ആവേശം പതിന്മടങ്ങെന്ന്
ആന്റോ ആന്റണി
നാലാം അങ്കത്തിനു പത്തനംതിട്ടയുടെ കളത്തിലിറങ്ങിയ ആന്റോ ആന്റണിയുടെ പ്രതീക്ഷകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. കഴിഞ്ഞ 15 വര്‍ഷമായി മണ്ഡലത്തില്‍ അദ്ദേഹം നേടിയിട്ടുള്ള സ്വാധീനം തന്നെയായിരുന്നു പ്രചാരണഘട്ടത്തിലും പ്രയോജനപ്പെടുത്തിയത്. വികസന വിഷയങ്ങളിലൂടെ തുടങ്ങിയ പ്രചാരണം അവസാനിക്കുമ്പോഴേക്കും എതിരാളികളുടെ വിമര്‍ശനങ്ങളുടെ മുന ഒടിച്ചുകൊണ്ടാണെന്ന് സ്ഥാനാര്‍ഥി പറയുന്നു.
തനിക്കു ലഭിച്ച ഉജ്വലമായ സ്വീകരണങ്ങള്‍ സിപിഎം കോട്ടകളിലാണെന്നത് ആവേശം പകര്‍ന്നിട്ടുണ്ടെന്ന് ആന്റോ പറഞ്ഞു. ഇത്തവണ സാധാരണ ജനങ്ങളാണ് എന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. മറ്റു രണ്ട് മുന്നണികള്‍ ഭരണത്തിന്റെ ബലത്തിലാണ് പ്രചാരണം. കോണ്‍ഗ്രസ് പതിറ്റാണ്ടായി പ്രതിപക്ഷത്താണ്. ജനങ്ങളാണ് ഇപ്പോഴും ഈ പാർട്ടിയെ നയിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പതിന്മടങ്ങ് ആവേശം ജനങ്ങളില്‍ കാണുന്നുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.
തെരഞ്ഞെടുപ്പ് പര്യടനം
കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നു രാവിലെ 7.30ന് പാറത്തോട് പഞ്ചായത്തിലെ കൂവപ്പള്ളിയില്നിന്ന് ആരംഭിക്കും. തുടര്‍ന്ന് മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലും റാന്നി നിയോജകമണ്ഡലത്തിലെ തുലാപ്പള്ളി, നാറാണംതോട്, അറയാഞ്ഞിലിമണ്ണ് എന്നിവിടങ്ങളിലുമെത്തി മുക്കൂട്ടുതറയില്‍ രാത്രി 8.30ന് സമാപിക്കും.
എല്ലാ ഘടകങ്ങളും അനുകൂലമെന്ന്
തോമസ് ഐസക്
മുമ്പെങ്ങും കാണാത്ത ആവേശം ഇത്തവണ എല്‍ഡിഎഫ് ക്യാമ്പുകളില്‍ അവസാനഘട്ടത്തിലുണ്ട്. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം തുടക്കം മുതല്‍ വോട്ടാക്കി മാറ്റാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നു. എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്റെ വാദം. ഇടതു രാഷ്ട്രീയ അന്തരീക്ഷം അങ്ങനെയാണ്. മതന്യൂനപക്ഷങ്ങളില്‍ വലിയ വിഭാഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ ബദല്‍ എന്നാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ കാണുന്നത്. പതിനഞ്ചു വര്‍ഷം പത്തനംതിട്ടയിലെ എംപി എന്തു ചെയ്തുവെന്ന ചോദ്യം വോട്ടര്‍മാര്‍ക്കുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൂടി എംപിയാക്കണമെങ്കില് ഇനിയെന്തെങ്കിലും പരിപാടിയുണ്ടോ എന്നു ചോദിച്ചാല്‍ ആന്റ ആന്റണിക്ക് ഒന്നും പറയാനില്ല. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഐസക് പറഞ്ഞു. സര്‍വേ ഫലങ്ങളെ എല്‍ഡിഎഫും സിപിഎം നേതാക്കളും നേരത്തെ തള്ളിയതാണല്ലോയെന്നും ഐസക് പറയുന്നു. അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരേ പരാതി
കൊടുക്കേണ്ട സ്ഥിതി: വൃന്ദാ കാരാട്ട്
പൊൻകുന്നം: നരേന്ദ്രമോദിയുടെ വർഗീയപരമായ പ്രസംഗങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കേണ്ട സ്ഥിതിയാണെന്നും പാർലമെന്റ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊൻകുന്നത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.
റബർ കർഷകർക്കായി കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല. റബർ ബോർഡിൽനിന്നു കിട്ടിയിരുന്ന സബ്സിഡി പോലും ബിജെപി സർക്കാർ ഇല്ലാതാക്കി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. കേരളം കെട്ടിപ്പെടുത്ത നവോഥാനത്തെ മുന്നോട്ടു നയിക്കുന്നത് എൽഡിഎഫ് മുന്നണിയാണെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
തെരഞ്ഞടുപ്പ് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് എം.എ. ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഗിരീഷ് എസ്. നായർ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എൽഡിഎഫ് നേതാക്കളായ രാജു ഏബ്രഹാം, കെ.എം. രാധാകൃഷ്ണൻ, എ.എം. മാത്യു ആനിത്തോട്ടം, വി.ജി. ലാൽ, സി.ആർ. ശ്രീകുമാർ, അഫ്സൽ മടത്തിൽ, കെ.എച്ച്. റസാഖ്, കെ. സേതുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
വിജയം ഉറപ്പ്, ഭൂരിപക്ഷം കുറയില്ലെന്ന് അനില്‍ കെ. ആന്റണി
മോദിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ക്ക് പത്തനംതിട്ടയിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്കു സംശയമില്ല. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ള പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ടു നടപ്പാക്കാനുള്ള മോദി ഗാരണ്ടിയാണ് എന്‍ഡിഎ മന്നോട്ടുവയ്ക്കുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടി പതിനായിരങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. ജില്ലയ്ക്ക് ഒട്ടേറെ വികസന പദ്ധതികള്‍ എന്‍ഡിഎ പുറത്തിറക്കിയ പ്രകടന പത്രികയിലുണ്ട്. നടപ്പാക്കാനാവുമെന്ന് ഗാരണ്ടിയുള്ളവ തന്നെ.
പത്തനംതിട്ടയില്‍ ഇത്തവണ എന്‍ഡിഎ അത്ഭുതം സൃഷ്ടിക്കുമെന്നതിലും അനിലിനു സംശയമില്ല. വലിയ ഭൂരിപക്ഷം ലഭിക്കും. വിജയമാണ് പ്രധാനം. കഴിഞ്ഞ പതിനഞ്ച് വര്‍ഷം മണ്ഡലത്തിന് എന്ത് വികസന നേട്ടമുണ്ടായെന്ന് വോട്ടര്‍മാര്‍ ചിന്തിക്കും. മലയോര മേഖലയിലും കാര്‍ഷിക രംഗത്തും നിരവധിയാളുകള്‍ നിരാശയിലാണ്. എട്ടു വര്‍ഷമായി സംസ്ഥാനത്തെ ദുര്‍ഭരണം സഹിക്കേണ്ടി വരുന്ന ജനതയും ഇക്കുറി എന്‍ഡിഎയെ പ്രതീക്ഷയോടെ കാണുകയാണെന്നും അനില്‍ പറഞ്ഞു.