എന്തൊക്കെയുണ്ട് മധുസാർ..? കണ്ണമ്മൂലയിലെ ശിവഭവനിലെത്തി ഭാവാഭിനയ ചക്രവർത്തി സാക്ഷാൽ മധുവിനോട് ഇന്നലെ സന്ധ്യയ്ക്ക് ഇങ്ങനെ ചോദിച്ചത് മലയാളത്തിന്റെ നിത്യസൗന്ദര്യം ഷീലയാണ്.
പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും ഹൃദയവിങ്ങലു കൾ പ്രേക്ഷക ലക്ഷങ്ങളുടെ തീരാനൊന്പരമാക്കി മാറ്റിയ മധുവും ഷീലയും ഇന്നലെ കണ്ടുമുട്ടിയപ്പോൾ കാലം സാന്ദ്രസാക്ഷിയായി.!
വെള്ളിത്തിരയുടെ മാസ്മരികതയിൽനിന്നെല്ലാം മാറി മലയാളത്തിന്റെ മഹാതാരങ്ങൾ ഇന്നലെ ജീവിതവിശേഷങ്ങൾ പങ്കിട്ടു. ഷീലയുടെ സ്നേഹപൂർവമായ ചോദ്യങ്ങൾക്കെല്ലാം മധു മറുപടി നൽകി. "ദിവസവും ഇവിടെ ഈ സ്വീകരണ മുറിയിൽ ഇരിക്കുന്നു. രാത്രിയിൽ സിനിമകൾ കാണാറുണ്ട്. പുറത്തിറങ്ങിയിട്ട് നാലഞ്ചു വർഷങ്ങളായി..'. നുണക്കുഴി കണ്ടോ എന്നായി ഷീല.. ഒടിടിയിൽ റിലീസായോ എന്നു മധു...
മലയാള സിനിമയുടെ ഇന്നലെകളിലെ നായികമാരായ ശാരദ, ജയഭാരതി, സീമ തുടങ്ങിയവരെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇടയ്ക്ക് "ചെമ്മീൻ' വിഷയമായപ്പോൾ മലയാളത്തിന്റെ മാസ്റ്റർ പീസാണ് ചെമ്മീനെന്ന് മധു പറഞ്ഞു.
കുറച്ചുവർഷങ്ങൾക്കുമുന്പ് ഒരു മാധ്യമ അഭിമുഖവുമായി ബന്ധപ്പെട്ട് ശംഖുമുഖം കടൽത്തീരത്തുകൂടെ നടന്നുപോയപ്പോൾ എന്റെ മകളുടെ പ്രായമുള്ള ഒരു മത്സ്യത്തൊഴിലാളി സ്ത്രീവന്ന് മേനേ പരീക്കുട്ടീ... എന്നു വിളിച്ചു കെട്ടിപ്പിടിച്ചതും മധു ഓർമിച്ചു. തിക്കുറിശി സുകുമാരൻ നായരുടെ 108-ാമത് ജന്മ ദിനവും ഫൗണ്ടേഷന്റെ സിൽവിൽ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തശേഷമാണു മധുവിനെ കാണാനായി ഷീല ശിവഭവനിലെത്തിയത്.
തിക്കുറിശി ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം ഒപ്പമുണ്ടായിരുന്നു. ജന്മദിന സമ്മാനമായി ബേബി മാത്യു മധുവിന് ഉപഹാരവും പൊന്നാടയും നൽ കി. ഷീലയേയും ഒപ്പമുള്ളവരേ യും മധുരപലഹാരങ്ങൾ നൽകിയാണ് മധു സത്കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.