ലതികയുടെ ഐശ്വര്യം താമരയും ആന്പലും
ലതികയുടെ ഐശ്വര്യം താമരയും ആന്പലും
Friday, July 12, 2024 2:59 PM IST
നെല്ലി ചെങ്ങമനാട്
മികച്ച രീതിയിൽ താമരയും ആന്പലും കൃഷി ചെയ്തു നല്ല വരുമാനം നേടുന്ന വീട്ടമ്മയാണു തൃശൂർ ഇരിങ്ങാലക്കുട ഡോക്ടർപടിയിൽ ശ്രീശ്രുതിയിലെ ലതിക സുധൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട 25 ലധികം താമര ഇനങ്ങളും 70 ലധികം ഇനം ആന്പലുകളുമാണു ലതിക വീട്ടുവളപ്പിലും ടെറസിലുമായി നട്ടു പരിപാലിക്കുന്നത്.

അഞ്ചു വർഷം മുന്പ് ആരംഭിച്ച ജലസസ്യ പരിപാലനത്തോടൊപ്പം ഇരുപതിലേറെ ഇനം അലങ്കാരച്ചെടികളും വളർത്തുന്നുണ്ട്. പ്രതിമാസം നൂറ്റിയന്പതിലേറെ താമര, ആന്പലുകളാണ് ഓണ്‍ലൈനായി വിതരണം ചെയ്യുന്നത്.

തുടക്കം

വളരെ ചെറുപ്പം മുതൽ ചെടികളെ താലോലിച്ചു പരിപാലിച്ചു പോന്ന ലതികയ്ക്ക് അലങ്കാരച്ചെടികളോടു പ്രത്യേക താത്പര്യം തന്നെ ഉണ്ടായിരുന്നു. ആദ്യകാലത്ത് അലങ്കാരമെന്ന നിലയിലാണു ചെടികൾ നട്ടു പരിപാലിച്ചിരുന്നത്.

ജീവിതത്തിരക്കുകൾ കുറഞ്ഞപ്പോഴാണു ഗൗരവമായി ചെടികൾ വളർത്താൻ തുടങ്ങിയത്. യാത്രകൾക്കിടയിൽ നിരവധി ഗാർഡനുകൾ കണ്ടു. ആന്പലുകളും താമരകളുമാണു കൂടുതൽ ആകർഷിച്ചത്.

അങ്ങനെ, അഞ്ചു വർഷം മുന്പ് അവ വീട്ടുവളപ്പിലെത്തി. പല ഘട്ടങ്ങളിലായി നൂറിൽപരം ഇനം താമരകൾ ശേഖരിച്ചു. 75 ൽ പരം ആന്പൽ ഇനങ്ങളും. നന്നായി വളരുന്നതും പരിചരണം കുറവും കൂടുതൽ ആകർഷകമായ പൂക്കൾ ഉണ്ടാകുന്നതുമായ ഇരുപത്തിയഞ്ചോളം ഇനം താമരകളെ പ്രത്യേകം സംരക്ഷിച്ചു തുടങ്ങി.

ലതികയുടെ അനുഭവത്തിൽ താമരയുടെ സങ്കരയിനങ്ങളാണു നട്ടു പരിപാലിക്കാൻ ഉത്തമം. വളർത്താൻ പ്ലാസ്റ്റിക് പാത്രങ്ങൾ മതി. നല്ല സൂര്യപ്രകാശം കിട്ടണമെന്നു മാത്രം.

ഇനങ്ങൾ

രണ്ട് തരം താമരകളാണു പൊതുവേയുള്ളത്. ട്രോപ്പിക്കൽ വാട്ടർ ലോട്ടസും ഹാർഡി വാട്ടർ ലോട്ടസും. പൂക്കൾ കുറവും കിഴങ്ങുകൾ കൂടുതലുള്ളതുമാണ് ഹാർഡി. പൂക്കൾ കൂടുതലും കിഴങ്ങുകൾ കുറവുമുള്ളതാണ് ട്രോപ്പിക്കൽ.

താമരയുടെയും ആന്പലുകളുടെയും സങ്കരയിനങ്ങൾ കൂടുതലായും വരുന്നത് തായ്ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. നാടൻ ഇനങ്ങൾ വീട്ടുവളപ്പിലെ കൃത്രിമ ടാങ്കുകളിൽ വളർത്തി പരിപാലിക്കാമെങ്കിലും വളർച്ചയും പൂക്കളും കുറവായിരിക്കും. ഇവ കൂടുതലായും രാത്രികാലങ്ങളിലാണു വിരിയുന്നത്.

പിങ്ക് ക്ലഡ്, സറ്റാ ബൊങ്കേറ്റ്, ഗ്രീൻ ആപ്പിൾ, പികോഫ് പിങ്ക്, ബുച്ച, എൻഷൻ മാപ്പലീഫ്, അഖില, ഷിരോമൻ, മിറക്കിൾ, വൈറ്റ് പഫ് ലിറ്റിൽ റെയ്ൻ, റാണി റെഡ്, അമരി കമേലിയ, പിയോണി തുടങ്ങി മൂന്നൂറിൽ പരം താമര ഇനങ്ങളുണ്ട്. പൂക്കളുടെ നിറത്തിന്‍റെയും രൂപത്തിന്‍റെയും വലിപ്പത്തിന്‍റെയും വ്യത്യാസമനുസരിച്ചു ഭംഗിയും കൗതുകവും കൂടും.

ചെറിയ മുട്ടുകളുണ്ടായി സാവധാനം വളർന്നു വലുതാകുന്ന താമര മുട്ടുകൾ സ്വയം വിരിയുന്നത് അപൂർവമാണ്. വിരിയാറായ താമരമുട്ടുകളെ വിരിയിക്കാൻ പരസഹായം വേണം. ഒരാഴ്ചവരെ പൂക്കൾ ആഴകോടെ നിൽക്കും.

നട്ടു രണ്ടോ മൂന്നോ ഇലകളായാൽ മുട്ടുകൾ വന്നു തുടങ്ങും. സഹസ്രദളപദ്മത്തിന് പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കിൽ പൂക്കളുണ്ടാകില്ല. ആ രീതിയിൽ പരിചരണം നൽകിയപ്പോൾ സഹസ്രദളം അന്പത്തഞ്ച് ദിവസത്തിനുള്ളിൽ പുഷ്പിച്ചെന്ന് ലതിക പറഞ്ഞു.



നടീലും പരിചരണവും

താമരയുടെയും ആന്പലിന്‍റെയും നടീൽ രീതിയും പരിചരണവും ഒരുപോലെയാണെങ്കിലും വിത്തുകൾ നടുന്നതിൽ വ്യത്യാസമുണ്ട്. ആന്പലുകൾ ജല പാത്രത്തിന്‍റെ നടുവിലാണു നടുന്നത്. താമരയാകട്ടെ അരികിലും.

താമരയുടെ ഇലത്തണ്ടുകൾ വളർന്നുരണ്ട് അടിക്കു മുകളിൽ എത്തും. എന്നാൽ, ആന്പലുകളുടെ ഇലകൾ വെള്ളത്തിനു മുകളിൽ കിടക്കും. വളവും പരിചരണവും കാര്യമായി ആവശ്യമില്ല. എപ്പോഴും പൂക്കളുണ്ടാകുകയും ചെയ്യും.

മുപ്പത് ലിറ്ററെങ്കിലും വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളാണു നടീലിനായി തെരഞ്ഞെടുക്കേണ്ടത്. പാത്രത്തിന് കുറഞ്ഞതു പത്തിഞ്ചെങ്കിലും ഉയരമുണ്ടാവണം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണ് എന്നിവ ചേർത്ത അഞ്ച് കിലോയോളം മിശ്രിതം ആദ്യം പാത്രത്തിലിടണം.

അതിനു മുകളിൽ പാത്രത്തിന്‍റെ മുക്കാൽ ഭാഗത്തോളം അരിച്ചെടുത്ത മണ്ണ് നിറയ്ക്കുന്ന രീതി ചിലർക്കുണ്ട്. എന്നാൽ, ലതിക ആദ്യഘട്ടങ്ങളിൽ പോട്ടിംഗ് മിശ്രിതമായി ചാണകപ്പൊടിയാണ് നൽകിയിരുന്നത്. ഏതാനും വർഷം മുന്പ് ഇതിൽ മാറ്റം വരുത്തി.

പകരം, ചായക്കടകളിൽ നിന്നു കിട്ടുന്ന പഞ്ചസാര കലരാത്ത ചായച്ചണ്ടിയും മുട്ടത്തൊണ്ടും ഉപയോഗിച്ചു തുടങ്ങി. മുട്ടത്തൊണ്ടും ചായച്ചണ്ടിയും വെവ്വേറെ ഉണക്കി പൊടിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്.

