നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാവുക. അവിടെ സർക്കാരിനു പോലും കടക്കാനാകാതെ, എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള സാമ്രാജ്യം പടുത്തുയർത്തുക, പട്ടാളം പോലും പലവട്ടം ശ്രമിച്ചിട്ടും അവരെ കീഴടക്കാനാകാതെ വരിക, ഒരു വെനസ്വേലൻ ജയിലിന്റെ കഥ വിചിത്രമാണ്.
തെളിഞ്ഞ പകലുകളിൽ വിശാലമായ പാർക്കും മൃഗശാലയും കണ്ടു ചുറ്റിനടക്കാം. ഒട്ടകപ്പക്ഷികളെയും ഫ്ളമിംഗോകളെയും കാണാം, ഓമനിക്കാം. കുട്ടികൾക്കു തൊട്ടടുത്തുള്ള പാർക്കിൽ കളിക്കാം. മുതിർന്നവർക്കു ബേസ് ബോൾ, കുതിരപ്പന്തയം തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുകയോ നീന്തൽക്കുളത്തിൽ മുങ്ങിക്കുളിച്ചു രസിക്കുകയോ ചെയ്യാം. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ പ്രതീതി. എന്നാൽ, ഇതൊക്കെ പകൽ സമയത്തെ കഥ. രാത്രിയായാലോ... കഥയാകെ മാറും.
രാത്രിയായാൽ
ശാന്തസുന്ദരമായ ഇടങ്ങളിൽ വന്യഭാവം നിറയും. നിശാക്ലബ്ബും ബാറും ചൂതാട്ടശാലയുമെല്ലാം പെട്ടെന്നു ജീവൻവച്ച അധോലോകം പോലെ സജീവമാകും. ഐസ് ബിയറും മദ്യവും മറ്റു ലഹരി വസ്തുക്കളും ഒഴുകും. പകൽ വെളിച്ചത്തിൽ കണ്ട ഇടങ്ങൾതന്നെയാണ് ഒന്ന് ഇരുട്ടിയപ്പോൾ ഇങ്ങനെ മാറിയതെന്നോർത്ത് കാഴ്ചക്കാർ അന്പരക്കും.
അപ്പോൾ ഒാർക്കുക, നിങ്ങൾ നിൽക്കുന്നത് ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രത്തിലോ നഗരപ്രാന്തത്തിലോ അല്ല, ഒരു ജയിലിൽ ആണ്! ഇപ്പറഞ്ഞ വിവരണങ്ങളെല്ലാം കുപ്രസിദ്ധമായ ഒരു ജയിലിന്റേതാണ്. ഇതാണ് വെനസ്വേല സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടൊക്കോറോണ് ജയിൽ.
കൊടുംകുറ്റവാളികളെ പാർപ്പിക്കാൻ സർക്കാർ സ്ഥാപിച്ചതാണ് ജയിൽ എങ്കിലും കുറെ വർഷങ്ങളായി ജയിലിന്റെ നടത്തിപ്പുകാരും കൈയടക്കിവച്ചിരുന്നവരും അധോലോക ക്രിമിനൽ സംഘമായിരുന്നു എന്നതാണ് യാഥാർഥ്യം.
കേൾക്കുന്പോൾ വിചിത്രമെന്നു തോന്നാം. നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാവുക. കേട്ടുകേൾവി ഇല്ലാത്ത സംഭവം. ഈ പേരുദോഷം മാറ്റിയെടുക്കാൻ കുറെ വർഷങ്ങളായി പോരാട്ടത്തിലായിരുന്നു വെനസ്വേലൻ സർക്കാർ. എന്തായാലും രണ്ടാഴ്ച മുന്പ് ആ ദൗത്യത്തിൽ സർക്കാർ സേന വിജയിച്ചിരിക്കുന്നു.
ക്രിമിനൽ സാമ്രാജ്യം
ക്രിമിനൽ സംഘമെന്നു കരുതുമ്പോൾ നമ്മുടെ നാട്ടിലെ ഗുണ്ടാസംഘം പോലെ എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. വെനസ്വേലൻ പോലീസും പട്ടാളവും സർവസന്നാഹങ്ങളുമായി വന്നു പലവട്ടം ശ്രമിച്ചിട്ടും ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
അതിൽനിന്നു മനസിലായില്ലേ ഈ ഗുണ്ടാസംഘം അത്ര നിസാരക്കാരല്ലെന്ന്. പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വന്പൻ ക്രിമിനൽ മാഫിയയുടെ പ്രധാന താവളമായി ഈ ജയിലിനെ അവർ മാറ്റിയിരുന്നു. ഒരു ഈച്ചയ്ക്കു പോലും കടന്നുകയറാനാവാത്ത സുരക്ഷയും കാവലും. ആധുനിക ആയുധങ്ങളുമായി പരിശീലനം സിദ്ധിച്ച കാവൽ സേനയാണ് ഈ ഗുണ്ടാ താവളത്തിനും മേഖലയ്ക്കും സുരക്ഷയൊരുക്കിയിരുന്നത്.
അധോലോകം പിറക്കുന്നു
ഒടുവിൽ രണ്ടാഴ്ച മുന്പ് പതിനൊന്നായിരം സൈനികരെ ഇറക്കി നടത്തിയ ഉഗ്രപോരാട്ടത്തിനും സൈനിക നീക്കത്തിനുമൊടുവിൽ അധോലോകമായ ടൊക്കോറോൺ ജയിൽ സർക്കാർ തിരിച്ചുപിടിച്ചു. ഇതോടെയാണ് ഈ ജയിൽ വീണ്ടും വാർത്തകളിൽ നിറഞ്ഞതും ഇവിടെ നടന്നിരുന്ന അധോലോക പ്രവർത്തനങ്ങൾ പുറംലോകം അറിഞ്ഞതും. കുറ്റവാളികളെയും കൊള്ളക്കാരെയും പാർപ്പിച്ചിരുന്ന ജയിൽ എങ്ങനെ വെനസ്വേലയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘമായ ട്രെൻ ദെ അരാഗ്വയുടെ താവളമായി എന്നു നോക്കാം.
കഴിഞ്ഞ കുറെക്കാലമായി ടൊക്കോറോണ് ജയിൽ പ്രവർത്തിച്ചുവരുന്നത് ട്രെൻ ദെ അരാഗ്വായുടെ ആസ്ഥാനമായിട്ടായിരുന്നു. തടവുകാരായി എത്തിയ കൊടുംകുറ്റവാളികളാണ് സംഘംചേർന്നു സാവധാനം ജയിലിന്റെ അധികാരം പിടിച്ചെടുത്തത്.
ജയിൽ തങ്ങളുടെ വരുതിയിൽ ആയതോടെ ഇതിനെ അവർ ആസ്ഥാനമാക്കി മാറ്റി. ടൊക്കോറോണിലിരുന്നുകൊണ്ട് അവർ വെനസ്വേലയിലും പുറം രാജ്യങ്ങളിലും നിരവധി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു.
സകല കുറ്റകൃത്യങ്ങളും
കവർച്ച, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, വാഹനമോഷണം, മയക്കുമരുന്നു കടത്ത് തുടങ്ങി ആയുധക്കടത്തും മനുഷ്യക്കടത്തും വരെ അവർ ആ ജയിലിലിരുന്ന് ആസൂത്രണംചെയ്തു നടപ്പാക്കി. ഇതോടെ കൂടുതൽ ക്രിമിനലുകൾ ഇവർക്കൊപ്പം ചേർന്നു.
പണവും സൗകര്യങ്ങളും വർധിച്ചു. കാവൽസേനയ്ക്കു പരിശീലനം നൽകി വളർത്തി. ആധുനിക ആയുധങ്ങൾ സംഘടിപ്പിച്ച് അംഗങ്ങൾക്കു നൽകി. ഉന്നതകേന്ദ്രങ്ങളിൽ പലേടത്തും പിടിപാടും സ്വാധീനവുമായി. ഇതോടെ പോലീസിന് അടുക്കാൻ പോലും പറ്റാത്ത വൻ അധോലോകമായി ടൊക്കോറോൺ വളർന്നു.
