സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെടും. കിട്ടിയ കഴിവുകളെല്ലാം മാറ്റുരച്ചുനോക്കാൻ സിബി ഇറങ്ങിയപ്പോൾ ആരെയും വിസ്മയിപ്പിക്കുന്ന ഒരു ജീവിതകഥയാണ് രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ സിബി പാട്ടിലും വരയിലും കലയിലുമെല്ലാം ബിസിയാണ്.
സിബി പീറ്ററിനെ അറിയാമോയെന്നു കോട്ടയംകാരോടു ചോദിച്ചാൽ ചിലർ പറയും, നമ്മുടെ സംവിധായകനല്ലേ, മറ്റു ചിലർ ചോദിക്കും നാടകമൊക്കെ എഴുതുന്ന ആളല്ലേ, ഇനിയും ചിലർ പാട്ടുകാരനല്ലേ, വേറെ ചിലർ അതു നമ്മുടെ ചിത്രകാരനല്ലേ... തീർന്നില്ല, അഭിനേതാവ്, കലാസംവിധായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നാടൻപാട്ടുകാരൻ, കാർട്ടൂണിസ്റ്റ്, ശില്പി, കരകൗശല വിദഗ്ധൻ... ഇങ്ങനെ സിബി പീറ്ററിനെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞാൽ കോട്ടയംകാർക്ക് തീരില്ല. മിന്നൽ വേഗത്തിൽ സിബി ചിത്രം വരയ്ക്കുന്നതു കണ്ടുനിൽക്കുന്നവരെ അദ്ഭുതപ്പെടുത്തും. ചിത്രരചന മാത്രമല്ല ഗാനരചനയും സംഗീതസംവിധാനവുമൊക്കെ വേഗത്തിൽതന്നെ.
പാട്ടും കാട്ടാനയും
ഇതിനകം ആയിരത്തോളം ഗാനങ്ങൾക്കു സംഗീതം നൽകി. ഇതില്‍ ലളിതഗാനവും നാടന്‍പാട്ടും ദേശഭക്തിഗാനവും ഹിന്ദു-കൃസ്ത്യന്‍ ഭക്തിഗാനവും വിപ്ലവഗാനവുമെല്ലാം ഉള്‍പ്പെടും. പ്രമുഖ പിന്നണി ഗായകരും പ്രഫഷണല്‍ ഗായകരും ടെലിവിഷന്‍ റിയാലിറ്റി ഷോ താരങ്ങളുമൊക്കെ സിബി പീറ്ററിന്റെ സംഗീതസംവിധാനത്തില്‍ പാടിയിട്ടുണ്ട്. അദ്ദേഹം അവസരം നല്കിയ നവാഗതരായ ഗായകര്‍ നിരവധി.
പുതുപ്പള്ളി വെള്ളൂക്കുട്ട എല്‍പി സ്കൂളില്‍ 180 അടി നീളത്തിലും 20 അടി ഉയരത്തിലും പ്രകൃതിഭംഗിയുടെ ചായം ചാലിച്ചത് പലരും അതിശയത്തോടെയാണ് നോക്കുന്നത്. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ വരാന്തയിലൂടെ നടന്നാല്‍ സിബിയുടെ വരയിലൂടെ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ കാണാം. കാട്ടാനകളായ അരിക്കൊമ്പനും ചക്കക്കൊമ്പനും ഇവിടെയുണ്ട്. ഏതു ഭാഗത്തുനിന്നു നോക്കിയാലും അതു നമ്മെ തുറിച്ചു നോക്കുന്നതു പോലെയാണ് വര. ഇതിനൊക്കെ ജീവൻ നൽകിയത് സിബിയുടെ ബ്രഷുകളാണ്.
ഷോകേസിൽ നിറയെ
പാട്ടിന്റെയും ചിത്രരചനയുടെയും തിരക്കിട്ട വഴികളിലൂടെയുള്ള യാത്രയ്ക്കിടെ അന്‍പതോളം മ്യൂസിക് ആല്‍ബങ്ങളും 25 ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തു. ഡോ. കെ.ആര്. നാരായണന് ഫൗണ്ടേഷന് സംസ്ഥാന കലാപ്രതിഭ, എസ്ജെപിഎസ് സംസ്ഥാന കലാരത്ന പുരസ്കാരം, കെസിവൈഎം ബഹുമുഖ പ്രതിഭയ്ക്കുള്ള ഉത്സവതാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ സിബിയെ തേടിയെത്തി.