പിന്നീട് മൂന്നു ഭാഗം ചായച്ചണ്ടിയും ഒരുഭാഗം മുട്ടത്തൊണ്ടുപൊടിയും ചേർത്ത് നന്നായി ഇളക്കും. അങ്ങനെയുണ്ടാക്കുന്ന പോട്ടിംഗ് മിശ്രിതം അഞ്ചു കിലോ വീതം ഓരോ പാത്രങ്ങളിലും ഇട്ടു കൊടുത്ത ശേഷം പാത്രത്തിന്‍റെ മുക്കാൽ ഭാഗത്തോളം അരിച്ചെടുത്ത മണ്ണു ചേർക്കും.


പിന്നീട് മണ്ണ് അടിയിൽ വരത്തക്കവിധം വെള്ളം ഒഴിക്കും.12 മണിക്കുറിനു ശേഷം വിത്തോ ചെടികളോ നടും. ഇതിനുശേഷം മണ്ണിന് അനക്കം തട്ടാതെ പാത്രം നിറയെ വെള്ളം ഒഴിക്കും. താമരയും ആന്പലും നടുന്നതിനു മുന്പു വെള്ളം ഒഴിച്ച് ഒരാഴ്ചയോളം അനക്കാതെ വയ്ക്കുന്ന രീതിയുമുണ്ട്.

എട്ടാം ദിവസമാണ് നടീൽ. കീഴങ്ങ് നട്ടു കഴിഞ്ഞു വെള്ളം കലങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആന്പലുകളുടെയും നടീൽ ഇതേ രീതിയിലാണെങ്കിലും രാവിലെ നടീൽ പാത്രം ഒരുക്കി വൈകിട്ടു നടുന്ന രീതിയാണു ലതിക സുധൻ സ്വീകരിച്ചിരിക്കുന്നത്. നടുന്പോൾ കിഴങ്ങിന്‍റെ 80 ശതമാനവും മണ്ണിനടിയിലാകണം.

വർഷക്കാലത്ത് പൊതുവേ പൂക്കൾ കുറവായിരിക്കും. സൂര്യപ്രകാശം കുറഞ്ഞാലും പൂക്കൾ കുറയും. രോഗകീടബാധകൾ കുറവാണ്. എന്നാൽ വല്ലപ്പോഴും കാണപ്പെടുന്ന മുഞ്ഞയെ കൈകൊണ്ട് നശിപ്പിക്കണം. അഴുകിയ ഇലകൾ മാറ്റിക്കളയണം.

തണ്ടുകൾ വെള്ളത്തിനടിയിൽ വച്ച് മുറിച്ചു മാറ്റരുത്. തണ്ടിലൂടെ വെള്ളം ഇറങ്ങി ചെടികൾ നശിക്കാൻ സാധ്യതയുണ്ട്. താമരയുടെ തൈകളേക്കാൾ കിഴങ്ങുകൾ നടുന്നതാണു നല്ലത്. ആദ്യമുണ്ടാകുന്ന മുട്ടുകൾ ചെറുതായിരിക്കും. പിന്നീടാണ് സാധാരണ വലിപ്പത്തിലേക്ക് എത്തുന്നത്. പൂക്കൾ കുറഞ്ഞാൽ അല്പം ഡി.എ.പിയോ എൻ.പി.കെ യോ കീഴികെട്ടി പാത്രത്തിൽ വച്ച് കൊടുത്താൽ മതി.

ബിഗോണിയ, ഫേണുകൾ, അഡീനിയം, ഓർക്കിഡ്, വിവിധതരം വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ലതിക സുധനുണ്ട്. ചെടികൾ നനയ്ക്കുന്നതോടൊപ്പമാണ് താമര, ആന്പൽ പാത്രങ്ങളിലും വെള്ളം ഒഴിക്കുന്നത്.

പാത്രം കവിഞ്ഞ് പുറത്തേയ്ക്കു പോകുന്നതു വരെ ആഴ്ചയിൽ മൂന്നു ദിവസം നനയ്ക്കും. കടുത്ത വേനലിൽ നന ദിവസവും ഉണ്ട്. താമര നടുന്നപോലെ സഹസ്രദളപദ്മം നട്ടാൽ പൂക്കൾ ഉണ്ടായെന്നു വരില്ല. കാരണം ഇതിനു വളരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്.

രണ്ടടി ഉയരവും നീളവും വീതിയുമുള്ള ടാങ്കിൽ പത്ത് കിലോ പോട്ടിംഗ് മിശ്രിതവും ടാങ്കിന്‍റെ മുക്കാൽ ഭാഗത്തോളം അരിച്ചെടുത്ത മണ്ണും ഇട്ടു വെള്ളം നിറച്ചു നടുന്നതാണ് ഉത്തമം. വിത്ത് പാകി മുളച്ചു തുടങ്ങിയാൽ രണ്ട് മാസത്തിനകം പുഷ്പിക്കും. നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്.

