കേ ണ്ടവരും. ഇവരെ വിശ്വസിച്ചു കൃഷിയിറക്കിയാല്‍ ചതിക്കപ്പെടുമെന്നു മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി കര്‍ഷകര്‍ പറയുന്നു. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്കു പറയാനുള്ളതു ഹോര്‍ട്ടികോര്‍പിന്റെ വഞ്ചനയുടെ കഥ കൂടിയാണ്. കാന്തല്ലൂ രിലെ ശീതകാല പച്ചക്കറി കര്‍ഷക ര്‍ക്ക് പച്ചക്കറി വാങ്ങിയതിന്റെ കുടിശിഖ ഉടന്‍ നല്കുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍ ഉറപ്പുനല്‍കിയതാണ്. 28 ലക്ഷം രൂപയാണ് രണ്ടു സംഘങ്ങളിലൂടെ പച്ചക്കറി സംഭരി ച്ചതില്‍ ഹോര്‍ട്ടികോര്‍പ് കര്‍ഷകര്‍ക്ക് നല്കുവാനുള്ളത്. വിശദമായകണ ക്കും ബില്ലുകളുടെ പകര്‍പ്പും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സെപ്റ്റംബര്‍ 24 ന് വട്ടവട സന്ദര്‍ശിച്ച സമയത്ത് രണ്ടു സം ഘങ്ങളുടെ ഭാരവാഹികളും നേരിട്ട് നല്കി യിരുന്നു. വിഎഫ്പിസികെ ലേല വിപണി യുടെ സെക്രട്ടറി മൂര്‍ത്തിയും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘം പ്രസിഡന്റ് മോഹ ന്‍ദാസുമാണ് മന്ത്രിക്കു നേരിട്ടു നിവേദനം നല്കിയത്. സംഘത്തിന് 14.42 ലക്ഷം രൂപയും വിപണിക്ക് 13.70 ലക്ഷം രൂപയുമാണ് ഹോര്‍ട്ടികോര്‍പ്പ് നല്കാനുള്ളത്. ഓണത്തിന് നല്കിയ പച്ചക്കറിയുടെ വിലയും മൂന്നു വര്‍ഷമായി കുടിശികയായ തുകയും ഇതില്‍പ്പെടുന്നു. ഉന്നത അധികാരി കളോട് തിരക്കിയാല്‍ ഉടന്‍ നല്കും, അക്കൗണ്ടിലിടും എന്ന മറുപടി കളാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കുടിശിക നല്കാത്ത തിനാല്‍ സംഘം ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കുന്നത് നിര്‍ത്തിവച്ചിരി ക്കുകയാണ്. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കിയാല്‍ ഓരോ കിലോയ്ക്കും ഇന്‍സെന്റീവ് (പ്രോ ത്സാഹന തുക ) തുക വര്‍ഷം തോറും സര്‍ക്കാര്‍ കര്‍ഷകന് നല്കാറുണ്ട്. ഇത് പ്രതീക്ഷിച്ചാണ് കുടിശിക യായിട്ടും കര്‍ഷകര്‍ ഇപ്പോഴും ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കു ന്നത്. എന്നാല്‍ കര്‍ഷകന്റെ ദുരിത മറിയാതെയാണ് മാസങ്ങള്‍ക്കു മുമ്പ് വിറ്റ പച്ചക്കറിയുടെ വില നല്കാതെ ഹോര്‍ട്ടികോര്‍പ് കര്‍ഷകനെ വട്ടം കറക്കുന്നത്.
കൃഷിനശിപ്പിക്കുന്ന പന്നി ഗര്‍ഭിണിയല്ലെങ്കില്‍ കൊല്ലാം!
