ചങ്ങനാശേരി: അതിരൂപതയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നും ആധുനിക യുഗത്തിലേക്ക് ദിശാബോധം നല്‍കിയും കഴിഞ്ഞ നാല് ദിവസമായി കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടന്നുവന്ന അഞ്ചാമത് ചങ്ങനാശേരി അതിരൂപതാമഹായോഗം സമാപിച്ചു.
ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും: കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്ന വിഷയത്തെ അധികരിച്ചാണ് മഹായോഗത്തില്‍ ചര്‍ച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നത്.
സമാപന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.സഭയിലും കുടുംബത്തിലും ഒരുമിച്ച് നടക്കുന്ന ശൈലി ആര്‍ജിക്കണമെന്നും അപ്പോള്‍ മാത്രമാണ് ഒരേലക്ഷ്യത്തില് എത്തിച്ചേരാന്‍ കഴിയുന്നതെന്നും സഭയിലെ ഉത്തരവാദിത്വം മെച്ചപ്പെട്ട ശുശ്രൂഷയ്ക്ക് നമ്മെ പ്രാപ്തരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രവിക്കുന്ന സഭയെയാണ് ഈ കാലഘട്ടത്തില്‍ ആവശ്യമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യ സന്ദേശം നല്കിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഏബ്രഹാം മാര്‍ സ്റ്റേഫാനോസ് അഭിപ്രായപ്പെട്ടു.
അതിരൂപത സഹായ മെത്രാന് തോമസ് തറയില്‍ വിലയിരുത്തല്‍ പ്രസംഗം നടത്തി. സഭയില്‍ വിള്ളലുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുവാന്‍ കടപ്പെട്ടവരാണ് നാമെന്നും സഭയെ ശക്തീകരിക്കാന്‍ കഴിയണമെന്നും മാര്‍ തോമസ് തറയില്‍ ഓര്‍മിപ്പിച്ചു. ജനറല്‍ കോഡിനേറ്ററും ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാനായ മോണ്‍. തോമസ് പാടിയത്ത്, വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, ഫാ. ഡൊമനിക് മുരിയങ്കാവുങ്കല്‍, സിസ്റ്റര്‍ മേഴ്സി എഎസ്എംഐ, പ്രഫ.പി.സി. അനിയന്‍കുഞ്ഞ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപറമ്പില്‍, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സിബിസിഐ ലെയ്റ്റി കമ്മീഷന് സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ, റവ.ഡോ. ജോര്‍ജ് കുടിലില്‍, റവ.ഡോ. ജോസഫ് കടുപ്പില്‍ എന്നിവര്‍ വിഷയാവതരണ പ്രസംഗങ്ങള്‍ നടത്തി.
ലഹരിക്കെതിരേയും വര്‍ഗീയത, തീവ്രവാദം, ഗര്‍ഭഛിദ്രം എന്നിവയ്ക്കെതിരേയും വിഴിഞ്ഞം, ബഫര്‍ സോണ്‍, കെറെയില്‍ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയുമുള്ള പ്രമേയങ്ങള്‍ മഹായോഗത്തില്‍ ഐകകണ്ഠ്യേന പാസാക്കി. റവ.ഡോ. ജോസഫ് കോണിക്കല്‍ എംസിബിഎസ്, റവ. ഡോ.ജോര്‍ജ് മംഗലത്ത്, ഡോ. കുര്യാസ് കുമ്പളക്കുഴി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അമല എസ്എച്ച്, മദര്‍ ജനറല്‍ മെര്ലിന് എംഎല്‍എഫ് എന്നിവര്‍ പൊതു ചര്‍ച്ചയില്‍ മോഡറേറ്റര്‍മാരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.