തലശേരി: വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടണമെങ്കിൽ രാജ്യത്തെ മുഴുവൻ സമുദായാംഗങ്ങളും ഒരു പോലെ സാന്പത്തികമായും സമൂഹികമായും വളരാനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവലംബിക്കേണ്ടതെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇതിനാവശ്യമായ നിർദേശങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നൽകേണ്ടതെന്നും ആർച്ച്ബിഷപ് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ വാർഷിക സമ്മേളനവും നേതൃത്വ സംഗമവും പഠന ശിബിരവും തലശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ.ജോസഫ് കാക്കരമറ്റം, എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറർ ഫിലിപ്പ് വെളിയത്ത്, പീയൂസ് പറയിടം, ഷീജ സെബാസ്റ്റ്യൻ, സുരേഷ് ജോർജ്, കിഷോർ ചൂരനോലിൽ, വർഗീസ് പള്ളിച്ചിറ, ജിമ്മി ഐത്തമറ്റം, ബിനോയ് തോമസ്, അൽഫോൻസ് കളപ്പുര എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ ടോം കുര്യാക്കോസ് ക്ലാസെടുത്തു.
കത്തോലിക്കാ കോൺഗ്രസ് കാലഘട്ടത്തിന്റെ ആവശ്യം
തലശേരി: സീറോ മലബാർ സഭാംഗങ്ങളുടെ സാമൂഹികവും സാന്പത്തികവും സാമുദായികവും സാംസ്കാരികവും രാഷ്ട്രീയവുമായ താത്പര്യങ്ങളുടെ പരിരക്ഷണത്തിനും സമുദായത്തിന്റെ സർവതോന്മുഖമായ ഉത്കർഷത്തിനും വേണ്ടി നിലകൊള്ളുന്ന സഭയുടെ സമുദായ സംഘടനയാണ് കത്തോലിക്ക കോൺഗ്രസെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതാ കാര്യാലയത്തിൽ നിന്നും ഇറക്കിയ എന്ന സർക്കുലറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സത്യം, നീതി, ഉപവി എന്ന മുദ്രാവാക്യത്തിൽ അധിഷ്ഠിതമായി അതതുകാലങ്ങളിൽ പ്രാധാന്യമർഹിക്കുന്ന പൊതുപ്രശ്നങ്ങൾ സംബന്ധിച്ച് സമുദായ അംഗങ്ങൾക്ക് പ്രബോധനം നൽകുവാനും പൊതുജനാഭിപ്രായം രൂപവത്കരിക്കാനും കത്തോലിക്ക കോൺഗ്രസിലൂടെ സഭയ്ക്കു സാധിക്കുന്നുണ്ട്.
സമുദായാംഗങ്ങളുടെ പൗരാവകാശങ്ങളും ഇതര ആവശ്യങ്ങളും ഗവൺമെന്റുകൾക്കു മുന്നിൽ ബോധിപ്പിക്കാനും പരിഹാരം കണ്ടെത്താനും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ പക്ഷം ചേർന്നു നീതി നടപ്പാക്കി കിട്ടുവാനും യുക്തമായ നടപടികൾ സ്വീകരിക്കുക എന്നതും സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങളിൽപ്പെടുന്നതാണ്.- സർക്കുലറിൽ പറയുന്നു.
1918 ൽ ചങ്ങനാശേരിയിൽ ആരംഭിച്ച കത്തോലിക്ക കോൺഗ്രസ് എന്ന സമുദായ സംഘടന നിരവധി സമര പോരാട്ടങ്ങളിലൂടെയാണ് വളർന്നുവന്നത്. സമുദായത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കർമപദ്ധതി നടപ്പിലാക്കുക എന്നത് കത്തോലിക്ക കോൺഗ്രസിന്റെ കാലികമായ ലക്ഷ്യമാണ്.
അർഹതയുണ്ടായിട്ടും ഇഡബ്ല്യുഎസ് സംവരണവും സ്കോളർഷിപ്പുകളും നിഷേധിക്കപ്പെടുന്ന സാഹചര്യം ഈ കഴിഞ്ഞ വർഷങ്ങളിൽ അതിശക്തമായിരുന്നു. കത്തോലിക്ക കോൺഗ്രസിന്റെ കാര്യക്ഷമമായ പ്രവർത്തനം വഴി അർഹതപ്പെട്ടവർക്ക് സംവരണത്തിന്റെയും സ്കോളർഷിപ്പിന്റെയും ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാൻ പല ഫൊറോനകളിലും സാധിച്ചു.
ഹാർട്ട്ലിംഗ്സ് പ്രവർത്തനങ്ങളിലൂടെ സമുദായ അംഗങ്ങൾക്ക് ഗുണപരമായ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാനും, ക്രൈസ്തവപീഡനം, കർഷിക വിഷയങ്ങൾ തുടങ്ങിയവയിലെല്ലാം ഇടപെട്ടുകൊണ്ടുള്ള കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സമിതിയുടെ ഈ കാലയളവിലെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ്. കത്തോലിക്കാ കോൺഗ്രസിനെ കത്തോലിക്കന്റെ ശബ്ദമായി പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു. കത്തോലിക്ക കോൺഗ്രസിന്റെ അംഗത്വ നവീകരണത്തിന്റെ ഭാഗമായാണ് സർക്കുലർ ഇറക്കിയത്.