കൂടാതെ കേരളോത്സവം കോട്ടയം ജില്ലാ കലാപ്രതിഭാപട്ടവും രണ്ടു തവണ കെസിവൈഎം സംസ്ഥാന കലോത്സവ പ്രതിഭാപട്ടവും സ്വന്തമാക്കി. കൂടാതെ സംസ്ഥാന കേരളോത്സവത്തില്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ നിരവധി തവണ ജേതാവായി. ദീപിക ശങ്കേഴ്സ് സംസ്ഥാന കാര്‍ട്ടൂണ്‍ മത്സരവിജയി, ദേശീയ- സംസ്ഥാന പോസ്റ്റര്‍ ഡിസൈനിംഗ് വിജയി തുടങ്ങിയ നേട്ടങ്ങൾക്കൊപ്പം ബൈബിള്‍ കലോത്സവത്തില്‍ നാടകം, തെരുവുനാടകം മത്സരങ്ങളില്‍ നിരവധി തവണ ജേതാവായി.
കെസിവൈഎം സംസ്ഥാന കലോത്സവത്തില്‍ കാര്‍ട്ടൂണ്‍, ചെറുകഥ, ലേഖനം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കൊളാഷ്, മോണോ ആക്ട്, പ്രസംഗം, തെരുവുനാടകം എന്നിവയിലും ജേതാവായിട്ടുണ്ട്.
സ്കൂള്‍ കലോത്സവങ്ങളില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്കൂളുകളിലെ കൂട്ടികള്‍ക്കു ദേശഭക്തിഗാനം, നാടകം, കഥാപ്രസംഗം, ലളിതഗാനം, സമൂഹഗാനം എന്നിവയില്‍ നിരവധി തവണ വിജയം നേടിക്കൊടുത്ത പരിശീലകന് കൂടിയാണ് ഈ കലാകാരന്. പാലാ സെന്റ് മേരീസ് എല്‍പി സ്കൂളില്‍ സംഗീത അധ്യാപകന്‍കൂടിയായ സിബിയുടെ വാക്കുകളിലേക്ക്...
കലാ പാരമ്പര്യം
വീട്ടില്‍ അങ്ങനെ അറിയപ്പെടുന്ന കലാകാരന്മാര് ആരുമില്ല. അമ്മാവന്മാരില് ഒരാള്‍ ചിത്രകാരനായിരുന്നു. ചേച്ചിയും ചേട്ടനും കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ ആദ്യകാല ക്വയര്‍ ടീമിലെ അംഗങ്ങളായിരുന്നു. അയല്‍വീടായിരുന്നു ചെറുപ്പകാലത്ത് എന്റെ കലയുടെ കളരി. അവിടെയുള്ള പ്രാര്‍ഥനാ കൂട്ടായ്മയുടെ ലീഡര്‍ ആയിരുന്ന ജോസ് ചേട്ടനാണ് എന്നിലെ കലാകാരനെ കണ്ടെത്തിയത്. ജോസ് ചേട്ടന്റെ വീട്ടിലെ ബിനു, അനു, മേരിക്കുട്ടി ടീച്ചര്‍ ഒക്കെ എന്നെ പ്രോത്സാഹിപ്പിച്ചവരാണ്.
തുടക്കം
കോട്ടയം എംടിഎസ് എല്‍പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്കും ചില കഴിവുകളുണ്ടെന്നു തോന്നിത്തുടങ്ങിയത്. ഒരു അധ്യാപകനാണ് എന്നെക്കൊണ്ട് ആദ്യമായി ഒരു പാട്ട് പാടിപ്പിച്ചത്. ആ സമയത്തുതന്നെ ചിത്രങ്ങള്‍ വരയ്ക്കാനും തുടങ്ങി. ചേട്ടന് വരയ്ക്കുന്നതു കണ്ടാണ് തുടക്കം.
കുട്ടികളുടെ ദീപികയിൽ വന്നിരുന്ന കുത്തുകൾ യോജിപ്പിച്ചുകൊണ്ടായിരുന്നു വരയുടെ തുടക്കം. ചെറുപ്പത്തില്‍ സ്പോര്‍ട്സിനോടായിരുന്നു കൂടുതല്‍ താത്പര്യം. 100, 200 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ് ഇനങ്ങളില്‍ ജില്ലാ സ്കൂള്‍ ചാമ്പ്യനായിട്ടുണ്ട്. പിന്നീടു പൂര്‍ണമായും കലാരംഗത്തേക്കു മാറി. കലാരംഗത്തു സജീവമാകുന്നത് നാടകത്തിലൂടെയാണ്. ബൈബിൾ കലോത്സവങ്ങള്‍ എന്റെ കലാജീവിതത്തിനു വലിയ അടിത്തറ നൽകി.
ജോബ് മാഷിന്റെ ശിഷ്യന്
ഒരു സംഗീത സംവിധായകന് ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കോട്ടയം അമല നിലയത്തിലെ സിസ്റ്റര്‍ ഏലിക്കുട്ടി, സിസ്റ്റര്‍ ലിസമ്മ എന്നിവർ എനിക്കു സംഗീതം പഠിക്കാന്‍ പ്രശസ്ത സംഗീത സംവിധായകന് ജോബ് മാഷിനെ ഏര്പ്പാടാക്കിത്തന്നതു വഴിത്തിരിവായി. സംഗീതം പഠിപ്പിക്കാനുള്ള ത്രാണിയൊന്നും അന്നു കുടുംബത്തിനില്ലായിരുന്നു. പാട്ട് പഠിക്കാന്‍ സിബിയെക്കൂടി വിളിക്കാന്‍ മാഷ് പറഞ്ഞെന്നു സിസ്റ്ററാണ് പിന്നീടു പറഞ്ഞത്.
എനിക്കപ്പോള്‍ ജോബ് മാഷിനെ അറിയില്ല. ക്ലാസില്‍ ചെന്നു കഴിഞ്ഞപ്പോഴാണ് "അല്ലിയാമ്പല്‍ കടവിൽ...' പോലുള്ള സൂപ്പർഹിറ്റ് ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സിംഹമാണ് മാഷ് എന്നറിയുന്നത്. യേശുദാസിനെ ആദ്യമായി സ്റ്റുഡിയോയില്‍ പാടിപ്പിച്ചതു പോലും ജോബ് മാഷാണ്. അന്നത്തെ കാലത്ത് ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും അറിയാവുന്ന അപൂർവം പേരിലൊരാളായിരുന്നു ജോബ് മാഷ്. അദ്ദേഹത്തിന്റെ കീഴിലാണ് സംഗീതം ഏറ്റവും കൂടുതല്‍ പഠിച്ചത്.
ആദ്യ റിക്കാര്‍ഡിംഗ്
സിടിസി സഭയിലെ സിസ്റ്റര്‍ ഐറോസ് എന്നെക്കൊണ്ട് ചില ഗാനങ്ങള്‍ ചെയ്യിപ്പിച്ചു. അതാണ് ആദ്യമായി റിക്കാര്‍ഡ് ചെയ്യപ്പെട്ട എന്റെ ഗാനങ്ങള്‍. പ്രഫഷണല്‍ രംഗത്തേക്കു കൈപിടിച്ചത് ഗാനരചയിതാവായ ദേവലോകം ബേബിയാണ്. അദ്ദേഹത്തിന്റെ ശാന്തം സുന്ദരം... എന്നു തുടങ്ങുന്ന ഗാനമാണ് എന്റെ ആദ്യ പ്രഫഷണല്‍ ഗാനം. മൂന്നു സിനിമകള്‍ക്കു വേണ്ടി സംഗീതം ചെയ്തെങ്കിലും അവ പുറത്തുവന്നില്ല. അതില്‍ നിരാശയൊന്നുമില്ല.
ബൈബിളിലെ മുഴുവന്‍ ഉപമകളും ഞാന്‍ പാട്ടാക്കിയിട്ടുണ്ട്. കൂടാതെ ബൈബിളിലെ അദ്ഭുതങ്ങളും പാട്ടാക്കി. നിരവധി വിശുദ്ധരെക്കുറിച്ചു പാട്ടുകളെഴുതി സംഗീതം ചെയ്തു. വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ സെബസ്റ്റ്യാനോസ്, വിശുദ്ധ ജോണ്‍ ഓഫ് ദി ക്രൂസ്, മദര്‍ തെരേസ, ചാവറയച്ചന്, ത്രേസ്യ, മദര്‍ എലീശ്വ, മാര്‍ മാത്യു മാക്കില്‍ തുടങ്ങിയവരെക്കുറിച്ചു നാടകങ്ങളും കഥാപ്രസംഗങ്ങളും എഴുതിയിട്ടുണ്ട്. മുന്നൂറിലധികം തെരുവു നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തെരുവുനാടക കളരി ഏറെ സഹായിച്ചു.
കുടുംബം
പരേതരായ പീറ്റർ-അന്ന ദന്പതികളുടെ പുത്രനായ സിബി കോട്ടയം കഞ്ഞിക്കുഴിയിലാണ് ജനിച്ചത്. ഇടയ്ക്കു ബാങ്ക് ലോൺ പ്രശ്നംവന്നതോടെ വീട് പണയപ്പെടുത്തേണ്ടിവന്നു. പിന്നീടു ഭാര്യയും മക്കളുമായി ചാലക്കുടി, പെരുന്പാവൂർ, വടവാതൂർ, പുതുപ്പള്ളി, ഇല്ലിക്കൽ എന്നിവിടങ്ങളിലൊക്കെ വാടകയ്ക്കു താമസിച്ചു. ഇപ്പോൾ രണ്ടു വർഷമായി കടുവാക്കുളത്തു വാടകവീട്ടിൽ. ഭാര്യ: സനിത. മക്കള്‍: സിംഫണി അഡ്ലെയ്ഡ് എലിശ്വ, സിബിസണ്‍ ഗോഡ്സെന്റ് പീറ്റർ, സീ അന്ന ഹാര്‍മണി. മക്കള്‍ മൂന്നു പേരും ചിത്രകലയില്‍ ജില്ലാ-സംസ്ഥാന വിജയികളാണ്.
പ്രദീപ് ഗോപി