പുലി പിടിച്ച കുട്ടിയുടെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിൽ
Sunday, June 22, 2025 2:02 AM IST
വാൽപാറ: തമിഴ്നാട്ടിലെ വാൽപാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരി റോഷ്നിയുടെ മൃതദേഹം കണ്ടെത്തി.
പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തേയിലത്തോട്ടത്തിലെ തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം വീട്ടിൽനിന്നു 300 മീറ്റർ അകലെ കാട്ടിൽനിന്നു കണ്ടെത്തിയത്. മൃതദേഹം പുലി പകുതി ഭക്ഷിച്ച നിലയിലായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെ പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി ആരംഭിച്ച തെരച്ചിൽ അർധരാത്രിയോളം നീണ്ടിരുന്നു. ഇന്നലെ രാവിലെ പ്രത്യേകം പരിശീലനം നേടിയ സ്നിഫർ നായ്ക്കളുടെയും ഡ്രോൺ കാമറകളുടെയും സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു.
രാത്രി നടത്തിയ തെരച്ചിലിൽ പുലിയുടെ കാൽപ്പാടുകളും കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗവും കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ തോട്ടംതൊഴിലാളികളും പണി നിർത്തിവച്ച് തെരച്ചിലിനായി കൂടി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റോഷ്നിയെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് - മോനിക്ക ദമ്പതികൾ മൂന്നുമക്കൾക്കൊപ്പം പ്രദേശത്തു ജോലിക്കായി വന്നത്. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമലൈ എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് ഇവർ ജോലിചെയ്യുന്നത്.
അമ്മ പൈപ്പിൽനിന്നു വെള്ളമെടുക്കവേ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ തേയിലത്തോട്ടത്തിൽനിന്നു ചാടിവീണ പുലി പിടിക്കുകയായിരുന്നു. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തോട്ടം തൊഴിലാളികൾ ബഹളംവച്ചെങ്കിലും കുട്ടിയുമായി പുലി കാട്ടിലേക്കു കടന്നു.
തുടർന്നു തോട്ടത്തിൽ മുഴുവനും തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മുന്പും ഈ പ്രദേശത്തു പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.