നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്നേഹസമ്പന്നനെന്നു വിശേഷിപ്പിക്കുന്ന നല്ല മനുഷ്യന്. പത്മശ്രീ അടക്കം ബഹുമതികളുടെ നിര. അദ്ദേഹത്തിന്റെ ജന്മശതാബ്ദിദിനമായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച...
നൂറു വര്‍ഷങ്ങള്‍ നീണ്ട നാദസ്മൃതി! നാദസ്വരത്തിലെ സമീപകാലത്തെ മഹാപ്രതിഭയായിരുന്ന നാമഗിരിപ്പേട്ട കൃഷ്ണന്റെ നൂറാം ജന്മദിനം കടന്നുപോയി, കഴിഞ്ഞ രണ്ടിന്. നാദസ്വരത്തിനൊപ്പം വയലിനും അതിസുന്ദരമായി വഴങ്ങിയ കൃഷ്ണനെ അടുത്തറിഞ്ഞവരെല്ലാം വിശേഷിപ്പിച്ചിരുന്നത് ലാളിത്യമുള്ള, സ്നേഹസമ്പന്നനായ മനുഷ്യന് എന്നാണ്. ദൈവത്തോടൊപ്പം സംഗീതവും സ്നേഹമാണെന്നതിന് മഹത്തായ ഒരു തെളിവ്!
തമിഴ്നാട്ടിലെ നാമഗിരിപ്പേട്ടയില് 1924 ഏപ്രില്‍ രണ്ടിനു ജനിച്ച് നാമക്കല്‍ ജില്ലയിലെ സെണ്ടമംഗലത്തു ജീവിച്ച കൃഷ്ണന് നാദസ്വരവുമായി ലോകമെങ്ങുമൊഴുകി. തന്തൈ പെരിയോര്‍ ഇ.വി. രാമസ്വാമി അദ്ദേഹത്തെ വിശേഷിപ്പിച്ചത് നാദസ്വര ചക്രവര്‍ത്തിയെന്നാണ്. പത്മശ്രീയും കലൈമാമണി ബഹുമതിയും സംഗീതനാടക അക്കാദമിയുടെ പുരസ്കാരവും നാമഗിരിപ്പേട്ട കൃഷ്ണനെ തേടിയെത്തി.
ടി.എന്‍. രാജരത്തിനം പിള്ളയും കാരൈക്കുറിച്ചി അരുണാചലവും കിരീടമില്ലാത്ത രാജാക്കന്മാരായി അടക്കിവാണിരുന്ന മേഖലയിലാണ് കൃഷ്ണന് സവിശേഷമായൊരിടം സ്വന്തമാക്കിയതെന്നോര്ക്കണം. അദ്ദേഹത്തിന്റെ സംഗീതവും ജീവിതത്തിലൂടെയുണ്ടാക്കിയ സത്പേരും മറയാതെ നില്‍ക്കുമ്പോഴും ജന്മശതാബ്ദിവേളയില് ഓര്‍ക്കാന്‍ എത്രപേരുണ്ടായി എന്നതാണ് നിസഹായമായ ചോദ്യം.
വേരുകള്‍ സേലത്ത്
മാതാപിതാക്കളായ കുഞ്ചമ്മാളും കത്താനും ഒമ്പത് ഇളയ സഹോദരങ്ങളും അടങ്ങുന്ന കൃഷ്ണന്റെ കുടുംബവേരുകള്‍ സേലത്താണ്. സേലത്തിന് അക്കാലത്തു വലിയ സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. തഞ്ചാവൂരിനാണ് അക്കാര്യത്തില്‍ ഖ്യാതി. തുടക്കത്തില്‍ പിതാവ് തന്നെയായിരുന്നു ഗുരുനാഥന്. ഒപ്പം മുത്തച്ഛന് ചിന്നപ്പ മുതലിയാരും. അറുപ്പുകോട്ടൈ ഗണേശ പിള്ളയുടെ കീഴില്‍ കൃഷ്ണന് വായിച്ചുതെളിഞ്ഞു. വൈകാതെ സ്വന്തം സ്ഥാനം വളരെ മനോഹരമായി കുറിച്ചിട്ടു.
