തമിഴ്നാട്ടിൽ വെട്ടുക്കിളി ആക്രമണം; വ്യാപക കൃഷിനാശം
Saturday, May 30, 2020 11:55 PM IST
ചെന്നൈ: കന്യാകുമാരി ജില്ലയിലെ വിയ്യാനൂർ, പൂവൻകോട് പ്രദേശങ്ങളിൽ ഹെക്ടർ കണക്കിനു കൃഷി വെട്ടുക്കിളികൾ നശിപ്പിച്ചു. കർഷകരുടെ ഏത്തവാഴകളും റബറുമാണ് നശിച്ചത്. വെള്ളിയാഴ്ചയാണ് വെട്ടുക്കിളികൾ കൃഷിയിടങ്ങളിലെത്തിയത്. ഉദഗമണ്ഡലം ജില്ലയിലെ ഖൻഡാലിലുള്ള ഒരു കർഷകൻ ഇവയെ പിടികൂടി ജില്ലാഭരണകൂടത്തിനു കൈമാറിയിരുന്നു.
വെട്ടുക്കിളി ആക്രമണത്തിൽ കർഷകർ ഭീതിയിലാണ്. ഇവയെ തുരത്താൻ നടപടി തുടങ്ങിയതായും കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ ധനസഹായം നല്കുമെന്നും റവന്യുമന്ത്രി ആർ.ബി. ഉദയകുമാർ പറഞ്ഞു.
ഉത്തരേന്ത്യയിൽ കാണപ്പെടുന്ന വെട്ടുക്കിളികൾ കൂട്ടമായി ഇവിടേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു തമിഴ്നാട് കാർഷിക യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ പറയുന്നു. തമിഴ്നാട് കാർഷിക യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ ഇതേക്കുറിച്ചു പഠനം നടത്തിവരികയാണ്.
അതേസമയം, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ വെട്ടുക്കിളികളെ തുരത്താൻ സർക്കാരുകൾ നടപടി തുടങ്ങി. ഡ്രോണുകളും ഹെലികോപ്റ്ററുകളും നിരീക്ഷണം നടത്തിവരികയാണ്.
കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തിൽ ഈ സംസ്ഥാനങ്ങളിലെ സഹമന്ത്രിമാർ യോഗം ചേർന്നിരുന്നു. ബ്രിട്ടനിൽനിന്ന് എത്തിച്ച കീടനാശിനികളാണ് ഇവയെ തുരത്താനായി ഉപയോഗിക്കുന്നത്.