അമേരിക്കൻ നിർമിത സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങി ചന്ദ്രയാൻ രണ്ട് വരെ എത്തി നിൽക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഗവേഷണം അര നൂറ്റാണ്ടു പിന്നിടുന്പോൾ, ചിറകടിച്ചുയരാൻ വെന്പുന്ന കൗമാര മനസുകൾക്കു സ്പേസ് സയൻസിനോടുള്ള ആഭിമുഖ്യവും വാനോളം വളരുകയാണ്. ബഹിരാകാശ സഞ്ചാരികളാകാൻ അത്ര എളുപ്പമല്ലെങ്കിലും ആ മേഖലയിൽ ഗവേഷകനാകാനും അനുബന്ധ തൊഴിലുകൾ നേടാനും നിരവധി അവസരങ്ങളുണ്ട്. ബഹിരാകാശ ഗവേഷണത്തിനു ചുമതലപ്പെട്ട ഇന്ത്യൻ സംഘടനയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ (ഇസ്രോ)) എന്നറിയപ്പെടുന്ന സർക്കാർ സ്ഥാപനം. അവിടത്തെ തൊഴിലവസരങ്ങൾ അറിയണമെങ്കിൽ അവിടുത്തെ പ്രവർത്തനങ്ങളുടെ ഒരു ഏകദേശരൂപം മനസിലാക്കണം.റോക്കറ്റുകളും ഉപഗ്രഹങ്ങളും രൂപകൽപന ചെയ്യലും നിർമിക്കലും വിക്ഷേപിക്കലും നിയന്ത്രിക്കലും ഉപയോഗിക്കലുമാണ് ഇസ്രോയുടെ പ്രധാന ജോലികൾ.
സാധ്യതകൾ
റോക്കറ്റ് നിർമാണം വിവിധ എൻജിനിയറിംഗ്, ശാസ്ത്ര മേഖലകളുടെ സമന്വയമാണ്. എയ്റോനോട്ടിക്കൽ എൻജിനിയറിംഗാണു പ്രധാന അനുബന്ധ മേഖലയെങ്കിലും ഗവേഷണത്തിലും നിർമാണത്തിലും വിന്യാസത്തിലും ഏർപ്പെടുന്നവർ മെക്കാനിക്കൽ, ഇലക്രോണിക്സ്, കെമിക്കൽ, കംപ്യൂട്ടർ എന്നീ എൻജിനിയറിംഗ് മേഖലകളിൽ പ്രാവീണ്യമുള്ളവരാണ്. ഏറ്റവും കൂടുതൽ തൊഴിലസവരങ്ങളും ഈ വിഭാഗത്തിലുള്ളവർക്കുതന്നെ. റോക്കറ്റ് രൂപകൽപന ചെയ്യുന്നതിൽ സ്ട്രക്ചറൽ എൻജിനിയറിംഗിന് പ്രധാന പങ്കുണ്ട്.
റോക്കറ്റ് ഗവേഷണത്തിനുള്ള രണ്ട് പ്രധാന കേന്ദ്രങ്ങളും തിരുവനന്തപുരത്തിനടുത്താണ്. വിക്രംസാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രവും (വിഎസ്എസ്സി) ലിക്വിഡ് പ്രൊപ്പൻഷൻ സിസ്റ്റംസ് സെന്ററും (എൽപിഎസ്സി). വിക്ഷേപണകേന്ദ്രം ശ്രീഹരിക്കോയിലാണ്. റോക്കറ്റുമായി ബന്ധപ്പെ തൊഴിലവസരങ്ങളെല്ലാം ഈ മൂന്ന് കേന്ദ്രങ്ങളിലാണ്.
