അസാധാരണമായൊരു പ്രക്ഷോഭപരിപാടിക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്തെ രണ്ടു ജില്ലകൾ സാക്ഷ്യം വഹിച്ചു. ഉത്തരമലബാറിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കർഷകർ തീർത്ത കണ്ണീർച്ചങ്ങലയായിരുന്നു അത്. ഇരുന്നൂറ്റൻപതിലേറെ കേന്ദ്രങ്ങളിൽ കർഷകർ അണിനിരന്നു കണ്ണീർച്ചങ്ങല ഒരുക്കിയതു രാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നില്ല. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ മലബാറിലെ മറ്റു രൂപതകളും 20 സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും വിവധ സമുദായങ്ങളും ഒന്നുചേർന്നു നടത്തിയ ഉത്തരമലബാർ കർഷക പ്രക്ഷോഭം പ്രാദേശിക വിഷയത്തിൽ ഊന്നിയതുമായിരുന്നില്ല. സംസ്ഥാനത്തെ കർഷകസമൂഹം നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ മുന്പിൽ കൊണ്ടുവന്ന്, അതിജീവനത്തിനുവേണ്ടി പുതിയൊരു പോരാട്ടത്തിനു തുടക്കം കുറിക്കുകയായിരുന്നു അവിടെ.
നാടിനു ഭക്ഷണം നൽകുകയും കയറ്റുമതിക്ക് ഉത്പന്നങ്ങൾ ഒരുക്കുകയും ചെയ്യുന്ന കർഷകസമൂഹം എന്നും അവഗണിക്കപ്പെടുകയാണ്. കർഷകർ സംഘടിതരല്ലാത്തതുകൊണ്ട് അവരുടെ രോദനം ആരും ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ തൊഴിൽ വിട്ട് തെരുവിൽ ജനങ്ങളുടെ സഞ്ചാരവും ജീവിതവും തടസപ്പെടുത്തുന്ന സമരങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാൻ അവർക്കു കഴിയില്ല. തങ്ങൾ പണിമുടക്കിയാൽ തങ്ങളുടെ കുടുംബവും പട്ടിണിയിലാകുകയാവും ഫലമെന്നറിയാവുന്നതുകൊണ്ട് അത്തരം സമരമുറകൾ അവർക്കു സ്വീകരിക്കാനാവുന്നില്ല. പണിമുടക്കിയാലും ശന്പളം മുടക്കമില്ലാതെ കിട്ടുന്ന സർക്കാർ ജീവനക്കാരെപ്പോലെയല്ലല്ലോ കർഷകർ.
ഉത്തരമലബാറിലെ കർഷകരാണു കണ്ണീർച്ചങ്ങല തീർത്തതെങ്കിലും അവരുന്നയിച്ച വിഷയങ്ങൾ പ്രാദേശികമായിരുന്നില്ല. സംസ്ഥാനത്തെയും, രാജ്യത്തെ തന്നെയും, കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് അവർ ഉയർത്തിപ്പിടിച്ചത്. കാർഷികോത്പന്നങ്ങൾക്കു വിലസ്ഥിരത, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, കർഷക പെൻഷൻ വർധന, കാർഷികജോലികൾ തൊഴിലുറപ്പുപദ്ധതിയിൽ പെടുത്തൽ, വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു സംരക്ഷണം, വന്യമൃഗങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾക്കു പരിഹാരം തുടങ്ങിയ ആവശ്യങ്ങൾ എല്ലാ കർഷകരുടെയും ആവശ്യങ്ങളാണ്.
നെല്ല്, ക്ഷീര കർഷകരുടെ പ്രശ്നങ്ങളും കുടിയേറ്റ കർഷകരുടെ ആവലാതികളും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ചെറുകിട വ്യാപാരികളുടെ പരാധീനതകളും ഒക്കെ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉന്നയിച്ചിരുന്നു.
ഈ ആവശ്യങ്ങൾ പലവട്ടം ഈ പംക്തിയിൽത്തന്നെ ദീപിക ശക്തിയുക്തം ഉന്നയിച്ചിട്ടുള്ളതാണ്. അവയെപ്പറ്റി പ്രാദേശികമായും സംസ്ഥാന തലത്തിലുമുള്ള പഠനപരന്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധികാരികളുടെ ശ്രദ്ധയിൽ അവയെല്ലാം പെട്ടിട്ടുമുണ്ട്. ഓരോന്നു കാണുന്പോഴും ""എല്ലാം ശരിയാക്കാം'' എന്ന് അധികാരികൾ വാഗ്ദാനം ചെയ്യും. പക്ഷേ, ഒന്നും ശരിയായിട്ടില്ല. അഥവാ ശരിയാക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ കണ്ണീർച്ചങ്ങല തീർക്കാൻ രണ്ടര ലക്ഷത്തോളം കർഷകർ തെരുവിലിറങ്ങേണ്ടിവന്നത്.
