4.
വൈൻ പാളയംകോടൻ, പൂവൻ ഇനങ്ങൾ വൈൻ നിർമാണത്തിന് യോജിച്ചതാണ്. നന്നായി പഴുത്ത പഴങ്ങളാണ് വേണ്ടത്. അതുകൊണ്ട് വില്പനയ്ക്ക് അത്ര യോജിക്കാത്ത, പഴുപ്പ് കൂടുതലായ പഴങ്ങളും എടുക്കാം. മധുരമേറിയ പഴമാണെങ്കിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
5.
ബനാന ഫിഗ് ഉണക്കിയെടുത്ത വാഴപ്പഴമാണ് ഫിഗ്. നേന്ത്രപ്പഴമാണ് ഇതിനു യോജിച്ചത്. പഴം കഴുകി വൃത്തിയാക്കി ഒരു ട്രേയിൽ നിരത്തി രണ്ടു ദിവസം ഉണക്കണം. പിന്നീട് തൊലി നീക്കം ചെയ്തു നേരിയ തുണികൊണ്ട് മൂടി ഒരാഴ്ചയോളം വീണ്ടും ഉണക്കിയെടുക്കണം.
അതിനുശേഷം പഞ്ചസാര പാനിയുണ്ടാക്കി അതിൽ മുക്കി രണ്ട് ദിവസം കൂടി ഉണക്കാം. ഇങ്ങനെ ലഭിക്കുന്ന വാഴപ്പഴ ഫിഗ്സ് വായുകടക്കാത്ത ഭരണികളിൽ സൂക്ഷിച്ചു വച്ച് ആവശ്യനുസരണം ഉപയോഗിക്കാം. ഉണക്കാനായി സോളാർ/ഇലക്ട്രിക് ഡ്രയറുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
മികച്ച വിപണി വില ലഭിക്കുന്ന, വിദേശ മാർക്കറ്റുകളിൽ പോലും ഡിമാൻഡ് ഉള്ള ഒന്നാണ് ഫിഗ്. പഴം പൾപ്പാക്കി ഒരു കിലോയ്ക്ക് 100-200 ഗ്രാം പഞ്ചസാര ചേർത്ത് ഉണക്കിയെടുക്കുന്നതു വേറൊരു രീതിയാണ്.
ഇതിന് പഴം ബാർ അഥവാ തെര എന്നു പറയും. ഒരേ രീതിയിൽ കൃഷിചെയ്ത് എടുത്ത ഒരേയിനം ഉപയോഗിക്കുന്നത് ഇത്തരം ഉത്പന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കും.
6.
വാഴനാര് വാഴക്കുലകൾ വെട്ടിയെടുത്ത ശേഷം ബാക്കിയാകുന്ന വാഴത്തടയിൽ നിന്നുണ്ടാക്കിയെടുക്കാവുന്ന ഉത്പന്നമാണ് വാഴനാര്. ഇലനാര് എന്നാണ് വാഴനാരിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. വാഴത്തടയുടെ പുറം പോളകളിൽ നിന്ന് പരുപരുത്ത നാരുകളും അകത്തെ പോളകളിൽ നിന്ന് മൃദുലമായ നാരുകളും ലഭിക്കുന്നു.
എല്ലായിനം വാഴകളിൽ നിന്നും വാഴനാര് ലഭിക്കുമെങ്കിലും നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി, പാളയം കോടൻ എന്നീയിനങ്ങളിൽ നിന്ന് നല്ല രീതിയിലുള്ള വാഴനാരുകൾ നിർമിക്കാൻ കഴിയും. അതിൽ തന്നെ ഞാലിപ്പൂവനിൽ നിന്നാണ് ഏറ്റവും തിളക്കമേറിയ നാര് ലഭിക്കുന്നത്.
നല്ല തടയുള്ള ഒരു വാഴയിൽ നിന്നു 150-200 ഗ്രാം വാഴനാര് ലഭിക്കും. നാരെടുക്കുന്നതിന് യന്ത്രസഹായവും ലഭ്യമാണ്. കരകൗശലവസ്തുക്കൾ, ടേബിൾമാറ്റുകൾ, പൂക്കുടകൾ, ഷോപ്പിംഗ് ബാഗുകൾ തുടങ്ങി ഒട്ടനവധി ഉല്പന്നങ്ങൾ വാഴനാരുകൊണ്ട് ഉണ്ടാക്കിയെടുക്കാം.
7.
ഇലവാഴകൃഷി തൂശനിലയിലെ ഊണ് മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്. അതിനുള്ള ഇലകൾ കൃഷിചെയ്യുന്നതും വാഴകൃഷിയുടെ ഭാഗമായിട്ടുണ്ട്. കേരളത്തിൽ ഇലവാഴ കൃഷി ചെയ്യുന്നവരിൽ അധികവും ഞാലിപ്പൂവനാണ് കൃഷി ചെയ്യുന്നത്.
ഒരിലയ്ക്ക് 4 മുതൽ 6 രൂപ വരെ വില ലഭിക്കും. ഗൾഫ് നാടുകളിലേക്കും മികച്ച രീതിയിൽ കയറ്റിമതിയുണ്ട്. മൂല്യവർധിത ഉത്പന്നമല്ലെങ്കിലും വാഴകർഷകന് ഇലകൾ മോശമല്ലാത്ത വരുമാനമുണ്ടാക്കി കൊടുക്കും.
ഫോണ്: 9447529904.
ജോസഫ് ജോണ് തേറാട്ടിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ
ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര.