കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ആദ്യഘട്ട കുറ്റപത്രം ഇന്നു സമർപ്പിക്കും. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണു കുറ്റപത്രം സമർപ്പിക്കുക. കൊലപാതകം നടന്ന് 84 ദിവസം പൂർത്തിയാകുന്പോഴാണ് കുറ്റപത്രം നൽകുന്നത്. 1500 പേജുള്ള കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളാണുള്ളത്. കുത്താനുപയോഗിച്ച ആയുധവും കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയും കാന്പസ് ഫ്രണ്ട് കോളജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ. ഐ. മുഹമ്മദ്, രണ്ടാംപ്രതിയും കാന്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിൻ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദീൻ, അനസ്, കാന്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറർ റെജീബ്, അബ്ദുൾ റഷീദ്, സനീഷ്, ആരിഫ് ബിൻ സലിമിന്റെ സഹോദരനും ജില്ലാ കമ്മിറ്റി അംഗവുമായ ആദിൽ ബിൻ സലിം, ബിലാൽ, റിയാസ് ഹുസൈൻ, പള്ളുരുത്തി സ്വദേശി സനീഷ്, പത്തനംതിട്ട സ്വദേശി കോളജിൽ ഒന്നാം വർഷം പ്രവേശനം നേടിയ ഫറൂഖ് അമാനി, പോപ്പുലർ ഫ്രണ്ടുകാരായ അബ്ദുൾ നാസർ, അനൂപ് എന്നിവരെയുൾപ്പെടുത്തിയുള്ള കുറ്റപത്രമാണു നൽകുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ട്രോൾ റൂം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എസ്. ടി. സുരേഷ് കുമാർ, എസിപി കെ. ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കുറ്റപത്രം തയാറാക്കിയത്. 30 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരെയാണ് ഇപ്പോൾ കുറ്റപത്രം. കേസിലെ ബാക്കി പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അതുകൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകും. പ്രതികളെ പിടികൂടി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട കുറ്റപത്രം നൽകുന്നത്.
കേസിൽ ആദിൽ ബിൻ സലിം ഉൾപ്പെടെ എട്ട് പേർക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അറസ്റ്റിലായ ആദിൽ ഇപ്പോൾ റിമാൻഡിലാണ്. ഇതുവരെ 20 പേരാണ് കേസിൽ പിടിയിലായത്.
ജൂലൈ രണ്ടിന് രാത്രി 12.45 നാണ് മഹാരാജാസ് കോളജിൽ കാന്പസ് ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എസ്എഫ്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്കും കുത്തേറ്റു. വയറിനും കരളിനും പരിക്കേറ്റ അർജുൻ ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് കോളജിൽ വന്നു തുടങ്ങിയത്. പിടിയിലായ ഓരോ പ്രതിയുടെയും പങ്കാളിത്തം കുറ്റപത്രത്തിൽ അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണിതെന്നു പോലീസ് നേരത്തെ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.