കാർഷികമേഖലയുടെ പ്രശ്നങ്ങൾ അറിയാത്തതോ പരിഹാരങ്ങൾ മനസിലാക്കാത്തതോ അല്ല പ്രശ്നപരിഹാരത്തിനു തടസം; രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതു മാത്രമാണ്. സർക്കാർ ജീവനക്കാരടക്കമുള്ള സംഘടിത വിഭാഗങ്ങളുടെ വിഷയങ്ങളിൽ മണിക്കൂർ വച്ചു പ്രശ്നപരിഹാരമുണ്ടാക്കാൻ അധികാരികൾക്കു കഴിയുന്നുണ്ട്. ഗവൺമെന്റിന്റെ ധനകാര്യനിലയോ ബജറ്റ് കമ്മിയോ ഒന്നും അത്തരം കാര്യങ്ങളിൽ തടസമാകാറില്ല. ഉത്പന്നങ്ങൾക്കു ന്യായവിലയോ വിലസ്ഥിരതയോ പോലുള്ള കർഷക വിഷയങ്ങൾ വരുന്പോൾ എല്ലാം പ്രശ്നങ്ങളാണ്; പണമില്ല, കമ്മി കൂടും, കുറേപ്പേർക്കു കൊടുത്താൽ മറ്റുള്ളവർ എതിരാകും എന്നിങ്ങനെ തടസങ്ങളുടെ പട്ടിക നീളും. നെല്ലുസംഭരണവും മറ്റും നടത്താൻ എത്രയാണു തടസങ്ങൾ! റബറിന്റെ വിലസ്ഥിരതാ പദ്ധതിപോലും എത്രമാത്രം ഇഴഞ്ഞാണു നീങ്ങുന്നത്?
കർഷകരെ ഭയപ്പെടേണ്ടതില്ല എന്ന മട്ടാണ് അധികാരികൾക്ക്. രാഷ്ട്രീയവും ജാതിയും മതവുമൊക്കെ അവരെ വിഭജിച്ചു നിർത്താൻ ഉപയോഗിക്കുന്നു. ഇടയ്ക്ക് എന്തെങ്കിലും ചെറിയ ആനുകൂല്യങ്ങൾ അനുവദിച്ച് "കർഷകസ്നേഹം' പ്രകടിപ്പിക്കുകയു ചെയ്യും.
ഉത്പന്നങ്ങൾക്കു ന്യായമായ വില സ്ഥിരമായി കിട്ടുകയെന്ന കർഷകസമൂഹത്തിന്റെ ആവശ്യം ഒരു ഭരണകൂടവും ചെവിക്കൊള്ളുന്നില്ല എന്നതാണു സങ്കടകരമായ കാര്യം. വ്യവസായ മേഖലയ്ക്കു തങ്ങളുടെ ലാഭം ഉറപ്പുവരുത്തുന്ന വിലനിർണയത്തിനു കഴിവുണ്ട്. അതു തകരാതെ സംരക്ഷിക്കാൻ ഭരണകൂടങ്ങളും സഹായിക്കും. എന്നാൽ, കർഷകനു തന്റെ ഉത്പന്നത്തിന്റെ വില നിശ്ചയിക്കാൻ അധികാരമില്ല. അതിനു സാഹചര്യവുമില്ല. ഉപഭോക്താക്കളുടെ പേരു പറഞ്ഞു ഭക്ഷ്യവിളകളുടെയും, വ്യവസായങ്ങളുടെ നിലനില്പിന്റെ കാര്യം പറഞ്ഞു നാണ്യവിളകളുടെയും കാര്യത്തിൽ വിലനിർണയശേഷി കർഷകനിൽനിന്ന് എടുത്തുമാറ്റപ്പെടുന്നു. പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായാൽ നഷ്ടപരിഹാരം കിട്ടാൻപോലും കർഷകർ എത്രയെത്ര പടികൾ കയറിയിറങ്ങണം.
മലയോരമേഖലകളിൽ വന്യജീവികളും വനംവകുപ്പും കർഷകരെ ഒരേപോലെയാണ് ഭീഷണിപ്പെടുത്തുന്നത്. വന്യജീവികൾ കൃഷി നശിപ്പിക്കുന്നു; വനംവകുപ്പ് കൃഷിഭൂമിയിലെ കർഷകന്റെ അവകാശം നിഷേധിക്കുന്നു. വന്യജീവികളിൽനിന്നു സംരക്ഷണം നൽകുമെന്നും വന്യജീവി ആക്രമണത്തിനു നഷ്ടപരിഹാരം നല്കുമെന്നുമുള്ള വാഗ്ദാനങ്ങൾ ജലരേഖകളായി മാറുന്നു. ദശാബ്ദങ്ങളായിട്ടും വനാതിർത്തി തിരിച്ചു തീർക്കാതെ കർഷകരെ വിഷമിപ്പിക്കുകയാണു പല സ്ഥലങ്ങളിലും വനംവകുപ്പ്.
ഇങ്ങനെ നാനാവിധമായ പ്രയാസങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുന്ന കർഷകരുടെ കണ്ണീർച്ചങ്ങല ഒരു നീണ്ട പ്രക്ഷോഭത്തിന്റെ തുടക്കമാണ്. ആഭ്യന്തര നിയമങ്ങളുടെ കരുക്കുകളും സംഘടിത വിഭാഗങ്ങളുടെ ചൂഷണവും അന്താരാഷ്ട്ര കരാറുകളുടെ മറവിലെ പീഡനവും ഒക്കെ സഹിക്കേണ്ടിവരുന്ന കർഷക സമൂഹത്തെ സഹായിക്കാൻ ആരുണ്ട് എന്നറിയാനുള്ള അവസരമാണിത്.