ആലുംതുരുത്തി പാടത്ത് കർഷകൻ പൊള്ളലേറ്റ് മരിച്ചു
Saturday, April 27, 2024 3:21 AM IST
തിരുവല്ല: ആലുംതുരുത്തിയില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാന്‍ പോയ കര്‍ഷകന്‍ പൊളളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണില്‍ മാത്തുക്കുട്ടിയാണ് (64) മരിച്ചത്. വെളളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂര്‍മുണ്ടകം പാടത്താണ് സംഭവം. സ്വന്തം പാടത്ത് തീയിടുന്നതിനായാണ് മാത്തുക്കുട്ടി പോയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാലില്‍ പറഞ്ഞു.

കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്തതവണ കളസസ്യങ്ങള്‍ കിളിർക്കാതിരിക്കാന്‍ തീയിടുന്ന പതിവുണ്ട്. മാത്തുക്കുട്ടി തനിച്ചാണ് തീയിടാന്‍ പോയത്. പാടത്തിന്‍റെ പല ഭാഗത്തും മറ്റ് കര്‍ഷകര്‍ തീയിട്ടിരുന്നു. ഇതിന്‍റെ പുകയേറ്റ് മാത്തുക്കുട്ടി കുഴഞ്ഞ് തീയില്‍ വീണതാണോയെന്ന് സംശയിക്കുന്നുണ്ട്.

വിശാലമായ പാടശേഖരത്തിന്‍റെ നടുക്കായാണ് മാത്തുക്കുട്ടിയുടെ പാടം. അച്ഛനെ കാണാഞ്ഞ് മകന്‍ അന്വേഷിച്ച് പാടത്ത് എത്തുമ്പോള്‍ പൊളളലേറ്റ് അവശനിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: ജിജോ, ജീന.