എയര്‍ ഇന്ത്യയില്‍ നടപടി
Sunday, June 22, 2025 2:16 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്നു നീക്കി.
ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂരാ സിംഗ്, ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് ക്രൂ ഷെഡ്യൂളിംഗ് ചീഫ് മാനേജർ പിങ്കി മിത്തൽ, ക്രൂ ഷെഡ്യൂളിംഗ്-പ്ലാനിംഗ് മാനേജർ പായൽ അറോറ എന്നിവരെയാണു ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ നീക്കിയത്.
ഈ ഉദ്യോഗസ്ഥരെ അടിയന്തരമായി ജോലിയിൽനിന്നു മാറ്റിനിർത്താൻ നേരത്തെ വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്. ഡിജിസിഎയുടെ നിർദേശം അംഗീകരിക്കുകയും ഉത്തരവ് നടപ്പിലാക്കുകയും ചെയ്തതായി എയർ ഇന്ത്യ പിന്നീട് അറിയിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര ശൃംഖലയിലുടനീളമുള്ള ജീവനക്കാരുടെ വിന്യാസം നിയന്ത്രിക്കുന്ന എയർ ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് കണ്ട്രോൾ സെന്ററിന്റെ (ഐഒസിസി) ഓഡിറ്റിൽനിന്നാണ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്.
നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തനപരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ പൈലറ്റടക്കമുള്ള വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു.
ഇതോടെയാണ് ജീവനക്കാർക്ക് അവരുടെ ഉത്തരവാദിത്വങ്ങൾക്കനുസരിച്ച് ചുമതലകൾ നിർണയിച്ചു നൽകുന്ന ക്രൂ റോസ്റ്ററിംഗിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദേശം വരുന്നത്. കന്പനിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഐഒസിസിയുടെ നേരിട്ടുള്ള ചുമതല ഇടക്കാലത്ത് വഹിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപ്പണി ഉള്‍പ്പെടെ അടിയന്തരമായി പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. ഇതിനുള്ള മാനദണ്ഡങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചിരുന്നു.