പ്രധാനമായ മറ്റൊരു സാങ്കേതിക മേഖലയാണ് ഉപഗ്രഹ ഗവേഷണവും നിർമാണവും. ബംഗളൂരുവിലെ ഇസ്രോ സാറ്റലൈറ്റ് സെന്ററിലാണ് ഉപഗ്രഹ നിർമാണം. ഉപഗ്രഹത്തിന്റെ പേ ലോഡുകൾ നിർമിക്കുന്നത് അഹമ്മദാബാദിലെ സ്പേയ്സ് ആപ്ലിക്കേഷൻ സെന്ററിലും. അതുകൊണ്ടുതന്നെ ഉപഗ്രഹ നിർമാണവുമായി ബന്ധപ്പെ തൊഴിലുകൾ മിക്കതും ഈ രണ്ട് കേന്ദ്രങ്ങളുടെ കീഴിലാണ്. ബംഗളൂരുവിലെ ഇസ്ട്രാക്ക് എന്ന കേന്ദ്രമാണ് വിക്ഷേപണം മുതൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതുവരെയും അതിനുശേഷവുമുള്ള നിയന്ത്രണ നിരീക്ഷണങ്ങളുടെ ചുമതല. വാർത്താവിനിമയ ഉപഗ്രഹങ്ങൾക്ക് വേണ്ടി കർണാടകയിലെ ഹാസനിൽ മറ്റൊരു കേന്ദ്രമുണ്ട്.
ഉപഗ്രഹങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ച് വിവിധ ഏജൻസികൾക്ക് നൽകുന്ന മറ്റൊരു തൊഴിലുണ്ട് ഇസ്രോയിൽ. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ചെയ്യുന്നത് അതാണ്. സാധാരണക്കാരന്റെ ദൈനംദിനാവശ്യങ്ങൾക്ക് ഉപഗ്രഹം ഉപയോഗിക്കുന്നതിനുതകുന്ന വിവരം ശേഖരിക്കലും വിതരണം ചെയ്യലുമാണ് അവരുടെ ജോലി.
വേറിട്ട തൊഴിൽ സംസ്കാരം
കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഗവേഷണ സംരംഭമാണ് ഇസ്രോ. സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെതാണ്. സാങ്കേതിക മേഖലകളിൽ ഉദ്യോഗക്കയറ്റങ്ങൾക്ക് മിടുക്കും മികവുമാണ് മാനദണ്ഡം. അതുകൊണ്ടുതന്നെ മിടുക്കന്മാർക്കും കന്യാകുമാരിക്കടുത്ത് മഹേന്ദ്രഗിരി തൊട്ട് ഹിമാലയത്തിൽ ഡെറാഡൂണ് വരെയും കിഴക്ക് ഗോഹട്ടി മുതൽ പടിഞ്ഞാറ് മൗണ്ട്അബു വരെയുമായി 22 സ്ഥലങ്ങളിൽ പരന്നുകിടക്കുകയാണ് 45ൽപ്പരം ഇസ്രോ സ്ഥാപനങ്ങൾ. ഓരോ കേന്ദ്രത്തിലും ഓരോതരം സാങ്കേതിക വിദ്യക്കാണ് പ്രാമുഖ്യമെങ്കിലും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ എൻജിനിയർമാർക്കുതന്നെ. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിലാണ് കൂടുതൽ അവസരങ്ങൾ.
തെരഞ്ഞടുപ്പ്
വർഷാവർഷം ഇസ്രോ നടത്തുന്ന ഐസിആർബി പരീക്ഷയിലൂടെയാണ് എല്ലാ കേന്ദ്രങ്ങളിലേക്കും വേണ്ട എൻജിനിയർമാരെ കണ്ടെത്തുന്നത്. ഒരു ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന ഈ പരീക്ഷയിൽ വിജയിക്കുന്നവർക്കുവേണ്ടി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ മുഖാമുഖം നടത്തും. ഈ കേന്ദ്രീകൃത അവസരങ്ങൾക്കുള്ള പരസ്യം ഏപ്രിൽ, മേയ് മാസങ്ങളിലാണ് പ്രസിദ്ധീകരിക്കുന്നത്. ശരാശരി 250 ഓളം ഒഴിവുകളുള്ളത്.
ഇസ്രോയുടെ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് മാത്രമല്ല, സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലേക്കുള്ള സിവിൽ, ഇലക്ട്രിക്കൽ മുതലായ മേഖലകളിലേക്കും ഒഴിവുകൾ അനുസരിച്ച് കേന്ദ്രീകൃത നിയമനമാണു നടക്കുന്നത്.