ജോസ് ചെമ്പേരി
ചെയര്‍മാന്‍, കര്‍ഷക സംഘടനാ ഐക്യവേദി
വര്‍ധിച്ചു വരുന്ന ഉത്പാദനച്ചെലവിന് ആനുപാതികമായി ഉത്പന്നങ്ങള്‍ക്കു വില ലഭിക്കാതെ കര്‍ഷകര്‍ അനുദിനം കടക്കെണിയിലേക്കാണ്. ഇതിനൊപ്പമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൃഷി നാശം. നമ്മുടെ നാണ്യവിളക്കൃഷി സംരക്ഷണത്തിന് പദ്ധതികളൊന്നുമുണ്ടാകുന്നില്ല. വന്‍കിട വ്യവസായികള്‍ക്ക് അമിതലാഭം ഉണ്ടാക്കാന്‍ ആവശ്യമായ സാഹചര്യങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നത്. അവര്‍ക്ക് കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാ പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
കൃഷി ഇറക്കാന്‍ കൃഷിക്കാരും വിളവെടുക്കാന്‍ വന്യമൃഗങ്ങളും എന്നതാണ് അവസ്ഥ. കാടിന് ഉള്‍ക്കൊളളാന്‍ കഴിയാത്ത വിധം കാട്ടുപന്നികള്‍ പെറ്റു പെരുകി. ഇവറ്റകള്‍ ഭക്ഷണം തേടി കൃഷിയിടങ്ങളിലേക്കിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. വനത്തില്‍ കഴിയേണ്ട വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നില്ല. വനംവിട്ടിറങ്ങുന്ന വിന്യമൃഗങ്ങളില്‍ നിന്ന് സ്വജീവനും കൃഷിയും സംരക്ഷിക്കാന്‍ കൃഷിക്കാര്‍ക്ക് തോക്കിന് ലൈസന്‍സ് അനുവദിക്കണം. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അതില്‍ ഒരു ചെറിയ ഭേദഗതി വരുത്തി.'പന്നികള്‍ ഗര്‍ഭിണികളാണെങ്കില്‍ വെടിവയ്ക്കരുതെന്ന്'. കൃഷി നശിപ്പിക്കുന്ന പന്നിയുടെ ഗര്‍ഭം പരിശോധിച്ച് അതിനെ വെടിവയ്ക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം.
കര്‍ഷക വരുമാന നിര്‍ണയ കമ്മീഷന്‍ വേണം
കെ.പി. ഏലിയാസ്
കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ എന്നപോലെ കര്‍ഷകര്‍ക്കായി ഒരു കര്‍ഷക വരുമാന നിര്‍ണയ കമ്മീഷനെ നിയമിക്കണം. ഖജനാവില്‍ നിന്നും ജനസംഖ്യാനുപാതികമായ വിഹിതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. മറ്റുമേഖലകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉണ്ടാകുന്ന വരുമാന വര്‍ധനവിനാനുപാതികമായി കര്‍ഷകന്റെ വരുമാനവും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
വിളകള്‍ക്ക് തറവില നിശ്ചയിച്ച് സംഭരിക്കുക
ജിബോയിച്ചന്‍ വടക്കന്‍,
കര്‍ഷകപ്രതിനിധി
മുഴുവന്‍ കൃഷികളും കാട്ടാനയും കാട്ടുപന്നിയും കുരങ്ങും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹൈറേഞ്ചിലും മലബാറിലും മുഖ്യ ആഹാരമായിരുന്ന മരച്ചീനി കൃഷി ഉപേക്ഷിക്കാന്‍ കാരണമിതാണ്. കര്‍ഷകര്‍ ഒരു കാര്‍ഷികലോണിനായി സമീപിക്കുമ്പോള്‍ അവരുടെ ആവശ്യത്തിനുള്ള തുക നല്‍കാതെ തുച്ഛമായ തുകയാണ് ബാങ്കുകാര്‍ നല്‍കുന്നത്. അല്ലെങ്കില്‍ മുടന്തന്‍ന്യായങ്ങള്‍ കണ്ടെത്തി പറഞ്ഞുവിടും.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് സംഭരിക്കുവാന്‍ തയാറാകണം. കൃഷിക്കാവശ്യമായ ലോണ്‍ പലിശരഹിതമായി വിതരണം ചെയ്യാന്‍ സംവിധാനങ്ങളുണ്ടാകണം. വിള ഇന്‍ഷ്വറന്‍സ് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സുതാര്യമാക്കണം. കാര്‍ഷികമേഖലയില്‍ അടിയന്തര പൊളിച്ചെഴുത്തിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക.
ജോണ്‍സണ്‍ വേങ്ങത്തടം