ചന്ദനപ്പള്ളി: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ സഭയിലെ പ്രമുഖ തീര്‍ഥാടന ദേവാലയമായ ചന്ദനപ്പള്ളി പള്ളിയില്‍ തിരുശേഷിപ്പ് പ്രതിഷ്ഠ നാളെ. സഹദായുടെ തിരുനാളിനോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തിലാണ് തിരുശേഷിപ്പ് പ്രതിഷ്ഠ.
പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കസാഖിസ്ഥാനിലെ അല്‍മറ്റി മോസ്റ്റ് ഹോളി ട്രിനിറ്റി കാത്തലിക് കത്തീഡ്രലില്‍ ഏപ്രില്‍ 23നു നടന്ന കുര്‍ബാനയ്ക്കു ശേഷം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കസാഖിസ്ഥാനിലെ ആസ്ഥാന ബിഷപ് മാര്‍ അലക്സാണ്ടര്‍ മെത്രാപ്പോലിത്തയില്നിന്നും സ്വീകരിച്ച തിരുശേഷിപ്പാണ് നാളെ പ്രതിഷ്ഠിക്കുന്നത്.
വത്തിക്കാന്‍ അപ്പോസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പനംതുണ്ടിലിന്റെ കൂടി സാന്നിധ്യത്തില്‍ ഏറ്റുവാങ്ങിയ തിരുശേഷിപ്പ് ഭക്ത്യാദരപൂര്‍വം തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന് തിരുവനന്തപുരം പട്ടം കത്തീഡ്രലില്‍ തിരുശേഷിപ്പ് ഏറ്റുവാങ്ങി.
29നു രാവിലെ പട്ടം കത്തീഡ്രലിലെ കബര്‍ ചാപ്പലില്‍ കുര്‍ബാനയ്ക്കുശേഷം പട്ടം, നാലാഞ്ചിറ, മണ്ണന്തല, കാരേറ്റ്, ആയൂര്‍, വാളകം, കിഴക്കേത്തെരുവ്, കലയപുരം, പുതുശേരി, അടൂര്‍, ആനന്ദപ്പളളി, തട്ട, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, പുത്തന്‍പീടിക, പത്തനംതിട്ട കത്തീഡ്രല്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പത്തനംതിട്ട അരമന ദേവാലയത്തില്‍ തിരുശേഷിപ്പ് സൂക്ഷിച്ചു വരികയാണ്.
നാളെ രാവിലെ 7.30ന് അരമന ദേവാലയത്തില്‍നിന്നു ചന്ദനപ്പള്ളി ദേവാലയത്തിലേക്ക് തിരുശേഷിപ്പ് പ്രയാണം ആരംഭിക്കും. ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനയേ തുടര്‍ന്ന് 7.15ന് ഹംസരഥത്തില്‍ പ്രയാണം ആരംഭിക്കും.
ഇരുചക്ര വാഹനങ്ങള്‍ അകമ്പടി സേവിക്കും. 8.45 ന് ചന്ദനപ്പള്ളി ദേവാലയ കവാടത്തില്‍ തിരുശേഷിപ്പ് കാതോലിക്ക ബാവ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകളോടെ മദ്ബഹായ്ക്ക് സമീപം തിരുശേഷിപ്പ് പ്രതിഷ്ഠിക്കും.
തുടർന്ന് തിരുനാള്‍ സമൂഹബലിക്ക് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് പ്രസിദ്ധമായ ചെമ്പെടുപ്പ് റാസയും ചന്ദനപ്പള്ളിയില്‍ നടക്കും.