ബിരുദാനന്തര ബിരുദധാരികൾക്ക് അവരുടെ വിഷയമനുസരിച്ചാണ് തൊഴിലവസരം. ഓരോ കേന്ദ്രത്തിനും വിശേഷ വിഷയങ്ങളുടെ ഉത്തരവാദിത്വമേൽപ്പിച്ചിട്ടുണ്ട്. ഒഴിവിന്റെയും അപേക്ഷകരുടെയും എണ്ണമനുസരിച്ചാണ് പരീക്ഷ തീരുമാനിക്കുന്നത്. ഇങ്ങനെ തൊഴിൽ ലഭിക്കുന്ന എൻജിനിയർമാർക്കു മൂന്നു മാസത്തോളം വരുന്ന ഒരു പരിശീലന പരിപാടിയാണ് ആദ്യം. ഏത് കേന്ദ്രത്തിലേക്കാണ് നിയമനമെന്നു പിന്നീട് തീരുമാനിക്കും. ഒഴിവുകളും കഴിവുമാണ് പരിഗണന. പൊതുവേ ഒഴിവുകൾ കുറവാണെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അവസരങ്ങളുണ്ട്. അവരും എൻട്രി ലെവലായ എസ്സി എൻജിനിയർ/സയന്റിസ്റ്റായിട്ടാണ് പ്രവേശിക്കുന്നത്.
എല്ലാത്തരം വിദഗ്ധർക്കും അവസരം
ബിരുദധാരികൾക്കും ഡിപ്ലോമ നേടിയവർക്കും ഐടിഐക്കാർക്കും തൊഴിലവസരമുണ്ട്. ബിരുദധാരികൾക്ക് സയന്റിഫിക് അസിസ്റ്റന്റായും ഡിപ്ലോമക്കാർക്ക് ടെക്നിക്കൽ അസിസ്റ്റന്റുമായിട്ടാണ് അവസരം. ഐടിഐ ട്രേഡുകളിൽ ഉന്നതവിജയം നേടിയവരാണ് വിവിധതരം ട്രേഡ്സ്മാൻ ജോലിക്ക് പരിഗണിക്കപ്പെടുന്നത്. ടേണർ, ഫിറ്റർ തുടങ്ങിയ മുഖ്യധാരാ മേഖലകളിൽ മാത്രമല്ല, എയർ കണ്ടീഷനിംഗ്, ഫോട്ടോഗ്രഫി തുടങ്ങിയ ട്രേഡുകളിലും ഒഴിവുകൾ പ്രസിദ്ധപ്പെടുത്താറുണ്ട്. വിവിധ കേന്ദ്രങ്ങൾ ലൈബ്രറി സയൻസ് മുതലായ മേഖലകളിലും തൊഴിലവസരങ്ങൾ പരസ്യപ്പെടുത്താറുണ്ട്. ഇസ്രോയിലെ മൂന്നിലൊന്ന് ജോലിക്കാരും ഭരണ വിഭാഗത്തിലാണ്. കൂടുതൽ ഒഴിവുകൾ വരുന്ന അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ മുതലായ തസ്തികകളിലേയ്ക്ക് ഐസിആർബി വഴി കേന്ദ്രീകൃത നിയമനമാണ് സാധാരണ.
ഉയർന്ന മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യതാ പരീക്ഷയിലും ഇന്റർവ്യൂവിലുമുള്ള മികവും പരിഗണിക്കും. ഇസ്രോക്ക് ആവശ്യമായ ഗുണനിലവാരമുള്ള എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും സുഗമമായി ലഭ്യമാക്കാനാണ് സ്വന്തമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരത്ത് തുടങ്ങിയത്. പ്രവേശനം ലഭിച്ചാൽ നാലുവർഷം സൗജന്യ വിദ്യാഭ്യാസമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇസ്രോയിൽ നിയമനം ലഭിക്കും. വെബ്സൈറ്റുകൾ: www.isro.gov.in/careers, www.iist.ac.in.