നടൻ ചിയാൻ വിക്രമിനൊപ്പം വീരധീരശൂരൻ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച അനുഭവം പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്. ചിയാൻ വിക്രവും എസ്.ജെ.സൂര്യയും ഉൾപ്പെടുന്ന18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നാണ് സുരാജ് പറയുന്നത്.
ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗത്തിൽ അഭിനയിക്കുന്നത്. ഒപ്പം അഭിനയിച്ചപ്പോൾ എല്ലാവിധ പിന്തുണകളും വിക്രം നൽകിയിരുന്നെന്നും മേക്കപ്പ് ഇടുമ്പോൾ തനിക്ക് പാഡ് വച്ച് കെട്ടാൻ വിക്രം സഹായിച്ചുവെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.
എസ്.ജെ. സൂര്യ സർ സമൂഹ മാധ്യമങ്ങളിലൂടെ ഒരു പതിനെട്ട് മിനിറ്റ് സിംഗിൾ ഷോട്ടിനെ പറ്റി പറഞ്ഞിരുന്നല്ലോ. അത് എന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. അവരുടെ ഒക്കെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ പഠിച്ചുപോകും. വിക്രം സർ മലയാളത്തിലാണ് നമ്മളോട് സംസാരിക്കുന്നത്. എല്ലാക്കാര്യങ്ങളെപ്പറ്റിയും സംസാരിക്കും. വളരെ നല്ല കെയറിംഗ് ആണ്. എനിക്കതൊക്കെ വലിയ സന്തോഷമായി.
സിനിമയിൽ എന്റെ കൈയിൽ വെട്ടു കിട്ടുന്ന ഒരു സീക്വൻസ് ഉണ്ട്. ആ സീനിൽ എനിക്ക് പാഡ് വച്ച് കെട്ടുന്നുണ്ട്. അദ്ദേഹം ടേക് എടുക്കാൻ നിന്നതാണ്, എനിക്ക് മേക്കപ്പ് ഇടുന്ന സമയത്ത് ഓടി വന്ന് വളരെ നന്നായി പാഡ് വച്ചു കെട്ടി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഷോട്ട് എടുക്കാൻ സമ്മതിച്ചത്.
ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോൾ വേണ്ടകാര്യങ്ങൾ കൃത്യമായി പറഞ്ഞുതരും, ഡയലോഗ് പറയുമ്പോൾ സ്ലാംഗ് ശരിയാക്കിത്തരും അങ്ങനെ പല സന്ദർഭങ്ങളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്.സുരാജ് വെഞ്ഞാറമൂട് പറയുന്നു.
സംവിധായകനും എഴുത്തുകാരനുമായ എസ്.യു. അരുൺ കുമാറിന്റെ ‘വീര ധീര ശൂരനി’ലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ ദുഷാര വിജയൻ, സിദ്ദിഖ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.