സ്നേഹവും ബഹുമാനവും കൊടുത്ത് ഇരട്ടിക്കിരട്ടിയായി തിരകെനേടി. കച്ചേരികള്‍ക്കു സുന്ദരമായ രാഗങ്ങള്‍ പ്രത്യേകമായി തെരഞ്ഞെടുക്കുമായിരുന്നു അദ്ദേഹം. കല്യാണവസന്തം, കല്യാണി, രേവതി, മാര്‍ഗഹിന്ദോളം, ദേവാമൃതവര്‍ഷിണി തുടങ്ങിയവയായിരുന്നു പ്രിയരാഗങ്ങള്‍.
മലയാളമടക്കം (സപ്തസ്വരങ്ങള്‍/ ദക്ഷിണാമൂര്‍ത്തി സ്വാമി) ഒട്ടേറെ സിനിമകളില്‍ പാട്ടുകളുടെ പിന്നണിയില്‍ നാദസ്വരം വായിച്ചിട്ടുണ്ട് അദ്ദേഹം. തിരുപ്പതി തിരുമല ദേവസ്ഥാനത്തെ ആസ്ഥാന വിദ്വാനുമായിരുന്നു നാമഗിരിപ്പേട്ട കൃഷ്ണന്.
വായ്പ്പാട്ടിലും കൃഷ്ണനു കമ്പമുണ്ടായിരുന്നു. മഹാലക്ഷ്മി അമ്മാളില്നിന്നു കര്‍ണാടകസംഗീതം അഭ്യസിച്ചു. വായിക്കുകയും പാടുകയും ചെയ്യുന്ന കൃതികള്‍ സൂക്ഷ്മമായി മനസിലാക്കാന്‍ തെലുങ്ക് ഭാഷയും പഠിച്ചു.
എന്നും ഒപ്പം
അമേരിക്ക, ബ്രിട്ടന്, റഷ്യ, ശ്രീലങ്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നാമഗിരിപ്പേട്ട കൃഷ്ണന് കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ തകില് വിദ്വാന്മാര് അദ്ദേഹത്തിന് അകമ്പടിയായിട്ടുണ്ടെങ്കിലും ഏതാണ്ട് നാല്പതു വര്‍ഷക്കാലം ഒരു തകില് വാദകനെ കൃഷ്ണന് ഒപ്പംകൂട്ടി- അറുമുഖത്തെ. നാദസ്വരത്തില്‍ പിന്നണിക്കു മുരുഗന് എന്ന സഹായിയെയും.
വിഖ്യാതനായ ടി.എന്‍. രാജരത്തിനം പിള്ളയോടുള്ള ആരാധന എക്കാലവും കൃഷ്ണന്റെ ഉള്ളിലുണ്ടായിരുന്നു. രാഗാലാപനത്തില്‍ ആകാശം മാത്രമായിരുന്നു പിള്ളയുടെ പരിധിയെന്നായിരുന്നു കൃഷ്ണന്റെ പക്ഷം. ഒരിക്കല്‍ ഒരു കച്ചേരിക്കിടെ പിള്ള കൃഷ്ണനെ വേദിയില്‍ പിടിച്ചിരുത്തി. ഒപ്പം വായിക്കാനും ആവശ്യപ്പെട്ടു. തന്നെ ഗുരുവായി കാണുന്ന ഏകലവ്യനാണ് കൃഷ്ണനെന്നു പിള്ള കേള്‍വിക്കാരോടു പറഞ്ഞു. എന്തായാലും താന്‍ ശിഷ്യന്റെ തള്ളവിരല്‍ മുറിച്ചുതരാന്‍ ആവശ്യപ്പെടില്ലെന്നായിരുന്നു പിള്ളയുടെ തമാശ.
പൂര്‍ണതയുടെ തെളിമ
നാദസ്വരത്തില്‍ നാമഗിരിപ്പേട്ട കൃഷ്ണനെപ്പോലെ പൂര്‍ണത നേടാനായ കലാകാരന്മാര് അധികമില്ല. നിമിഷാര്‍ധം പോലും മുറിഞ്ഞുപോകാത്ത നാദധാരയായിരുന്നു അത്. നിരന്തരമുള്ള പരിശീലനത്തിലൂടെ നേടിയെടുത്തതാണ് ആ പൂര്‍ണത.
എഴുപത്തേഴാം വയസില്‍, 2001 ഏപ്രില്‍ 30ന് ഹൃദ്രോഗത്തെത്തുടര്‍ന്നായിരുന്നു നാമഗിരിപ്പേട്ട കൃഷ്ണന്റെ അന്ത്യം. അരനൂറ്റാണ്ടുകാലത്തെ സ്നേഹസംഗീതമാണ് അന്ന് അനാഥമായത്...
ഹരിപ്രസാദ്