എയിംസിലും ജിപ്മെറിലും പ്രവേശനം നീറ്റ് വഴി
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), പോണ്ടിച്ചേരിയിലെ ജിപ്മെർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്) എന്നിവിടങ്ങളിലെ എംബിബിഎസ് പ്രവേശനവും നീറ്റ് പരീക്ഷ ആധാരമാക്കിയാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസം. ഇതുവരെ ഇവ പ്രത്യേകം പരീക്ഷകൾ നടത്തിയിരുന്നു.
രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലെയും പ്രവേശനത്തിനു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ബാധകമാക്കുന്നതിന്റെ ഭാഗമാണിതെന്ന് ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ അറിയിച്ചു.
രാജ്യത്തു 15 എയിംസുകളിലായി 2019ൽ 1,150 സീറ്റുകളിലായിരുന്നു പ്രവേശനം. ജിപ്മെറിൽ രണ്ടു കാന്പസുകളിലായി 200 സീറ്റുണ്ട്. 2020 ലെ പ്രവേശനം മുതൽ നീറ്റ് ബാധകമാകും.
ദേശീയ മെഡിക്കൽ കമ്മീഷൻ നിയമം താമസിയാതെ നിലവിൽ വരുമെന്നു മന്ത്രി അറിയിച്ചു. ഇതോടെ മെഡിക്കൽ പിജി പ്രവേശനത്തിനു നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്സറ്റ്) നിർബന്ധമാക്കും. വിദേശത്തുനിന്നു മെഡിക്കൽ ബിരുദമെടുത്തവരും നെക്സ്റ്റ് പാസാകണം.