പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തില്‍ 9,06,051 പേര് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു. 63.37 ശതമാനമാണ് പോളിംഗ്. 4,29,700 വോട്ടര്‍മാരില്‍ 9,06,051 പേര് വോട്ട് ചെയ്തു. 6,83,307 പുരുഷന്മാരില് 4,42,897 (64.82 ശതമാനം) പേരും 7,46,384 സ്ത്രീ വോട്ടര്‍മാരില്‍ 4,63,148 (62.05 ശതമാനം) പേരും ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ആറു (66.67) പേരും വോട്ട് രേഖപ്പെടുത്തി.
2019ല്‍ 13,82,741 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടായിരുന്നതില് 10,26,553 പേര് വോട്ട് ചെയ്തിരുന്നു. 74.24 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പോളിംഗില്‍ പത്തു ശതമാനത്തിന്റെ കുറവാണുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് പോളിംഗ് നടന്നിട്ടുള്ളതും പത്തനംതിട്ടയിലാണ്. തപാല്‍ വോട്ടുകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ വീടുകളിൽ ചെയ്തതുള്‍പ്പെടെയുള്ള വോട്ടുകളുടെ കണക്കുകളുംകൂടി ചേരുമ്പോള്‍ ശതമാനത്തില്‍ നേരിയ വര്‍ധനകൂടി ഉണ്ടാകും.
കൂടുതല്‍ വോട്ട് ആറന്മുളയില്
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വോട്ടര്‍മാരുള്ള ആറന്മുള മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയത്. 2,36,632 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍നിന്നും 1,45,106 പേരാണ് പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
വോട്ടിംഗ് ഏറ്റവും കുറവു രേഖപ്പെടുത്തിയത് റാന്നിയില്‍. 1,91,442 വോട്ടര്‍മാരുള്ള റാന്നിയില്‍ 1,16,248 പേരാണ് വോട്ട് ചെയ്തത്. അടൂരിലെ 2,09,760 വോട്ടര്‍മാരില്‍ 1,41,454 പേരും വോട്ട് ചെയ്തു.
കോന്നി മണ്ഡലത്തില്‍ 2,00,850 വോട്ടര്‍മാരില്‍ 1,29,031 പേരും തിരുവല്ലയില്‍ 2,12,440 വോട്ടര്‍മാരില്‍ 1,28,582 പേരും കാഞ്ഞിരപ്പള്ളിയില്‍ 1,87,898 വോട്ടര്‍മാരില്‍ 1,24,552 പേരും പൂഞ്ഞാറില്‍ 1,90,678 വോട്ടര്‍മാരില്‍ 1,21,078 വോട്ടര്‍മാരും ബൂത്തുകളിലെത്തി വോട്ട് ചെയ്തു.
വോട്ടവകാശം വിനിയോഗിച്ചതിലും മുന്നില്‍ സ്ത്രീകള്‍
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ 14,29,700 വോട്ടര്‍മാരില്‍ 7,46,384 സ്ത്രീകള്‍ ആണെങ്കിലും വോട്ടു ചെയ്തത് 4,63,148 പേര്. 62.05 ശതമാനമാണ് ഇവരുടെ പോളിംഗ്. അതേസമയം 6,83,307 പുരുഷന്മാരില് 4,42,897 പേര് മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്.
ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തില്‍ ഒന്‍പതില്‍ ആറു പേര് വോട്ട് ചെയ്ത് 66.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അടൂരും റാന്നിയിലും രണ്ടുപേര്‍ വീതവും തിരുവല്ലയിലും ആറന്മുളയിലും ഓരോരുത്തര്‍വീതവുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ വോട്ട് ചെയ്തത്.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പൂഞ്ഞാറില്‍ ആകെയുള്ള 96,198 സ്ത്രീ വോട്ടര്‍മാരില്‍ 57,807 പേര് വോട്ട് ചെയ്തപ്പോള്‍ 94,480 പുരുഷന്മാരില് 63,271 പേരും വോട്ട് ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ 96,907 സ്ത്രീ വോട്ടര്‍മാരില്‍ 61,667 പേരും 90,990 പുരുഷ വോട്ടര്‍മാരില്‍ 62,885 പേരും വോട്ട് അവകാശം വിനിയോഗിച്ചു.
പത്തനംതിട്ട ജില്ലയിലും ലോക്സഭാ മണ്ഡലത്തിലും ഏറ്റവും അധികം സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതിന്റെ നേട്ടവും ആറന്മുളയ്ക്കാണ്. മണ്ഡലത്തില്‍ 1,24,531 സ്ത്രീ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 75,744 പേര് വോട്ടു ചെയ്തു. 1,12,100 പുരുഷ വോട്ടര്‍മാരില്‍ 69,361 പേരും വോട്ട് ചെയ്തു. ജില്ലയില്‍ കുറവ് സ്ത്രീകളെ ബൂത്തിലെത്തിച്ചത് റാന്നിയാണ്. 99,330 സ്ത്രീ വോട്ടര്‍മാരില്‍ 58,482 പേരാണ വോട്ട് ചെയ്തത്. 92,110 പുരുഷ വോട്ടര്‍മാരില്‍ 57,764 പേരും വോട്ട് ചെയ്തു.
കോന്നിയില്‍ 68,356 സ്ത്രീകളും തിരുവല്ലയില്‍ 65,560 സ്ത്രീകളും വോട്ടുചെയ്തു. കോന്നിയില്‍ 1,06,304 ഉം തിരുവല്ലയില്‍ 1,11,533 ഉം സ്ത്രീവോട്ടര്‍മാരാണുള്ളത്. പുരുഷന്മാരുടെ കണക്കില്‍ കോന്നിയില്‍ ആകെയുള്ള 94,545 പേരില്‍ 60,675 ഉം തിരുവല്ലയില്‍ 1,00,906 പേരില്‍ 63,021 പേരും വോട്ട് ചെയ്തു.
അടൂരിലെ 1,11,581 സ്ത്രീവോട്ടര്‍മാരില്‍ 75,532 പേരും വോട്ടുചെയ്തു. ഇവിടെ 98,176 പുരുഷ വോട്ടര്‍മാരില്‍ 65,920 പേരും വോട്ട് ചെയ്തു.