അജിത് മാത്യു
യുഡിഎഫിനായി കോണ്ഗ്രസിന്റെ സമുന്നത നേതാവ് രാഹുൽ ഗാന്ധി തന്നെ ഗോദയിലിറങ്ങുന്പോൾ പ്രതിരോധിക്കാൻ എൽഡിഎഫ് ഇറക്കിയിരിക്കുന്നത് സിപിഐയുടെ ദേശീയ നേതാവ് ആനി രാജയെയാണ്.
സംസ്ഥാന പ്രസിഡന്റിനെത്തന്നെ കളത്തിലിറക്കി ബിജെപിയും തെരഞ്ഞെടുപ്പ് ഗോദയിൽ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പുറപ്പാടിലാണ്. നിലവിൽ എൽഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി പ്രചാരണത്തിൽ മുന്നിലാണ്. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും ഇന്നലെ മുതൽ ജില്ലയിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർഥി എത്തിയില്ലെങ്കിലും യുഡിഎഫ് പ്രവർത്തകർ ആവേശം ചോരാതെ പ്രചാരണങ്ങളിൽ മുഴുകിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി വയനാട് ഉന്നയിക്കുന്ന രാത്രിയാത്രാ നിരോധനം, റെയിൽവേ, മനുഷ്യ-വന്യമൃഗ സംഘർഷം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, ആരോഗ്യരംഗം എല്ലാം ഇത്തവണയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഥാനാർഥിയുടെ ഭൂരിപക്ഷത്തിൽ വിള്ളൽ വീഴ്ത്തുകയെന്ന ലക്ഷ്യമാണ് എൽഡിഎഫിനും എൻഡിഎക്കും.
അതേസമയം വിയർക്കാതെതന്നെ രാഹുൽഗാന്ധിയെ വീണ്ടും പാർലമെന്റിൽ എത്തിക്കാമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ട്. രാഹുലിനെ 4.31 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ വയനാട് ലോക്സയിലേക്ക് അയച്ചത്. അത് ഇത്തവണ വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫിനുള്ളത്. എന്നാൽ ശക്തമായ മത്സരത്തിനൊരുങ്ങിയാണ് എൽഡിഎഫ് നേരത്തേതന്നെ കളം പിടിച്ചത്. വിജയംതന്നെയാണ് അവരും ലക്ഷ്യമിടുന്നത്.
മികച്ച സ്ഥാനാർഥിയെത്തന്നെ കളത്തിലിറക്കിയതിനാൽ രാഹുലിനെ അനായാസം വിജയിച്ചുകയറാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം എൽഡിഎഫ് നടത്തിക്കഴിഞ്ഞിട്ടുണ്ട്. വയനാട്ടിൽ രാഹുൽഗാന്ധിയും ആനി രാജയും മുഖാമുഖം നിൽക്കുന്നത് എൻഡിഎയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ വലിയ പ്രചാരണായുധമാണ്. ഇന്ത്യ മുന്നണിയുടെ പ്രസക്തിയും ധാർമികതയുമാണ് രാഹുൽഗാന്ധി-ആനി രാജ മത്സരം ചൂണ്ടിക്കാട്ടി എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ചോദ്യം ചെയ്യുന്നത്.
വൻ പ്രചാരണം
രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണു മണ്ഡലത്തിലെത്തുക. അതിന് മുന്നോടിയായി രാഹുൽ ഗാന്ധി മണ്ഡലത്തിലെ അഞ്ചു കേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തി. വരും ദിവസങ്ങളിൽ അഖിലേന്ത്യ കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ 20നും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 22നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 18നും തെലുങ്കാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക) 17നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ 17നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി 18നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല 19നും മണ്ഡലത്തിൽ പ്രചാരണം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും വിവിധ ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
നില മെച്ചപ്പെടുത്തും
ഇത്തവണ 2019ലെ തെരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണു മുന്നണികളെല്ലാം പറയുന്നത്. ആരുടെ ആത്മവിശ്വാസമാണ് മുന്നേറുകയെന്നത് കണ്ടറിയേണ്ടതാണ്. നില മെച്ചപ്പെടുത്തുമെന്ന് മുന്നണികളെല്ലാം പറയുന്പോൾ യുഡിഎഫിനു ഭൂരിപക്ഷം വർധിപ്പിക്കണം. എൽഡിഎഫിന് യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ വിള്ളൽ വീഴ്ത്താനെങ്കിലും കഴിയണം. എൻഡിഎക്ക് ഒരു ലക്ഷമെങ്കിലും വോട്ട് നേടണം എന്നതാണു വസ്തുത. 2019ൽ മഹാഭൂരിപക്ഷമാണു വയനാട് മണ്ഡലം രാഹുൽഗാന്ധിക്ക് സമ്മാനിച്ചത്. 4.31 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം.
സിപിഐയിലെ പി.പി. സുനീറായിരുന്നു തൊട്ടടുത്ത എതിരാളി. പോൾ ചെയ്തതിൽ 64.64 ശതമാനം വോട്ടാണ് കൈപ്പത്തി ചിഹ്നത്തിൽ പതിഞ്ഞത്. 13,59,697 പേർക്കായിരുന്നു മണ്ഡലത്തിൽ വോട്ടവകാശം. പോൾ ചെയ്തതിൽ 10,92,197 വോട്ട് (80.33 ശതമാനം) സാധുവായി. ഇതിൽ 7,06,367 വോട്ട് രാഹുൽഗാന്ധിക്കും 2,74,597 വോട്ട് (25.13 ശതമാനം) സുനീറിനും ലഭിച്ചു. എൻഡിഎക്കുവേണ്ടി മത്സരിച്ച ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളിക്ക് 7.21 ശതമാനം (78,816) വോട്ടാണ് അന്ന് ലഭിച്ചത്.
വിധി നിർണയിക്കുക 14.29 ലക്ഷം വോട്ടർമാർ
വയനാട്ടിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലന്പൂർ തുടങ്ങിഏഴ് നിയമസഭ മണ്ഡലങ്ങളുൾപ്പെടുന്ന വയനാട് മണ്ഡലത്തിൽ 14,29,779 സമ്മതിദായകരാണുള്ളത്. ഇതിൽ 7,05,128 പുരുഷന്മാരും 7,24,637 സ്ത്രീകളും 14 ട്രാൻസ്ജെൻഡർമാരുമാണുള്ളത്. മാനന്തവാടി (1,97,947), സുൽത്താൻ ബത്തേരി(2,21,419), കൽപ്പറ്റ (2,04,859) തിരുവന്പാടി (1,79,415), ഏറനാട് (1,79,499) വണ്ടൂർ (2,25,634), നിലന്പൂർ (2,21,006) എന്നിങ്ങനെയാണു വയനാടിനു കീഴിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം.