നിപ്മറിൽ ബാച്ച്ലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സ്
ഇരിങ്ങാലക്കുട: സ്വയംഭരണസ്ഥാപനമായ നിപ്മറിൽ നാലരവർഷത്തെ ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ്(ബിപിഒ) ബിരുദ കോഴ്സ് ആരംഭിക്കുന്നു.
കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായുള്ള സഹായക ഉപകരണങ്ങളുടെ നിർമാണം, അവയുടെ ആവശ്യകതാനിർണയം, ഗുണമേന്മാനിർണയം എന്നിവയിലുള്ള പ്രഫഷണൽ കോഴ്സാണിത്.
റീഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള ഈ കോഴ്സിന്റെ അക്കഡേമിക് നിയന്ത്രണം കേരള ആരോഗ്യ സർവകലാശാലയ്ക്കാണ്. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷൽ ലിംപ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽസാധ്യതയുള്ള പ്രഫഷണൽ ബിരുദമാണ് ബിപിഒ. കൂടാതെ വിദേശത്തും മികച്ച തൊഴിൽസാധ്യതയുണ്ട്. ദേശീയതലത്തിൽ ആർസിഐ അംഗീകാരമുള്ള 600 ബിരുദധാരികൾ മാത്രമേയുള്ളൂ. കേരളത്തിൽ ഈ ബിരുദമുള്ളവരുടെ എണ്ണം അറുപതിൽതാഴെയാണ്.
അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ ഏജൻസിയായ എൽബിഎസിനാണ് അഡ്മിഷൻ ചുമതല. ഒരു ബാച്ചിൽ 20 കുട്ടികൾക്കുമാത്രമാണ് പ്രവേശനം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കും എൽബിഎസ് വഴി പാരാമെഡിക്കൽ കോഴ്സിൽ അഡ്മിഷൻ ലഭിക്കുന്നതിനുമായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കുമാണ് ഓപ്ഷൻ സമർപ്പിക്കാൻ അർഹതയുള്ളത്. മെറിറ്റ് അടിസ്ഥാനത്തിൽ എൽബിഎസ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് അഡ്മിഷൻ നൽകുക.