2018ഒാടെ സംഘം അവരുടെ സ്വാധീനം ലാറ്റിനമേരിക്കയുൾപ്പെടെയുള്ള ഇടങ്ങളിലേക്കു വ്യാപിപ്പിച്ചു. ഒാരോ നാട്ടിലുമുള്ള പ്രാദേശിക ഗുണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചു വലിയ ക്രിമിനൽ നെറ്റ്വർക്ക് ആയി അതു വളർന്നു. ടൊക്കോറോണിലിരുന്നുകൊണ്ട് മറ്റു രാജ്യങ്ങളിൽ വരെ കുറ്റകൃത്യങ്ങൾ നടപ്പാക്കിയെടുക്കാനുള്ള ശേഷി അവർ നേടി.
ആരാണ് ട്രെൻ ദെ അരാഗ്വാ?
അരാഗ്വാ - കാരബോബോ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റെയിൽ പദ്ധതിയുടെ നിർമാണത്തിനായി എത്തിയ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ട്രെൻ ദെ അരാഗ്വാ എന്ന സംഘത്തിന്റെ പിറവി. അരാഗ്വായുടെ ട്രെയിൻ എന്നാണ് പേരിനർഥം.
2005ൽ പ്രവർത്തനം തുടങ്ങിയ ശേഷം തൊഴിലാളികൾ സംഘടിതരായി കോണ്ട്രാക്ടർമാരിൽനിന്നു പണം തട്ടിയെടുക്കാൻ തുടങ്ങി. 2011ൽ പണി നിർത്തിവച്ചതോടെ ഇവർ സംഘമായി ക്രിമിനൽ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇവരിൽ പലരും ജയിലിൽ അടയ്ക്കപ്പെട്ടു.
2013ൽ നിനോ ഗറേറോ എന്നറിയപ്പെടുന്ന ഹെക്ടർ റസ്തർഫോർഡ് ഗറേറോയും ജയിലിൽ എത്തി. അധോലോക മനസ് ഉണ്ടായിരുന്ന ഇയാൾ ട്രെൻ ദെ അരാഗ്വാ സംഘത്തെ പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞു. ഇയാൾ അവിടെവച്ച് യൂണിയൻ അംഗങ്ങളുമായി പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനായി ഒരു കരാർ ഉണ്ടാക്കി.
കൈവിട്ടു പോകുന്നു
ഗറേറോയുടെ വരവിനു പുറമേ മറ്റു ചില ഘടകങ്ങളും സംഘത്തിനു വളരാൻ സഹായകമായി. ജയിൽ സുരക്ഷ വർധിപ്പിക്കാനായി വെനസ്വേലൻ സർക്കാർ അവതരിപ്പിച്ച പരിഷ്കാരങ്ങൾ ടൊക്കോറൺ ജയിലിൽ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്കും അധികാരികൾക്കും വീഴ്ചപറ്റി.
വൈകാതെ ജയിൽഭരണം ഗറേറോയുടെ നിയന്ത്രണത്തിലായി. അയാളുടെ അനുയായികളായി എന്തിനും മടിക്കാത്ത ഒരു സംഘം ജയിലിൽ ശക്തിപ്പെട്ടതോടെ മറ്റു തടവുകാരുടെ കാര്യവും ജയിൽ ഉദ്യോഗസ്ഥരുടെ കാര്യവും കഷ്ടത്തിലായി. ജയിലിൽ സ്വസ്ഥമായി കഴിയണമെങ്കിൽ മറ്റു തടവുകാർ ഗറേറോയ്ക്കു പണം നൽകേണ്ടി വന്നു. എതിർക്കുന്നവരെ കഴുത്തറത്തും മറ്റും ജയിലിനുള്ളിൽത്തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടി.
പല രീതിയിൽ സന്പാദിച്ച പണം ഉപയോഗിച്ച് ഗറേറോ ജയിലിനുള്ളിൽ ജിം, നീന്തൽക്കുളം, റസ്റ്ററന്റ്, നൈറ്റ് ക്ലബ് തുടങ്ങിയവ നിർമിച്ചു. പതുക്കെ പതുക്കെ ജയിലിൽ തടവുകാരുടെ ബന്ധുക്കൾക്കും താമസിക്കാം എന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി.
ഇതിനകം ക്രിമിനൽ സംഘം സുസംഘടിതരായി മാറിയിരുന്നു. സ്വകാര്യ മുറികൾ, ആധുനിക സൗകര്യങ്ങൾ, എയർ കണ്ടീഷൻ, സ്വിമ്മിംഗ് പൂൾ തുടങ്ങി എല്ലാവിധ സുഖസൗകര്യങ്ങളും ജയിലിനുള്ളിൽ ഉയർന്നുവന്നു.
2015- 2017 കാലഘട്ടത്തിൽ ക്രിമിനൽ സംഘങ്ങളെ തുടച്ചുനീക്കാനായി സൈന്യം വിവിധ റെയ്ഡുകൾ നടത്തിയെങ്കിലും ട്രെൻ ദെ അരഗ്വായെ നശിപ്പിക്കാനായില്ല. മാത്രമല്ല, സൈന്യത്തിനു തുരത്താനാവാതെ വന്നതോടെ സംഘം കൂടുതൽ ശക്തിപ്പെട്ടു.
കൂടുതൽ ക്രിമിനലുകൾ ഇവർക്കു പിന്തുണയുമായി ഒപ്പം ചേർന്നു. വെനസ്വേല മാധ്യമപ്രവർത്തക റോണാ റിസ്ക്വസ് നടത്തിയ അന്വേഷണ പ്രകാരം അയ്യായിരത്തോളം പേരാണ് ഈ ക്രിമിനൽ സംഘത്തിലുള്ളത്. സാന്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ വെനസ്വേലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളെ ചൂഷണം ചെയ്തുകൊണ്ടാണ് സംഘം തഴച്ചുവളർന്നതെന്ന് അവർ പറയുന്നു.
അപ്രതീക്ഷിത തിരിച്ചടി
പലവട്ടം ശ്രമിച്ചിട്ടും പോലീസിനും സൈന്യത്തിനും തുരത്താനാവാതെ വന്നതോടെ ട്രെൻ ദെ അരാഗ്വായ്ക്ക് അല്പം അഹങ്കാരവും പെരുത്തു. തങ്ങളെ ഒതുക്കാൻ ആർക്കും കഴിയില്ലെന്ന് അവർ ധരിച്ചു. എന്നാൽ, വെനസ്വേലൻ സർക്കാർ ഉറച്ച തീരുമാനമെടുക്കുകയും സൈന്യം സർവപഴുതുകളുമടച്ച് വൻ സന്നാഹവുമായി അപ്രതീക്ഷിത റെയ്ഡ് നടത്തുകയും ചെയ്തതോടെ സംഘത്തിന്റെ ആസ്ഥാനമിളകി.
ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷമാണ് സൈനിക നീക്കം നടന്നത്. ജയിലിലും പരിസരത്തും തന്പടിച്ചിരുന്ന കുറ്റവാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പട്ടാളം തുരത്തി.
ഓരോ കുടുംബത്തെയും ജയിലിൽനിന്നു പുറത്തേക്കുകൊണ്ടുവന്നത് ടിവി, ഫാൻ തുടങ്ങി ഒരു കുടുംബത്തിനാവശ്യമായ സാധനസാമഗ്രികൾ ഉൾപ്പെടെയാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു. റെയ്ഡിൽ പങ്കെടുത്ത സൈനിക- പോലീസ് സേന ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്നുകൊണ്ട് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുരോ എക്സിൽ കുറിപ്പെഴുതി.
ഒഴിപ്പിക്കലിനിടെ രക്ഷപ്പെട്ട കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ രണ്ടാംഘട്ടമെന്ന നിലയിൽ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇവിടെനിന്നു പിടികൂടിയ 1,600 കുറ്റവാളികളെ മറ്റ് ജയിലുകളിലേക്കു മാറ്റിപ്പാർപ്പിച്ചെന്ന് ആഭ്യന്തര മന്ത്രി റെമിജിയോ സെബല്ലോസ് മാധ്യമങ്ങളോടു പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു സൈനികനു ജീവൻ നഷ്ടമായി. അതേസമയം, റെയ്ഡിന് ഇടയിൽ നേതൃനിരയിലുണ്ടായിരുന്ന പലരും രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.