കുറഞ്ഞത് 40 പൂക്കൾ വരെ ഒരു വർഷം ഉണ്ടാകും. രണ്ട് മാസത്തിനുള്ളിൽ പൂമുട്ട് ഉണ്ടായില്ലങ്കിൽ പറിച്ചു കിഴങ്ങ് മാത്രം വിസ്താരമുള്ള മറ്റൊരു പാത്രത്തിൽ വീണ്ടും നടണം. എട്ട് മാസം വളർച്ചയെത്തിയ ചെടികളിൽ വിത്ത് കിഴങ്ങുകൾ ഉണ്ടായിട്ടുണ്ടാകും.

ചെടിക്കു കോട്ടം തട്ടാതെ കിഴങ്ങുകൾ അടർത്തിയെടുത്തു പുതിയ തൈകൾ ഉണ്ടാക്കാം. വിത്ത് പാകി മുളപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും അഖില ഇനത്തിന്‍റെ വിത്ത് പാകി ലതിക കുറെ തൈകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

പരാഗണത്തിലൂടെ വിവിധ ഇനങ്ങളിലുടെ ഗുണങ്ങൾ വിത്തിലേക്ക് പ്രവേശിച്ചതിനാൽ എല്ലാ തൈകളും പുതിയ ഇനങ്ങളായി. അതിൽ മികച്ചത് മാത്രം നിലനിർത്തി. ചെടിയുടെ ചുവട്ടിലുണ്ടാകുന്ന വിത്ത് കിഴങ്ങുകളാണ് വില്പന നടത്തുന്നത്. അതിന് മാതൃചെടിയുടെ എല്ലാ ഗുണങ്ങളുമുണ്ടാകും.



വില്പന

എല്ലാ ഇനം ചെടികളും നേരിട്ടു കണ്ടു വാങ്ങുന്നവരാണു മിക്കവരും. താമരയും ആന്പലും കൊറിയർ വഴി ആവശ്യക്കാർക്ക് ഇന്ത്യയിലെവിടെയും എത്തിച്ചു കൊടുക്കും. താമരയുടെ വിത്ത് കിഴങ്ങുകളാണു നൽകുന്നത്. ഒന്നിന് കുറഞ്ഞ വില 150 രൂപയാണ്.

ഇനം അനുസരിച്ച് വിലയിൽ ഏറ്റക്കുറിച്ചിലുണ്ടാകും. ചിലതിന് മോഹവിലയാണ്. ഓരോ വർഷവും വ്യത്യസ്ത ഇനങ്ങൾക്കാണ് ഡിമാൻഡ്. എന്നാൽ ആന്പലിന്‍റെ പൂവോടുകൂടിയ ഒരു തൈയ്ക്ക് 200 രൂപയാണ് ഓണ്‍ലൈൻ വില. ഈർപ്പ സംരക്ഷണം നൽകി പ്രത്യേകം പായ്ക്ക് ചെയ്താണ് അയയ്ക്കുന്നത്.

ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് തെങ്ങു കൃഷിയുമുണ്ട്. നാളികേരത്തിൽ നിന്ന് വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി വില്പന നടത്തുന്നുമുണ്ട്. ജാതി, വാഴ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയവയുമുണ്ട്. കൃഷിയുടെ മേൽനോട്ടം ഭർത്താവ് സുധനാണ്. 22 -ാം വയസു മുതൽ 57 വരെ ഖത്തറിലെ ഗ്യാസ് കന്പനിയിലായിരുന്നു അദ്ദേഹം.

കലാരംഗത്തും മികവ് തെളിയിച്ച കുടുംബിനിയാണ് ലതിക. വീണ വായനയിൽ സജീവം. അന്പത്തൊന്നാം വയസിൽ ആഗ്രഹം തോന്നി ശാസ്ത്രീയ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്നു. രണ്ട് പെണ്‍മക്കൾ. മൂത്തയാൾ ശ്രീലക്ഷ്മി എംബിബിഎസ് വിദ്യാർഥിനി. നർത്തകി കൂടിയായ ഇളയ മകൾ ശ്രുതി ലക്ഷ്മി ഫുഡ് സയൻസ് വിദ്യാർഥിനി.

ഫോണ്‍: 99955 45730.