കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിൽ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകുന്നേരം ആറുമുതൽ 27നു രാവിലെ ആറുവരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ 6,81,615 പുരുഷൻമാരും 7,40,246 സ്ത്രീകളും 22 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 14,21,883 വോട്ടർമാരും കോഴിക്കോട് മണ്ഡലത്തിൽ 6,91,096 പുരുഷൻമാരും 7,38,509 സ്ത്രീകളും 26 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 14,29,631 വോട്ടർമാരുമായി ആകെ 28,51,514 പേരാണ് വോട്ട് ചെയ്യാൻ അർഹരായവർ.
ഇവർക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയിൽ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇവയിൽ 16 എണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകൾ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.
വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂർവവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറു മുതൽ 27ന് രാവിലെ ആറു വരെ ജില്ലയിൽ സിആർപിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം മൂന്നിൽ കൂടുതൽ പേർ കൂടിനിൽക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതും ശിക്ഷാർഹമാണ്.
നിരോധന ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിലെ 141 പ്രശ്നസാധ്യതാ ബൂത്തുകളിലും (കോഴിക്കോട്- 21, വടകര- 120), മാവോവാദി ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പോലിസ് സേനയ്ക്കു പുറമേ എട്ട് കന്പനി സിഎപിഎഫ്, മൈക്രോ ഒബ്സർമാർ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്നയാൾ ബൂത്തിൽ പ്രവേശിക്കുന്നതു മുതൽ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്ട്രോൾ റൂമിൽ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങൾ ജില്ലാ കളക്ടറേറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എഎസ്ഡി മോണിറ്ററിംഗ് ആപ്പ്
വോട്ടർപട്ടികയിൽ ചിലയിടങ്ങളിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തട്ടിപ്പുകൾ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റർ ആപ്പിന്റെ സേവനം ബൂത്തുകളിൽ ഉപയോഗപ്പെടുത്തും. വോട്ടർപട്ടികയിൽ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.
ഇവർ വോട്ട് ചെയ്യാനെത്തിയാൽ ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യും. വീണ്ടും ഇയാൾ വോട്ട് ചെയ്യാനെത്തുകയാണെങ്കിൽ അത് കണ്ടെത്താൻ ആപ്പിന്റെ സഹായത്തോടെ സാധിക്കും. തട്ടിപ്പുകൾ കണ്ടെത്തിയാൽ അവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.