ദുർബലമായിക്കൊണ്ടിരുന്ന സന്പദ്ഘടനയ്ക്കു കോവിഡ് കൂടുതൽ ക്ഷതമേല്പിച്ചപ്പോൾ രക്ഷതേടി പ്രതിരോധവും അണുശക്തിയും ബഹിരാകാശവും ഉൾപ്പെടെ പല രംഗങ്ങളും സ്വകാര്യമേഖലയ്ക്കു തുറന്നിടുന്ന കേന്ദ്രസർക്കാരിന്റെ നയം ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്ത ഭാരതം) എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുമോ?
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളും നടപടികളും രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ദീർഘകാല നന്മയ്ക്ക് ഉതകുന്നതാണോ എന്ന കാര്യത്തിൽ തർക്കമുയരുന്നുണ്ട്. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കുന്നതിനു തൊട്ടുമുന്പ് കേന്ദ്രസർക്കാർ നടത്തിയ ചില പ്രഖ്യാപനങ്ങൾ വിവാദമുയർത്തിയിരിക്കുന്നതിൽ അദ്ഭുതമില്ല.
നാലാംഘട്ട ലോക്ക് ഡൗൺ മേയ് 31 വരെ ദീർഘിപ്പിക്കാൻ ഇന്നലെയെടുത്ത തീരുമാനം രാജ്യത്ത് കോവിഡ് ദിനംപ്രതിയെന്നോണം വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ ഒഴിവാക്കാൻ കഴിയാത്തതുതന്നെ. രണ്ടു മാസം പിന്നിടുന്ന ലോക്ക് ഡൗൺ രാജ്യത്തെ സാന്പത്തികമേഖലയിൽ ഉണ്ടാക്കിയതും വരുംനാളുകളിൽ ഉണ്ടാക്കാനിരിക്കുന്നതുമായ ആഘാതങ്ങൾ നേരിടാൻ ചില നടപടികൾ കൂടിയേ തീരൂ. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പ്രഖ്യാപിച്ച സാന്പത്തിക പാക്കേജുകളെ ആ നിലയിൽ കാണണം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇരുപതു ലക്ഷം കോടി രൂപയുടെ പാക്കേജും സംസ്ഥാന സർക്കാരിന്റെ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായകമാകണം. എന്നാൽ, ഇതിൽ പലതും ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ടതും നേരത്തേതന്നെ നടപ്പിലാക്കിത്തുടങ്ങിയതുമായ പദ്ധതികളാണ്.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വൻ പാക്കേജിന്റെ നാലാം ഘട്ടത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രധാനമായും ഉൾപ്പെടുത്തുന്നതു സുപ്രധാന മേഖലകളിലെ സ്വകാര്യ പങ്കാളിത്തമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളെ സ്വകാര്യ മൂലധനത്തിനു വിട്ടുകൊടുക്കാനുള്ള നീക്കം ഇപ്പോൾ തുടങ്ങിയതല്ല. യുപിഎ സർക്കാരിന്റെ കാലത്തു തുടങ്ങിയ ഉദാരവത്കരണവും ആഗോളവത്കരണവും പിന്നീടു വന്ന എൻഡിഎ സർക്കാർ കൂടുതൽ ആവേശത്തോടെ ഏറ്റെടുത്തു. പക്ഷേ, മോദി സർക്കാരിന്റ സ്വകാര്യവത്കരണ ത്വര കോർപറേറ്റുകളെയാണു പ്രധാനമായും സഹായിക്കുന്നത് എന്ന പരാതി തുടക്കംമുതലേ ഉയർന്നിരുന്നു. അങ്ങനെയിരിക്കേ, ഈ കോവിഡ് കാലത്ത് സാന്പത്തിക ഉത്തേജനം സാധ്യമാക്കാൻ തന്ത്രപ്രധാനമേഖലകൾ വരെ സ്വകാര്യമേഖലയ്ക്കു തുറുന്നുകൊടുക്കാൻ കേന്ദ്രം നയപരമായ തീരുമാനമെടുക്കുന്പോൾ അതിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു സംശയമുയരുക സ്വാഭാവികം. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളിൽ രാജ്യപുരോഗതിക്കു നൽകിയ സംഭാവന മറക്കാൻ പാടില്ലാത്തതാണ്. ആ പൊതുമേഖലാ സ്ഥാപനങ്ങൾ പലതും ഇന്ന് ഊർധ്വശ്വാസം വലിക്കുകയാണ്. ഏറ്റവുമൊടുവിൽ അതിനുദാഹരണമാകുന്നത് ഇന്ത്യയുടെ ടെലികോം മേഖലയാണ്. ഈ മേഖലയിൽ അഭിമാനകരമായ രീതിയിൽ പ്രവർത്തിച്ചുപോന്ന ബിഎസ്എൻഎലിന്റെ ഇപ്പോഴത്തെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേന്ദ്രസർക്കാർ എന്തെന്നില്ലാത്ത താത്പര്യം കാട്ടുന്ന സ്വകാര്യവത്കരണം കോവിഡ് തളർത്തിയ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ എത്രകണ്ടു ഫലവത്താകും? അക്കാര്യത്തിൽ സാന്പത്തിക ശാസ്ത്രജ്ഞർക്കു സംശയമുണ്ട്. എന്നാൽ സ്വകാര്യസംരംഭകർ ഇത്തരം നീക്കങ്ങളെ വലിയ പ്രതീക്ഷയോടെ കാണുന്നു. തന്ത്രപ്രധാന മേഖലകളെപ്പോലും സ്വകാര്യവത്കരണച്ചങ്ങലയിൽ ഉൾപ്പെടുത്തുകയാണ്. തന്ത്രപ്രധാനമല്ലാത്ത വിഭാഗങ്ങളിൽ സ്വകാര്യവത്കരണം കൂടുതൽ ഉദാരമായിരിക്കും. കന്പനി നിയമത്തിലും വലിയ പരിഷ്കാരങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അടിമുടി സ്വകാര്യവത്കണം എന്ന ലക്ഷ്യമാണു കേന്ദ്രസർക്കാരിനുള്ളതെന്നു വളരെ മുന്പുതന്നെ വ്യക്തമായതാണ്. ആ വഴിക്കുള്ള നീക്കങ്ങൾ വളരെ നേരത്തേ തുടങ്ങിയിരുന്നു.
കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര സ്വകാര്യവത്കരണം രാജ്യത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കാനാവില്ല. പദ്ധതികളെയും പ്രഖ്യാപനങ്ങളെയും നിസാരവത്കരിക്കുകയോ തള്ളിക്കളയുകയോ അല്ല. കാരണം, നല്ല നിലയിൽ നടപ്പാക്കിയാൽ പല പ്രഖ്യാപനങ്ങളും സമൂഹത്തിനു ഗുണം ചെയ്യും. എന്നാൽ, പ്രതിരോധം, ബഹിരാകാശ ഗവേഷണം, അണുശക്തി, ധാതുഖനനം, കൽക്കരിഖനനം തുടങ്ങിയ സുപ്രധാന മേഖലകളിലെ സ്വകാര്യവത്കരണം രാജ്യത്തിനു ഗുണകരമാകുമോ എന്നതു സാധാരണക്കാരുടെ മാത്രമല്ല സാന്പത്തിക വിദഗ്ധരുടെയും സംശയമാണ്. ഈ മേഖലകൾ സ്വകാര്യവത്കരിക്കുന്പോൾ സ്വാഭാവികമായും വലിയ കോർപറേറ്റ് സ്ഥാപനങ്ങളാവും അവിടേക്കു കടന്നുവരുക. കാരണം അവർക്കു മാത്രമേ വൻ മൂലധനനിക്ഷേപം ആവശ്യമുള്ള ഈ മേഖലകളിലേക്കു കടക്കാൻ കഴിയൂ.
കോവിഡിനു വളരെ മുന്പേതന്നെ ഇന്ത്യയിൽ സാന്പത്തിക മുരടിപ്പു തുടങ്ങിയിരുന്നു. റെയിൽവേയും വ്യോമഗതാഗതവും സ്വകാര്യവത്കരിക്കാൻ കോവിഡിനു മുന്പേതന്നെ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാമെന്നുറപ്പായാലേ സ്വകാര്യമേഖല ഇത്തരം രംഗങ്ങളിലേക്കു കടന്നുവരൂ. എയർ ഇന്ത്യയെപ്പോലുള്ള സ്ഥാപനങ്ങൾ വില്പനയ്ക്കു വച്ചിട്ട് ആരും തിരിഞ്ഞുനോക്കിയില്ല. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾ കോർപറേറ്റുകൾക്കും മറ്റു വൻകിടക്കാർക്കും നല്ല നോട്ടമുള്ള മേഖലകളാണ്. ചില വികസിത രാജ്യങ്ങളിൽ ഇത്തരം മേഖലകൾ കോർപറേറ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ, ഭരണകൂടം നല്ല ജാഗ്രത പുലർത്തിയില്ലെങ്കിൽ രാജ്യം കൊള്ളയടിക്കപ്പെടാൻ ഇത്തരം സ്വകാര്യവത്കരണം വഴിയൊരുക്കും. അതല്ല, ഭരണകൂടവും ഇതിൽ പങ്കാളിയാണെങ്കിൽ അതു ജനത്തിന്റെ ദുര്യോഗം എന്നേ പറയേണ്ടൂ.
കോവിഡ് മറയാക്കി ഇന്ത്യയുടെ സാന്പത്തിക മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ വിദേശിയും സ്വദേശിയുമായ മൂലധനത്തിന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കും. അതു രാജ്യത്തിന്റെ പുരോഗതിക്കും സന്പദ്ഘടനയുടെ കരുത്തിനും എത്രമാത്രം സഹായകമാകും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിരോധം, അണുശക്തി, ബഹിരാകാശം തുടങ്ങിയ മേഖലകളിലേക്കു സ്വകാര്യ മൂലധനം കടന്നുവരുന്പോൾ രാജ്യം അടിസ്ഥാനപരമായൊരു നയവ്യതിയാനത്തിനു വേദിയാവുകയാണ്. ഈ നയവ്യതിയാനം വ്യാവസായികമായ കുതിപ്പിനും കാര്യക്ഷമതാ വർധനയ്ക്കും സഹായകമാകുമെന്നും മാറ്റത്തെ ആ മനോഭാവത്തോടെ സ്വീകരിക്കണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ജനാധിപത്യ സോഷ്യലിസ്റ്റ് സാന്പത്തിക പാതയിൽനിന്നുള്ള അടിസ്ഥാനപരമായ ഈ മാറ്റം ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പുരോഗതിക്കും എത്രമാത്രം പ്രയോജനപ്രദമാകും എന്നതാണു പ്രധാനം.