സിനിമ മേഖലയിൽ നിന്നും ഉണ്ടായിട്ടുള്ള വേർതിരിവുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. സൂപ്പർ സ്റ്റാർ പദവി എന്നത് വെറും പിആർ വർക്കുകൾ കൊണ്ട് നേടിയെടുക്കുന്നതാണെന്നു അത് ജനങ്ങൾ കൊടുക്കുന്നതല്ലെന്നും മംമ്ത പറയുന്നു.
മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചു വരവ് നടത്തിയപ്പോൾ ആ സിനിമയിൽ സെക്കൻഡ് ലീഡ് ആയി താൻ അഭിനയിച്ചെന്നും എന്നാൽ തന്റെ ഒരു ചിത്രത്തിൽ അതിഥി വേഷം ചെയ്യാൻ ആ നായികയെ വിളിച്ചപ്പോൾ അവർ വിസമ്മതിക്കുകയായിരുന്നുവെന്നും മംമ്ത പറയുന്നു.
രജനികാന്ത് നായകനായെത്തിയ കുസേലനിലെ പാട്ടുരംഗത്തിൽ നിന്ന് തന്റെ ഭാഗം വെട്ടിമാറ്റിയതിനെക്കുറിച്ചും തമിഴ്, മലയാളം സിനിമകളിലെ നടിമാരുടെ സൂപ്പർതാര പദവിയെക്കുറിച്ചും ഒരു ഓൺലൈൻ തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മംമ്ത തുറന്നു പറഞ്ഞത്.
മംമ്തയുടെ വാക്കുകൾ
മൂന്നു ദിവസമാണ് ഞാൻ കുസേലനിൽ അഭിനയിക്കാൻ വേണ്ടി ചിലവഴിച്ചത്. അതും മറ്റൊരു സിനിമ നിർത്തിവച്ചിട്ടാണ് അവിടേക്കു പോയത്. എന്നിട്ട്, ആകെ ഒരു ദിവസം മാത്രമാണ് ഷൂട്ട് ചെയ്തത്.
അതും രണ്ട് ബാക്ക് ഷോട്ടും ഒരു സൈഡ് ഷോട്ടും മാത്രം. ആ പാട്ട് എന്നെ വച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടാണ് ഞാൻ പോയത്. പക്ഷേ, അതു സംഭവിച്ചില്ല. എനിക്ക് എന്തു ചെയ്യാൻ പറ്റും? പരാതി പറയാൻ പറ്റുമോ? ഞാൻ അതു വിട്ടു കളഞ്ഞു. ഇതെല്ലാം വളരെ മുൻപു നടന്ന കാര്യങ്ങളാണ്.
ആരെങ്കിലും ചോദിക്കുമ്പോൾ മാത്രമെ ഞാൻ ഇതു ഓർത്തെടുക്കാറുള്ളൂ. അതൊരു വലിയ പ്രശ്നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് എനിക്കു മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല. ഒരുപാടു പേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.
സൂപ്പർതാര പദവി എന്നു പറയുന്നത് ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണ്. അല്ലാതെ, പ്രേക്ഷകർ കൊടുക്കുന്നതല്ല. അതിപ്പോൾ ഏതു ഇൻഡസ്ട്രി ആയാലും! അവർ പിആർ ആളുകളെ വച്ചു ചെയ്യിപ്പിക്കുന്നതാണ്. ഞാൻ അങ്ങനെയാണ് കരുതുന്നത്.
പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിർത്താൻ ചിലർക്കു തോന്നുന്നത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണ്. ഞാൻ നായികയായി അഭിനയിച്ച ഒരുപാടു സിനിമകളിൽ ധാരാളം നടിമാർ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്.
ഞാനൊരിക്കലും അവരുടെ ചിത്രം പോസ്റ്ററിൽ വയ്ക്കരുതെന്നോ അവരെ സിനിമയിൽ ഉൾപ്പെടുത്തരുതെന്നോ ഗാനചിത്രീകരണത്തിൽ നിന്നു മാറ്റണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. കാരണം, സിനിമയിലെ എന്റെ ഇടത്തെക്കുറിച്ച് എനിക്ക് അരക്ഷിതത്വമില്ല. ഞാനും പല സിനിമകളിലും സെക്കൻഡ് ഹീറോയിൻ ആയി വേഷമിട്ടിട്ടുണ്ട്. എന്റെ കരിയറിൽ എത്രയോ തവണ ഇടവേളകൾ സംഭവിച്ചിരിക്കുന്നു.
മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചു വരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. ആ അഭിനേത്രിയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാൻ ആ വേഷം സ്വീകരിച്ചതു തന്നെ.
പക്ഷേ, ഞാൻ ലീഡ് ചെയ്ത ഒരു സിനിമയിൽ ഒരു അതിഥി വേഷത്തിനായി ആ നായികയെ വിളിച്ചപ്പോൾ അവർ നോ പറഞ്ഞു. കാരണമെന്താണ്? അരക്ഷിതത്വം! ഒരു വ്യക്തിയെന്ന നിലയിലോ ആർടിസ്റ്റ് എന്ന നിലയിലോ ഞാൻ അരക്ഷിതാവസ്ഥ നേരിടുന്നില്ല. അതാണ് എന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.