പത്തനംതിട്ട: പകൽച്ചൂടിന്റെ ആധിക്യം ഏറുന്ന സാഹചര്യത്തിൽ ജില്ലയിൽ തുറസായ ഇടങ്ങളിലെ കലാ, കായിക മത്സരങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷണന് ഉത്തരവിട്ടു.
രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. സംസ്ഥാനത്ത് അതിശക്തമായി വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സൂര്യതാപം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ചുവടെ പറയുന്ന നിര്‍ദേശങ്ങളും ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, മറ്റു കാഠിന്യമുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെയുളള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്ന രീതിയില്‍ ജോലി സമയം ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റു സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് പരേഡും ഡ്രില്ലുകളും ഒഴിവാക്കേണ്ടതാണ്.
ആസ്ബറ്റോസ്, ടിന് ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ എന്നിവ പകല്‍ സമയം അടച്ചിടേണ്ടതാണ്. ഇവ മേല്‍ക്കൂരയായിട്ടുള്ള വീടുകളില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്.
ഉച്ചവെയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കേണ്ടതാണെന്നും കളക്ടർ നിർദേശിച്ചു.
വളർത്തുപക്ഷികളും ചത്തൊടുങ്ങുന്നു
കോഴഞ്ചേരി: ചൂടിന്റെ കാഠിന്യം കൂടിയതോടെ വളർത്തുപക്ഷികൾ വ്യാപകമായി ചത്തൊടുങ്ങുന്നു. പുല്ലാട്, കുറിയന്നൂര്‍, തെള്ളിയൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്തിയിരുന്ന നാടന്കോഴികളാണ് ചൂടിന്റെ ആധിക്യംമൂലം ചത്തൊടുങ്ങിയത്. ചൂട് കാരണം വളർത്തു മൃഗങ്ങളും പിടിച്ചുനിൽക്കാനാകാതെ തളരുന്നു.
ചൂട് കഠിനമാകുന്നത് ക്ഷീരകര്‍ഷകരെയും പ്രതികൂലമായി ബാധിക്കുന്നു. കറവപ്പശുക്കളുടെ ആരോഗ്യത്തെയും ചൂടിന്റെ കാഠിന്യം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. പശുക്കളില്‍ വൈകുന്നേരമാകുമ്പോള്‍ വായില്‍നിന്നും നുരയും പതയും വരുന്നതു പതിവായി. ഇതുകാരണം വൈകുന്നരങ്ങളില്‍ പശുക്കറവ നിലച്ചിരിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഒരു ദിവസം മൂന്നുനേരമെങ്കിലും പശുക്കളെ കുളിപ്പിക്കണം. പച്ചപ്പുല്ലും വെള്ളവുമാണ് ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പശുക്കള്‍ക്ക് പ്രയോജനപ്പെടുന്നതെന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്.
ആസ്ബറ്റോസ് പോലുള്ള ഷീറ്റുകള്‍ കൊണ്ട് നിർമിച്ച തൊഴുത്തുകള്‍ ഉള്‍പ്പെടെ പശുക്കളെ കെട്ടുന്ന സ്ഥലങ്ങളില്‍ ചണച്ചാക്കുകള്‍ കൊണ്ടു മറച്ചാണ് കര്‍ഷകര്‍ പശുക്കളെ ചൂടില്‍നിന്നും സംരക്ഷിക്കുന്നത്. ഇതുകൂടാതെ തൊഴുത്തുകളില്‍ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ജലക്ഷാമം ഏറെയുള്ള പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
വേനലിന്റെ കാഠിന്യം ശക്തമായതോടെ പാലിന്റെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് യുവക്ഷീരകര്ഷകനായ മനോജ് പറയുന്നു. എന്നാല്‍ ക്ഷീരകര്‍ഷക സംഘങ്ങള്‍ വഴി പശുക്കള്‍ക്ക് നല്കുന്ന 'പുഷ്ടി, ജേഴ്സി, തവിട്' എന്നീ തിറ്റകള്ക്ക് വിലകുറക്കാനും അധികൃതര്‍ തയാറാകുന്നില്ല എന്നുള്ള പരാതിയും ക്ഷീരകര്ഷകര്ക്കിടയിലുണ്ട്.
1450 മുതല്‍ 1600 രൂപ വരെയാണ് പുഷ്ടി കാലിത്തീറ്റയ്ക്ക് നല്‍കേണ്ടത്. തീറ്റയ്ക്കെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ വില കുറയ്ക്കേണ്ടതാണ് എന്ന അഭിപ്രായവും ക്ഷീരകര്ഷകര്ക്കിടയിലുണ്ട്. പാലിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായിട്ടും തീറ്റയുടെ വില കുറയ്ക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
താപനില 37 ഡിഗ്രിവരെ എത്തിയേക്കും
പത്തനംതിട്ട: ജില്ലയില്‍ മേയ് എട്ടുവരെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലും ഇതേ താപനില ആയിരിക്കും.